Connect with us

Gulf

ഇമാമുമാര്‍ സാമൂഹ്യ പരിഷ്‌കരണ പ്രവര്‍ത്തകരാവണം: ഔഖാഫ് മന്ത്രി

Published

|

Last Updated

കുവൈത്ത് സിറ്റി: മസ്ജിദുകളിലെ ഇമാമുമാരും ഖത്വീബുമാരും പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കുക എന്നതിലുപരി തങ്ങളുടെ പ്രഭാഷണങ്ങളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും സാമൂഹ്യപരിഷ്‌കരണത്തിന് നേതൃത്വം നല്‍കുന്നവരാവണമെന്നു കുവൈത്ത് ഔഖാഫ് ഇസ്‌ലാമിക കാര്യ മന്ത്രി മുഹമ്മദ് നാസ്സര്‍ അല്‍ജബ്‌രി ആഹ്വാനം ചെയ്തു. കുവൈത്തിലെ മസ്ജിദുകളിലെ ഇമാമുമാരുടെ കൂട്ടായ്മയായ കുവൈത്ത് ഇമാംസ് കൗണ്‍സില്‍ യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മന്ത്രി.

തീവ്രവാദം, അസഹിഷ്ണുത, മത വിരുദ്ധ ജീവിതം തുടങ്ങി സമൂഹത്തെ ഗ്രസിച്ചു കൊണ്ടിരിക്കുന്ന ദുഷ്പ്രവണതകള്‍ക്കെതിരെ ഇസ്‌ലാം അനുശാസിക്കുന്ന രീതിയനുസരിച്ച് ഇമാമുമാര്‍ സമൂഹത്തെ ബോധവല്‍ക്കരിക്കണം. ഇത്തരം വിഷയങ്ങളില്‍ ഇസ്‌ലാമിന്റെ വീക്ഷണവും നിലപാടുമെന്തെന്നു സമൂഹത്തെ ബോധ്യപ്പെടുത്താന്‍ ഇമാമുമാര്‍ക്കും ഖത്വീബുമാര്‍ക്കും കഴിയണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

കേവലം പ്രാര്‍ത്ഥനയിലും വെള്ളിയാഴ്ച പ്രഭാഷണത്തിലും പരിമിതപ്പെടുത്താനുള്ളതല്ല വിശാലമായ നമ്മുടെ മസ്ജിദുകള്‍ മറിച്ച് മത സാംസ്‌കാരിക പഠനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വിവിധ അക്കാദമിക പഠനങ്ങള്‍ക്കും ഉപയോഗപ്പെടുത്തണമെന്നും അല്‍ ജബ്‌രി ഇമാമുമാരോട് ആവശ്യപ്പെട്ടു.