Connect with us

Gulf

കുട്ടികളെ കൃഷിയോടിണക്കി യുവ സാമൂഹിക പ്രവര്‍ത്തകര്‍

Published

|

Last Updated

പച്ചക്കറി തൈ വിതരണത്തിന്റെ ഉദ്ഘാടനം
സി ആര്‍ നീലകണ്ഠന്‍ നിര്‍വഹിക്കുന്നു

ഷാര്‍ജ: കുട്ടികളെ പ്രകൃതിയോടിണക്കി കൃഷിയോട് താല്‍പര്യമുള്ളവരാക്കി മാറ്റുന്നതിനുള്ള കാര്‍ഷിക പദ്ധതിയുമായി ഒരുകൂട്ടം യുവാക്കള്‍. സാമൂഹികപ്രവര്‍ത്തകന്‍ ഫാസില്‍ മുസ്തഫയുടെ നേതൃത്വത്തിലുള്ള സംഘമാണ് കമ്പ്യൂട്ടറും മൊബൈല്‍ ഗെയിമുകളും മാത്രം ചര്‍ച്ചാ വിഷയമായ കുരുന്നു മനസുകള്‍ക്കിടയിലേക്ക് വ്യത്യസ്ത ആശയവുമായി ഇറങ്ങിയിരിക്കുന്നത്.

ഓരോ കുടുംബങ്ങള്‍ക്കും പച്ചക്കറികളുടെ ചെറുസസ്യങ്ങള്‍ നല്‍കുകയാണിവര്‍ ചെയ്തത്. ഇതിനായി ഉപയോഗശൂന്യമായ ടിന്നുകളും മറ്റും കൃഷിയോട് താല്‍പര്യമുള്ള വീടുകളില്‍ നിന്ന് ശേഖരിച്ചു. ശേഷം മണ്ണും വിത്തും തൈകളും നിറച്ച് വീട്ടിലെ കുട്ടികള്‍ക്ക് കൈമാറി. ഷാര്‍ജ ഖുര്‍ആന്‍ റൗണ്ട് എബൗട്ടിന് സമീപത്തെ വില്ലകളിലാണ് ആദ്യപടിയെന്നോണം സംരഭത്തിന് തുടക്കം കുറിച്ചത്. പരിസ്ഥിതി പ്രവര്‍ത്തകന്‍ സി ആര്‍ നീലകണ്ഠന്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു.
രണ്ട് മാസത്തിന് ശേഷം സംഘം വീടുകളിലെത്തി കുട്ടികര്‍ഷകരുടെ സസ്യപരിചരണം വിലയിരുത്തും. മികച്ച രീതിയില്‍ പരിപാലിക്കുന്നവര്‍ക്ക് പ്രോത്സാഹന സമ്മാനവും നല്‍കുമെന്ന് ഫാസില്‍ മുസ്തഫ പറഞ്ഞു. ഇതിന് പുറമെ കാര്‍ഷികരീതികളെ കുറിച്ച് ക്ലാസുകളും സംഘടിപ്പിക്കും. വരും ദിവസങ്ങളിലും കൂടുതല്‍ വീടുകളിലേക്ക് സസ്യങ്ങള്‍ വിതരണം ചെയ്യും.
കാര്‍ഷിക പ്രവര്‍ത്തകന്‍ സുധീഷ് ഗുരുവായൂരാണ് കുട്ടികള്‍ക്ക് ക്ലാസുകള്‍ നല്‍കിയത്. ചടങ്ങില്‍ മാധ്യമ പ്രവര്‍ത്തക തന്‍സി ഹാഷിര്‍, മുഹമ്മദലി ചക്കോത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.