Connect with us

Gulf

കഴിഞ്ഞ വര്‍ഷം ദുബൈയിലെത്തിയത് 5.2 കോടി യാത്രക്കാര്‍

Published

|

Last Updated

താമസ കുടിയേറ്റ വകുപ്പ് മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി സ്മാര്‍ട് ഗേറ്റിലുടെയുള്ള എമിഗ്രേഷന്‍ നടപടികള്‍ വിശദീകരിച്ചുനല്‍കുന്നു

ദുബൈ: പോയ വര്‍ഷം ദുബൈയിലെ അതിര്‍ത്തികളിലുടെ രാജ്യത്തെത്തിയത് 5.2 കോടി യാത്രക്കാരെന്ന് താമസ-കുടിയേറ്റ വകുപ്പ് (ജി ഡി ആര്‍ എഫ് എ). ദുബൈയിലുള്ള കര, നാവിക, വ്യോമ അതിര്‍ത്തിയിലുടെയാണ് ഇത്രയധികം സന്ദര്‍ശകര്‍ എത്തിയതെന്ന് താമസ കുടിയേറ്റ വകുപ്പ് മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി പറഞ്ഞു. ദുബൈ വിമാനത്താവളത്തിലൂടെ മാത്രം എത്തിയത് 46.8 ദശലക്ഷം യാത്രക്കാരാണ്. അതേസമയം ഹത്ത അതിര്‍ത്തിയിലുടെ വന്ന യാത്രക്കാര്‍ 3.7 ദശലക്ഷമാണ്. എമിറേറ്റിലെ തുറമുഖം വഴി 998,966 പേരുമെത്തിയെന്ന് അല്‍ മര്‍റി വ്യക്തമാക്കി.

ദുബൈ വിമാനത്താവളത്തിലെ സ്മാര്‍ട് ഗേറ്റില്‍ യു എ ഇ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ചത് 550,857 യാത്രക്കാരാണ്. ദുബൈ വിമാനത്താവളത്തിലെത്തുന്ന സന്ദര്‍ശകരുടെ എമിഗ്രേഷന്‍ നടപടികള്‍ വേഗത്തിലാക്കാന്‍ വേണ്ടി കഴിഞ്ഞ വര്‍ഷം ജൂലൈ മൂന്ന് മുതലാണ് ഇത്തരത്തിലുള്ള സംവിധാനം വകുപ്പ് ഒരിക്കിയത്. ആഗമനവും നിര്‍ഗമനവും 10 മുതല്‍ 15സെക്കന്റിനുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുന്ന നടപടിയാണ് ഇത്. അതിനിടയില്‍ കഴിഞ്ഞ വര്‍ഷം ദുബൈ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറീനേഴ്‌സ് അഫയേഴ്‌സ് ഉപഭോക്താകള്‍ക്ക് നല്‍കിയത് 1,5774 കോടി സേവനങ്ങളാണ്. പുതിയ താമസ വിസ എടുക്കല്‍, പുതുക്കല്‍, യു എ ഇ പാസ്‌പോര്‍ടുകള്‍ പുതുക്കല്‍ അടക്കമുള്ള നിരവധി സേവനങ്ങളാണ് ഈ കാലയളവില്‍ വകുപ്പ് നല്‍കിയത്. 2016ല്‍ ദുബൈ വിമാനത്താവളത്തിലൂടെ വന്ന 33,283 നിയമലംഘകരെ ഐ സ്‌കാന്‍ വഴി കണ്ടെത്താന്‍ വകുപ്പിന് സാധിച്ചു. 2016 ഓഗസ്റ്റില്‍ ദുബൈയിലെ ലത്വീഫ ആശുപത്രിയില്‍ വകുപ്പിന്റെ ഒരു പുതിയ ഓഫീസ് തുറന്നിരുന്നു .ഇവിടെ നിന്ന് 1,778 സേവനങ്ങളാണ് നല്‍കിയത്. പൊതുജനങ്ങള്‍ക്ക് അവരുടെ താമസ-കുടിയേറ്റ സേവനങ്ങള്‍ സ്വയം തന്നെ പൂര്‍ത്തീകരിക്കാന്‍ ദുബൈയിലെ വിവിധ മാളുകളിലും മറ്റും 20 സെല്‍ഫ് സേവന കിയോസ്‌കുകളാണ് വകുപ്പ് സ്ഥാപിച്ചിടുള്ളത്. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ സ്മാര്‍ട് പദ്ധതികള്‍ പ്രകാരം നടപ്പിലാക്കിയ വിവിധ സംവിധാനങ്ങളും മറ്റും ദുബൈയില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് എളുപ്പത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഏറെ സഹായിച്ചിട്ടുണ്ടെന്ന് ദുബൈ എമിഗ്രേഷന്‍ അറിയിച്ചു.

 

Latest