Connect with us

Articles

സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കുന്നത് കച്ചവടക്കണ്ണ് വെച്ച്‌

Published

|

Last Updated

കള്ളപ്പണക്കരായെും കള്ളനോട്ടുകാരെയും വീഴ്ത്താനെന്ന് പറഞ്ഞാണ് പ്രധാന മന്ത്രി നരേന്ദ്ര മോദി നോട്ട് അസാധുവാക്കല്‍ സാഹസത്തിന് മുതിര്‍ന്നതെങ്കിലും വീണത് അവരല്ല. അവര്‍ സുരക്ഷിതരാണ്. അവര്‍ക്ക് വിവരം നേരത്തെ തന്നെ കിട്ടിയിരുന്നു. പകരം ഒന്നുമറിയാത്ത സാധാരണക്കാരും പാവങ്ങളുമാണ് കാലിട്ടടിക്കുന്നത്. കള്ളപ്പണം പോയിട്ട് അന്നന്നുള്ള ആഹാരത്തിന് പണം പോലും കയ്യിലില്ലാത്ത പാവങ്ങളാണവര്‍.

വീട് കത്തുന്ന തക്കത്തിന് കഴുക്കോല്‍ ഊരിയെടുക്കുന്ന പോലെ നോട്ടസാധുവാക്കല്‍ സൃഷ്ടിച്ച കൂട്ടക്കുഴപ്പത്തിനിടില്‍ കേരളത്തിന്റെ ഗ്രാമീണ ജീവിതത്തിന്റെ താങ്ങും തണലുമായ സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാനാണ് കേന്ദ്രസര്‍ക്കാരും ബി ജെ പിയും ശ്രമിക്കുന്നത്. കേരളത്തിന്റെ സഹകരണ പ്രസ്ഥാത്തിലേക്ക് കടന്ന് കയറാന്‍ ബി ജെ പിക്ക് ഇനിയും കഴിഞ്ഞിട്ടില്ല. തങ്ങള്‍ക്ക് കിട്ടാത്തത് കമഴ്ത്തിക്കളയാനാണ് ബി ജെ പി ശ്രമിക്കുന്നത്. പാവപ്പെട്ട ജനങ്ങളുടെ ജീവിതം വഴിമുട്ടുന്നതൊന്നും അവര്‍ക്ക് പ്രശ്‌നമല്ല.
കേരളത്തിലെ സഹകരണ പ്രസ്ഥാനം ഒരു ദിവസം കൊണ്ട് പൊട്ടിമുളച്ചതല്ല. സാധാരണക്കാരുടെ വിയര്‍പ്പില്‍ നിന്നുള്ള ചില്ലിക്കാശ് സ്വരുക്കൂട്ടി ദശാബ്ദങ്ങളിലൂടെ വളര്‍ന്ന് പന്തലിച്ചതാണവ. പത്ത് രൂപ മുതല്‍ നൂറ് രൂപ വരെ ഷെയറിട്ട് വളര്‍ത്തിയെടുത്ത പ്രസ്ഥാനം. അതാണ് കള്ളപ്പണക്കാരുടെ ഇരിപ്പടമെന്ന് ബി ജെ പിക്കാര്‍ ആക്ഷേപിക്കുന്നത്. മൊത്തം ഓഹരി മൂലധനം 1,332 കോടി. അതില്‍ സംസ്ഥാന സര്‍ക്കാറിന്റെ വിഹിതം ഒഴിച്ചാല്‍ ബാക്കി ഓഹരിയെല്ലാം സാധാരണക്കാരുടേതാണ്. 1,27000 കോടിയുടെ നിക്ഷേപം. ഒരു പക്ഷേ ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തും ഇത്ര വിപുലമായ സഹകരണ ശൃംഖല കാണില്ല. ഗുജറാത്ത്, മഹാരാഷ്ട്ര, പഞ്ചാബ് തുടങ്ങി പല സംസ്ഥാനങ്ങളിലും സഹകരണ മേഖല പുഷ്ടിപ്പെട്ടിട്ടുണ്ടെങ്കിലും ജനജീവിതത്തിന്റെ സമസ്ത മേഖലകളിലും കേരളത്തിലേത് പോലെ ഇഴുകി ചേര്‍ന്നിട്ടുണ്ടാവില്ല.

സഹകരണബാങ്കുകള്‍ കള്ളപ്പണത്തിന്റെ ഇരിപ്പടമാണെന്ന് പറഞ്ഞ് അതിനെ തകര്‍ക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്നവര്‍ ഒരു കാര്യം ഓര്‍ക്കണം. കേരളത്തിലെ വാണിജ്യ ബേങ്കുകള്‍ക്ക് 6213 ശാഖകള്‍ ഉണ്ട്. അവ ഇവിടെ നിന്ന് സമാഹരിച്ച 3.7 ലക്ഷം കോടി രൂപയില്‍ എത്ര രൂപ കേരളത്തില്‍ വായ്പയായി നല്‍കിയിട്ടുണ്ട്? ചെറിയ ഒരു തുക മാത്രം. ബാക്കിയെല്ലാം വന്‍കിട കോര്‍പ്പറേറ്റുകള്‍ക്കും വിജയമല്യമാര്‍ക്കും കാഴ്ചവെക്കാനായി ഇവിടെ നിന്ന് കടത്തിക്കൊണ്ടു പോവുകയാണ് ചെയ്യുന്നത്. എന്നിട്ട് കിട്ടാക്കടമെന്ന് പറഞ്ഞ് എഴുതി തള്ളും. 7016 കോടിയാണ് കഴിഞ്ഞ ആഴ്ച എഴുതി തള്ളിയത്.
അതേസമയം സഹകരണ ബേങ്കുകള്‍ നിക്ഷേപത്തിന്റെ 80 ശതമാനവും അതാത് പ്രദേശത്ത് തന്നെ വായ്പയായി നല്‍കുകയാണ് ചെയ്യുന്നത്. സഹകരണ മേഖലക്ക് ജനങ്ങളുടെ നിത്യജീവിതത്തിലുള്ള ബന്ധം കണക്കിലെടുത്തും രാഷ്ട്രനിര്‍മ്മിതിയില്‍ സഹകരണ പ്രസ്ഥാനങ്ങള്‍ക്കുള്ള പ്രാധാന്യം കണക്കിലെടുത്തുമാണ് ജവഹര്‍ലാല്‍ നെഹ്‌റു സഹകരണ മേഖലയെ ആദായ നികുതിയില്‍ നിന്ന് ഒഴിവാക്കി പ്രത്യേക പരിരക്ഷ നല്‍കിയത്. എന്നാല്‍ പില്‍ക്കാലത്ത് സഹകരണ മേഖലയേയും നികുതി വലയില്‍ കൊണ്ടുവന്നു. പ്രാഥമിക സഹകരണ സംഘങ്ങളും ലാഭത്തിന്റെ അടിസ്ഥാനത്തില്‍ ആദായ നികുതി നല്‍കുകയും റിട്ടേണ്‍ നല്‍കുകയും വേണം. അതിപ്പോഴും ചെയ്യുന്നുണ്ട്. എന്നാല്‍, പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളിലും പ്രാഥമിക കാര്‍ഷിക ഗ്രാമ വികസന ബേങ്കുകളിലും നടത്തുന്ന നിക്ഷേപങ്ങളുടെ പലിശയില്‍ ടി ഡി എസ് (സ്രോതസ്സില്‍ നിന്ന് നികുതി ഈടാക്കല്‍) പിടിക്കുന്നതില്‍ നിന്ന് ഈ പ്രാഥമിക സംഘങ്ങളെ ഒഴിവാക്കിയിട്ടുമുണ്ട്. ആദായ നികുതി നിയമം 194 എ 3 (7) വകുപ്പ് ഇക്കാര്യത്തില്‍ പ്രാഥമിക സംഘങ്ങള്‍ക്കുള്ള പരിരക്ഷയാണ്. അതായത് പ്രാഥമിക സംഘങ്ങളിലെ നിക്ഷേപങ്ങളില്‍ നികുതി ഈടാക്കി നല്‍കാന്‍ പ്രാഥമിക സംഘങ്ങള്‍ക്ക് ഇപ്പോഴും നിയമപരമായി ബാധ്യതയില്ലെന്ന് അര്‍ഥം. ഇതറിയാതെയാണ് പ്രഥാമിക സംഘങ്ങള്‍ നികുതി വെട്ടിക്കുന്നു എന്ന് പറഞ്ഞ് പലരും നിലവിളിക്കുന്നത്. ഇല്ലാത്ത കാര്യം പറഞ്ഞാണ് പ്രാഥമിക സംഘങ്ങളെ കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിക്കുന്നതും.
അതേസമയം പ്രാഥമിക സംഘങ്ങളില്‍ അഞ്ചു ലക്ഷത്തിന് മുകളില്‍ നിേേക്ഷപമുള്ളവരും 10,000 രൂപക്ക് മുകളില്‍ പലിശ വാങ്ങുന്നവരും അവരുടെ ആദായ നികുതി റിട്ടേണുകളില്‍ അത് രേഖപ്പെടുത്തേണ്ടതുണ്ട്. അതില്‍ വ്യക്തികള്‍ വീഴ്ച വരുത്തിയിട്ടുണ്ടെങ്കില്‍ സഹകരണ ബേങ്കുകളെ ശിക്ഷിക്കുന്നത് നീതീകിരിക്കാവുന്നതല്ല. കാരണം സഹകരണ ബേങ്കുകളെ ബോധ്യപ്പെടുത്തിയിട്ടല്ല വ്യക്തികള്‍ അവരുടെ ആദായ നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കുന്നത്.
പ്രാഥമിക സഹകരണ ബേങ്കുകളെ നിക്ഷേപങ്ങളില്‍ ടി ഡി എസ് പിടിക്കുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും ജില്ലാ ബേങ്കുകളെയും സംസ്ഥാന സഹകരണ ബേങ്കിനെയും അര്‍ബന്‍ ബേങ്കുകളെയും ഒഴിവാക്കിയിട്ടില്ലെന്നും മനസ്സിലാക്കണം. അവര്‍ ഇപ്പോഴും വാപകളില്‍ നികുതി ഈടാക്കി ആദായ നികുതി വകുപ്പിന് കൈമാറുന്നുണ്ട്. എന്നിട്ടും ജില്ലാ ബേങ്കുകളെ ഇപ്പോള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതെ തളച്ചിടുന്നു എന്നതാണ് സംശയകമായ വസ്തുത. സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കുക എന്നതാണ് ലക്ഷ്യം എന്ന് വ്യക്തം.
സഹകരണസംഘങ്ങള്‍ ഗൂഢസംഘങ്ങളോ നിയമവിരുദ്ധ കേന്ദ്രങ്ങളോ അല്ല. സംസ്ഥാനത്തെ സഹകരണ നിയമപ്രകാരം സംസ്ഥാന സഹകരണ വകുപ്പിന്റെ നിയന്ത്രണങ്ങളോടെ നിയമാനുസൃതം പ്രവര്‍ത്തിക്കുന്നവയാണവ. സഹകരണ വകുപ്പിലെ ഓഡിറ്റര്‍മാര്‍ ഓരോ കണക്കും പരിശോധിക്കുന്നുമുണ്ട്. പുറമെ ക്രമക്കേട് തടയുന്നതിന് സഹകരണ വകുപ്പിന് വിജിലന്‍സ് സംവിധാനവുമുണ്ട്. എന്നിട്ടാണ് ഇവ കള്ളക്കച്ചവടത്തിന്റെ കേന്ദ്രങ്ങളാണെന്ന് ചില കേന്ദ്രങ്ങള്‍ പ്രചാരണം അഴിച്ചു വിടുന്നത്.

ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പിന്‍വലിച്ചപ്പോള്‍ അവ മാറ്റി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ സഹകരണ ബേങ്കുകള്‍ക്ക് ആദ്യം അനുമതി നല്‍കുകയും ആറാം ദിവസം പിന്‍വലിക്കുകയുമാണ് ചെയ്തത്. ഇതിനിടയിസല്‍ പ്രാഥമിക സഹകരണ ബേങ്കുകള്‍ ഉള്‍പ്പെടെ 2800 കോടിയോളം രൂപ നിക്ഷേപകരില്‍ നിന്ന് പഴയ നോട്ട് സ്വീകരിച്ച് മാറ്റി നല്‍കുകയുണ്ടായി. ഈ തുക ഇനി എന്തു ചെയ്യുമെന്നാണറിയാത്തത്. ഇത് കള്ളപ്പണമല്ല. ഗ്രാമങ്ങളിലെ പാവപ്പെട്ടവര്‍ നല്‍കിയതാണ്. ഇവ റിസര്‍വ്വ് ബേങ്ക് സ്വീകരിക്കാതിരുന്നാല്‍ കേരളത്തിലെ സഹകരണ പ്രസ്ഥാനം തകര്‍ന്നടിയും എന്നതില്‍ സംശയമില്ല.
വിചിത്രമായ ഒരു കാര്യം കൂടി ഇവിടെയുണ്ട്. പ്രാഥമിക സഹകരണ ബേങ്കുകളെ ബേങ്കുകളായി റിസര്‍വ്വ് ബാങ്ക് അംഗീകിച്ചിട്ടില്ലെങ്കിലും ജില്ലാ ബേങ്കുകളെ ബേങ്കുകളായി അംഗീകിരിച്ചിട്ടുണ്ട്. ആര്‍ ബി ഐയുടെ ബേങ്കിംഗ് ലൈസന്‍സ് അനുസരിച്ചാണ് അവ പ്രവര്‍ത്തിക്കുന്നത്. ഷെഡ്യൂള്‍ഡ് ബേങ്കിന്റെ പദവി അവക്കില്ലെന്നേ ഉള്ളൂ. ഇതേ സ്വഭാവത്തില്‍ വരുന്ന സ്വകാര്യ ബേങ്കുകളെ നോട്ട് മാറ്റി നല്‍കുന്നതിന് അനുവദിക്കുമ്പോള്‍ ജില്ലാ സഹകരണ ബേങ്കുകള്‍ക്ക് മാത്രം അനുമതി നിഷേധിച്ചിരിക്കുന്നതിന്റെ യുക്തി മനസ്സിലാവുന്നില്ല. സഹകരണ ബാങ്കുകളെ തകര്‍ക്കുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നില്‍.

സഹകരണ ബാങ്കുകള്‍ ജനങ്ങളുടെ പ്രസ്ഥാനമാണ്. സ്വന്തം സ്ഥാപനമെന്നതു പോലെ ഓടിച്ചെന്ന് പമണമിടപാട് നടത്താന്‍ കഴിയുന്ന സ്ഥാപനങ്ങള്‍. അവയെ തകര്‍ത്ത് വാണിജ്യ ബാങ്കുകളെയും സ്വകാര്യ ബാങ്കുകളെയും വളര്‍ത്താനുള്ള ശ്രമം കച്ചവടക്കണ്ണ് വച്ചുള്ളതാണ്. സഹകരണ ശൃംഖലയിലെ ഒന്നേകാല്‍ ലക്ഷം കോടി രൂപയുടെ നിക്ഷേപം തട്ടിയെടുക്കുകയാണ് ലക്ഷ്യം. ഇപ്പോള്‍ സ്വകാര്യ വ്യക്തിയുടേതെന്ന പോലെ ആഴ്ചയില്‍ 24,000 രൂപ പിന്‍വലിക്കാനേ പ്രാഥമിക സംഘങ്ങള്‍ക്ക് അനുമതി ഉള്ളൂ. 600 കോയിയുടയെും ആയിരം കോടിയുടെയും വരെ നിക്ഷേപവും ദിവസവും ലക്ഷങ്ങളുടെ ഇടപാടും ഉള്ള സംഘങ്ങള്‍ക്ക് ഈ തുക കൊണ്ട് എന്തു ചെയ്യാനാണ്?

---- facebook comment plugin here -----

Latest