Kerala
കളമശ്ശേരി പോളിടെക്‌നിക്കിലെ കഞ്ചാവ് വേട്ട; പ്രതി റിമാൻഡിൽ
കഞ്ചാവ് സൂക്ഷിച്ചത് വിൽപ്പനക്കെന്നാണ് റിമാൻഡ് റിപോർട്ട്

കൊച്ചി| കളമശേരി സര്‍ക്കാര്‍ പോളിടെക്‌നിക് കോളജ് മെന്‍സ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് ശേഖരം പിടികൂടിയ കേസിലെ പ്രതി ആകാശ് റിമാൻഡിൽ. ആകാശായിരുന്നു വിദ്യാർഥികൾക്ക് കഞ്ചാവ് വിൽപ്പന നടത്താറെന്നും കേസിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് പോലീസ് നീക്കം. ഇക്കാര്യം ആവശ്യപ്പെട്ട് പോലീസ് കസ്റ്റഡി അപേക്ഷ നൽകും.
ഹോസ്റ്റലിൽ കഞ്ചാവ് സൂക്ഷിച്ചത് വിൽപ്പനക്കെന്നാണ് റിമാൻഡ് റിപോർട്ട്. ആകാശിന്റെ മുറിയിൽ നിന്ന് ഒരു കിലോ 900 ഗ്രാം കഞ്ചാവാണ് പിടികൂടിയത്. കഞ്ചാവ് തൂക്കി നല്‍കാൻ ഉപയോഗിച്ച ത്രാസും പിടികൂടിയിരുന്നു. കേസിൽ മൂന്ന് പേരാണ് അറസ്റ്റിലായിരിക്കുന്നത്. ഇവരെ കോളജിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. എസ്എഫ്ഐ യൂണിയൻ ജനറൽ സെക്രട്ടറി അഭിരാജ്, ആകാശ്, ആദിത്യൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
ഇന്നലെ രാത്രി പോലീസിന്റെ മിന്നല്‍ പരിശോധനയിലാണ് 10 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്. സംഭവത്തില്‍ മൂന്ന് വിദ്യാര്‍ഥികള്‍ പിടിയിലാവുകയും ഒപ്പമുണ്ടായിരുന്ന മൂന്ന് പേര്‍ ഓടി രക്ഷപ്പെടുകയുമായിരുന്നു. കോളജ് ഹോസ്റ്റലില്‍ നിന്ന് ഇതാദ്യമായാണ് ഇത്രയേറെ കഞ്ചാവ് ശേഖരം പിടികൂടുന്നത്.