Business
ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ്
അബുദാബി : ഡോളറിനെതിരെ രൂപയുടെ മൂല്യത്തിന് ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ്. ഒരു ഘട്ടത്തില്‍ 68.86 വരെ ഇടിഞ്ഞു. മൂല്യം എഴുപതിനും താഴേയ്ക്കു പോകുമോയെന്ന ആശങ്കയിലാണ് സാമ്പത്തിക ലോകം. 2013 ഓഗസ്റ്റില്‍ 68.85 ലേക്കു കൂപ്പുകുത്തിയതിനുശേഷം ആദ്യമായാണ് മൂല്യത്തില്‍ ഇത്രയും കുറവുവരുന്നത്. 68.73 ആയിരുന്നു രൂപയുടെ ഇന്നലത്തെ മൂല്യം. സെന്‍സെക്‌സ് 191.64 പോയിന്റ് താഴ്ന്ന് 25,860.17ലും നിഫ്റ്റി 67.80 പോയിന്റ് താഴ്ന്ന് 7,965.50 ത്തിലും വ്യാപാരം അവസാനിപ്പിച്ചു.
സ്വര്‍ണ വിലയിലും വന്‍കുറവാണുണ്ടായിരിക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ സ്വര്‍ണം പവന് 320 രൂപ കുറഞ്ഞ് 22,000 രൂപയിലെത്തി.500, 1000 നോട്ടുകള്‍ അസാധുവാക്കിയതിലൂടെ ഇന്ത്യയിലെ വ്യാപാര വിനിമയം കുറഞ്ഞത് വിപണിക്കു തിരിച്ചടിയായി. രൂപയുടെ മൂല്യമിടിവിനെ തുടര്‍ന്ന് വിദേശ നിക്ഷേപകര്‍ വന്‍തോതില്‍ ഓഹരികള്‍ വിറ്റഴിച്ചു. കൂടാതെ, യുഎസ് പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് അപ്രതീക്ഷിതമായി തിരഞ്ഞെടുക്കപ്പെട്ടതും ഡോളറിന്റെ മൂല്യത്തില്‍ വലിയ വര്‍ധനവാണുണ്ടാക്കിയത്.അടുത്ത ദിവസങ്ങളില്‍ വീണ്ടും ഇടിവിന് സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ വ്യക്തമാക്കി.
രൂപയുടെ മൂല്യം കൂടുതല്‍ ഇടിഞ്ഞതോടെ ഗള്‍ഫ് കറന്‍സിയുമായുള്ള വിനിമയ നിരക്കില്‍ വന്‍വര്‍ധനവുണ്ടായിട്ടുണ്ട് . യുഎഇ ദിര്‍ഹത്തിന് എട്ടുമാസത്തെ ഉയര്‍ന്ന നിരക്കായ 18.70 രൂപയിലെത്തി. ഖത്തര്‍ റിയാലിന് 18.87 രൂപ വരെയായി. മൂന്നു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. കുവൈത്ത് ദിനാറിന് 225.01 രൂപയാണ് ഇന്നലെ മണി മണി എക്‌സ്‌ചേഞ്ചുകള്‍ നല്‍കിയത്. ആറുമാസത്തിനിടയിലെ ഏറ്റവും കൂടിയ നിരക്കാണിത്. മൂല്യം ഉയര്‍ന്നെങ്കിലും നാട്ടിലേക്ക് പണമയയ്ക്കുന്ന പ്രവാസികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനയുണ്ടായിട്ടില്ലെന്ന് വിവിധ രാജ്യങ്ങളിലെ മണി എക്‌സ്‌ചേഞ്ച് അധികൃതര്‍ പറഞ്ഞു. നാട്ടില്‍ ബാങ്കില്‍ നിന്നും ആവശ്യത്തിന് ക്യാഷ് ലഭിക്കാത്തതാണ് കാരണം