Connect with us

Gulf

അവര്‍ ഒന്നായ് പറഞ്ഞു; 'വരും തലമുറക്കായ് പ്രകൃതിയെ സംരക്ഷിക്കും'

Published

|

Last Updated

മത്ര റിയാം പാര്‍ക്കില്‍ നടന്ന കുട്ടികളുടെ പുസ്തക ചര്‍ച്ചയില്‍ നിന്ന്‌

മസ്‌കത്ത്: രിസാല സ്റ്റഡി സര്‍ക്കിള്‍ മസ്‌കത്ത് സോണ്‍ കലാലയം സാംസ്‌കാരിക വേദിയും സ്റ്റുഡന്‍സ് വിംഗും സംയുക്തമായി കുട്ടികളുടെ പുസ്തക ചര്‍ച്ച സംഘടിപ്പിച്ചു. മുബശ്ശിര്‍ മുഹമ്മദ് രചിച്ച പ്രകൃതിയുടെ “പ്രവാചകന്‍” എന്ന പുസ്തകത്തെ ആസ്പദമാക്കിയായിരുന്നു ചര്‍ച്ച. വരും തലമുറക്കും ഇവിടെ ജീവിക്കാന്‍ പ്രകൃതിയെ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന് ചര്‍ച്ചയില്‍ വിദ്യാര്‍ഥികള്‍ പറഞ്ഞു. പ്രവാചകന്‍ മുഹമ്മദ് നബിയുടെ പ്രകൃതി സംരക്ഷണത്തിലെ കാഴ്ചപ്പാടുകള്‍ നവകാലത്തും പഠന വിധേയമാക്കുന്നതിന് ഇനിയും പുസ്തകങ്ങള്‍ രചിക്കപ്പെടണം. ഇത്തരം പുസ്തങ്ങളിലുടെ പ്രകൃതി സംരക്ഷണത്തിന്റെയും സഹജീവി സ്‌നേഹത്തിന്റെയും പാഠങ്ങള്‍ പുതുതലമുറക്ക് മനസിലാാക്കാന്‍ സാധിക്കുമെന്നും വിദ്യാര്‍ഥികള്‍ അഭിപ്രായപ്പെട്ടു.

ഇസ്‌ലാമില്‍ പരിസ്ഥിതി സംരക്ഷണത്തിന് നല്‍കിയ പ്രധാന്യം ഉള്‍ക്കൊള്ളുന്നതിന് പ്രകൃതിയുടെ പ്രവാചകന്‍ എന്ന പുസ്തകം കാരണമാകുമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത സിനാന്‍ കരീം പറഞ്ഞു. സഹജീവികളോടുള്ള സ്‌നേഹം മനുഷ്യനില്‍ പിറവിയെടുക്കുന്നിടത്ത് മനുഷ്യന് തമ്മില്‍ തര്‍ക്കിക്കാന്‍ സാഹചര്യം നഷ്ടപ്പെടുമെന്ന് മുഹമ്മദ് സിനാന്‍ അഭിപ്രായപ്പെട്ടു. പ്രകൃതിയുടെ പ്രവാചകന്‍ ഈ ആശയത്തിന് അടിവരയിടുന്നുവെന്നും സിനാന്‍ പറഞ്ഞു. പ്രവാചകര്‍ വീട്ടില്‍ വളര്‍ത്തിയിരുന്ന മൃഗങ്ങള്‍ക്ക് ഓമനപ്പേരുകള്‍ നല്‍കിയിരുന്നുവെന്ന ചരിത്രം ജീവജാലങ്ങളോട് പെരുമാറേണ്ടതിന്റെ എല്ലാ പാഠങ്ങളും പകര്‍ന്നു നല്‍കുന്നുവെന്ന് നിഹാല്‍ നജീബ് പറഞ്ഞു. നവകാലത്ത് ഹരിതവത്കരണത്തിന് ഏറെ പ്രാധാന്യമുണ്ടെങ്കില്‍ ഇത് 1400ല്‍ പരം വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രവാചകന്‍ പഠിപ്പിച്ച പാഠങ്ങള്‍ ഉള്‍ക്കൊള്ളാതിരുന്നതിന്റെ അനന്തരഫലമാണെന്ന് ഇര്‍ഫാന്‍ അഭിപ്രായപ്പെട്ടു. ജലം സംരക്ഷിക്കപ്പെടണം എന്ന ബോധം നമ്മില്‍ ഉണ്ടാകേണ്ടത് ഭാവി തലമുറക്ക് കൂടി അവകാശപ്പെട്ടതാണ് ഈ ഭൂമി എന്ന തിരിച്ചറില്‍ നിന്നാണെന്ന് നിതാഷ് പറഞ്ഞു.
മത്ര റിയാം പാര്‍ക്കില്‍ നടന്ന പുസ്തക ചര്‍ച്ചയില്‍ ശാഹിദ് സഖാഫി പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. ആഖില്‍ സഖാഫി ഉദ്ഘാടനം ചെയ്തു. നാഷനല്‍ എക്‌സിക്യൂട്ടീവ് അംഗം ഷജീര്‍ കൂത്തുപറമ്പ് സന്നിഹിതനായിരുന്നു. അന്‍ഫല്‍ അഷ്‌റഫ്, നാസില്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

Latest