Connect with us

From the print

ന്യായവിലയുടെ 10 ശതമാനം ഫീസ്; കേരളത്തില്‍ ഭൂമി തരംമാറ്റല്‍ ചെലവേറും

സുപ്രീം കോടതിയുടെ ഇടപെടല്‍.

Published

|

Last Updated

ന്യൂഡല്‍ഹി | സംസ്ഥാനത്ത് 25 സെന്റില്‍ കൂടുതലുള്ള കൃഷി ഭൂമി വാണിജ്യ ആവശ്യത്തിന് തരംമാറ്റുമ്പോള്‍ മൊത്തം ഭൂമിയുടെയും ന്യായവിലയുടെ പത്ത് ശതമാനം ഫീസായി നല്‍കണമെന്ന് സുപ്രീം കോടതി. സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് തള്ളിയാണ് ജസ്റ്റിസുമാരായ സഞ്ജയ് കരോള്‍, മന്‍മോഹന്‍ എന്നിവരടങ്ങിയ ബഞ്ച് വിധി പുറപ്പെടുവിച്ചത്.

25 സെന്റിന് ശേഷമുള്ള അധിക ഭൂമിക്കു മാത്രം ഫീസ് നല്‍കിയാല്‍ മതിയെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. ചെറുകിട ഭൂമി ഉടമകളെ സഹായിക്കാനാണ് 2021 ഫെബ്രുവരി 25ന് തണ്ണീര്‍ത്തട സംരക്ഷണ നിയമത്തില്‍ ഭൂമി തരംമാറ്റലുമായി ബന്ധപ്പെട്ട ഇളവ് സര്‍ക്കാര്‍ വരുത്തിയത്. തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിലെ 27- എ വകുപ്പ് പ്രകാരം 25 സെന്റ്വരെയുള്ള ഭൂമിക്കാണ് ഇളവ് അനുവദിച്ചിരുന്നത്. അതില്‍ കൂടുതലുള്ള ഭൂമി തരംമാറ്റുകയാണെങ്കില്‍ ആകെയുള്ള ഭൂമിയുടെ പത്ത് ശതമാനം ന്യായവില അനുസരിച്ച് ഫീസ് നല്‍കണമെന്നും സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയിരുന്ന സര്‍ക്കുലറില്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍, സംസ്ഥാന സര്‍ക്കാറിന്റെ സര്‍ക്കുലര്‍ ഹൈക്കോടതി റദ്ദാക്കി. തരം മാറ്റാനുള്ള ഭൂമി 25 സെന്റില്‍ കൂടുതലാണെങ്കില്‍ അധികമുള്ള സ്ഥലത്തിന്റെ മാത്രം ന്യായവിലയുടെ പത്ത് ശതമാനം ഫീസ് അടച്ചാല്‍ മതിയെന്നായിരുന്നു ഹൈക്കോടതി വിധി. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു. ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കിയതോടെ കേരളത്തിലെ ഭൂമി തരംമാറ്റലിന് ചെലവേറും.

സംസ്ഥാന സര്‍ക്കാറിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ഷാജി പി ചാലി, സ്റ്റാന്‍ഡിംഗ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കര്‍, അഭിഭാഷകരായ അനു കെ ജോയ്, ആലിം അന്‍വര്‍ ഹാജരായി.

 

Latest