Kerala
സൗമ്യവധക്കേസ്: ഹർജി പരിഗണിക്കുന്നത് നവംബർ 11ലേക്ക് മാറ്റി; ഖട്ജു ഹാജരാകണം
ന്യൂഡല്‍ഹി: സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ ജീവപര്യന്തമാക്കി ചുരുക്കിയ വിധിക്കെതിരെ കേരള സര്‍ക്കാറും സൗമ്യയുടെ മാതാവും നല്‍കിയ ഹര്‍ജികള്‍ സുപ്രിം കോടതി നവംബര്‍ 11ലേക്ക് മാറ്റി. കോടതി വിധിയെ വിമര്‍ശിച്ച ജസറ്റിസ് മാര്‍കണ്ഡേയ ഖട്ജുവിനോട് കോടതിയില്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കാനും കോടതി ഉത്തരവിട്ടു. ജസ്റ്റിസുമാരായ രഞ്ജന്‍ ഗോഗോയ്, യുയു ലളിത്, പിസി പാന്ത് എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
ഹര്‍ജികള്‍ പരിഗണിച്ച കോടതി അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തക്കും സൗമ്യയുടെ അഭിഭാഷകനും മുന്നോട്ടുവെച്ച വാദങ്ങള്‍ കോടതിയുടെ സംശയം ദുരീകരിക്കുന്നില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇതിന് ശേഷമാണ് കോടതി വിധിയില്‍ പിഴവുണ്ടെന്ന ഖട്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് കോടതി ചൂണ്ടിക്കാട്ടിയത്. വിധിയില്‍ എന്ത് പിഴവാണ് ഉള്ളതെന്ന് ഖഡ്ജു നേരിട്ട് ഹാജരായി വിശദീകരിക്കണമെന്നും കോടതി ആവശ്യപ്പെടുകയായിരുന്നു. ഖഡ്ജു ഹാജരായി വിവരങ്ങള്‍ നല്‍കിയതിന് ശേഷമായിരിക്കും കേസില്‍ കോടതി അന്തിമ തീരുമാനം പ്രഖ്യാപിക്കുക.
സുപ്രീം കോടതി വിധി വന്നതിന് തൊട്ടടുത്ത ദിവസമാണ് ഖഡ്ജു വിധിയെ വിമർശിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. വിധി പറഞ്ഞ കോടതി എെപിസിയുടെ 300ാം വകുപ്പ് പരിഗണിച്ചില്ലെന്നായിരുന്നു ഖഡ്ജുവിന്റെ വാദം.
നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ ഗോവിന്ദച്ചാമി സൗമ്യയെ കൊലപ്പെടുത്തിയതിന് തെളിവ് ചോദിച്ചിരുന്നു. തുടര്‍ന്ന് തെളിവ് നല്‍കാന്‍ സര്‍ക്കാറിന് കോടതി സമയം അനുവദിക്കുകയായിരുന്നു.