Connect with us

National

ചാരപ്രവര്‍ത്തനം: പാക് ഉദ്യോഗസ്ഥന് ഇന്ത്യ വിടാന്‍ നിര്‍ദേശം

Published

|

Last Updated

ന്യൂഡല്‍ഹി: പ്രതിരോധ രേഖകള്‍ ചോര്‍ത്തിയ പാക് ഹൈകമ്മീഷന്‍ ഉദ്യോഗസ്ഥന് രാജ്യം വിടാന്‍ നിര്‍ദേശം. ഡല്‍ഹി ക്രൈംബ്രാഞ്ച് ഇന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത മഹ്മൂദ് അക്തര്‍ എന്ന ഉദ്യോഗസ്ഥനോട് 48 മണിക്കൂറിനകം രാജ്യം വിടാനാണ് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്.

നയതന്ത്ര പരിരക്ഷ ഉള്ളതിനാലാണ് മഹ്മൂദിനെ അറസ്റ്റ് ചെയ്യാതെ വിട്ടയച്ചിരിക്കുന്നത്. അക്തറിനെ ഇന്ത്യയില്‍ തുടരാന്‍ അനുവദിക്കില്ലെന്ന് വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കര്‍ പാക് ഹൈക്കമ്മീഷണറെ അറിയിച്ചു.

അക്തറിന്റെ കയ്യില്‍ നിന്ന് ഇന്ത്യന്‍ സൈന്യത്തെ സംബന്ധിക്കുന്ന സുപ്രധാന രേഖകള്‍ കണ്ടെടുത്തതായും വിവരമുണ്ട്. അതിര്‍ത്തി പ്രദേശങ്ങളുടെ മാപ്പുകളും ഇന്ത്യന്‍ സൈന്യത്തിന്റെ വിന്യാസവും ഉള്‍പ്പെടെയുള്ള രേഖകള്‍ ഇയാളുടെ കയ്യിലുണ്ടായിരുന്നതായാണ് വിവരം.

അതേസമയം മഹ്മൂദ് അക്തറിന് രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയ രണ്ടുപേര്‍ രാജസ്ഥാനില്‍ അറസ്റ്റിലായിട്ടുണ്ട്. രാജസ്ഥാന്‍ സ്വദേശികളായ മൗലാന റംസാന്‍, സുഭാഷ് ജാംഗിര്‍ എന്നിവരാണ് അറസ്റ്റിലായത്.

പാക്കിസ്ഥാന്‍ ഇന്റലിജന്‍സുമായി ബന്ധപ്പെട്ട അഞ്ച് ചാരന്‍മാരെ കഴിഞ്ഞ വര്‍ഷം നവംബറില്‍ അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്ന് ലഭിച്ച വിവരമനുസരിച്ചാണ് ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥരെ രഹസ്യാന്വേഷണ വിഭാഗം നിരീക്ഷിക്കാന്‍ തുടങ്ങിയത്.