Connect with us

National

ഉത്തരാഖണ്ഡില്‍ 14കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; ബിജെപി നേതാവ് അറസ്റ്റില്‍

കേസ് നിഷ്പക്ഷമായാണ് അന്വേഷിക്കുന്നതെന്നും കൃത്യത്തില്‍ ഉള്‍പ്പെട്ട ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്നും ഹരിദ്വാര്‍ സീനിയര്‍ പോലീസ് സൂപ്രണ്ട് പ്രമേന്ദ്ര ദോഭാല്‍ പറഞ്ഞു.

Published

|

Last Updated

ഡെറാഡൂണ്‍ | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ബിജെപി നേതാവ് അറസ്റ്റില്‍. ഹരദ്വാറിലാണ് ക്രൂര കൊലപാതകം നടന്നത്. സംഭവത്തില്‍ ആദിത്യ രാജ് സൈനി എന്നായാളാണ് പിടിയിലായത്. ബിജെപിയുടെ ഉത്തരാഖണ്ഡ് ഒബിസി മോര്‍ച്ചയിലെ അംഗവും, സംസ്ഥാന സര്‍ക്കാരിന്റെ ഒബിസി കമ്മീഷനിലെ അംഗവുമാണ് ആദിത്യ രാജ്. ആദിത്യയും ഇയാളുടെ സുഹൃത്തും ചേര്‍ന്ന് മകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന് പെണ്‍കുട്ടിയുടെ അമ്മയാണ് പോലീസില്‍ പരാതി നല്‍കിയത്.

മൂന്ന് ദിവസം മുമ്പാണ് പെണ്‍കുട്ടിയെ കാണാതായത്. വീട്ടില്‍ എത്തേണ്ട സമയമായിട്ടും 14കാരി എത്താതെ വന്നതോടെ കുട്ടിയെ വീട്ടുകാര്‍ മൊബൈല്‍ഫോണില്‍ ബന്ധപ്പെട്ടു. പെണ്‍കുട്ടിയുടെ ഫോണ്‍ എടുത്തത് ബിജെപി ലീഡറാണെന്നും പെണ്‍കുട്ടി തന്റെ കൂടെ ഉണ്ടെന്ന് പറഞ്ഞ് ബിജെപി നേതാവ് ഫോണ്‍ കട്ട് ചെയ്‌തെന്നും പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയില്‍ പറയുന്നു. പിന്നീട് പെണ്‍കുട്ടിയെ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫായിരുന്നെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

പതജ്ഞലി റിസര്‍ച്ച് സെന്ററിന് സമീപമുള്ള ബഹദ്രാബാദ് പ്രദേശത്തെ ഹൈവേയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഇരുവര്‍ക്കെതിരെയും കൊലപാതകം, കൂട്ടബലാത്സംഗം, പോക്സോ തുടങ്ങി നിരവധി കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ശാസ്ത്രീയ തെളിവുകളും മറ്റ് തെളിവുകളും ശേഖരിക്കുന്നതിന് രൂപീകരിച്ച എല്ലാ ടീമുകള്‍ക്കും വ്യത്യസ്ത ചുമതലകള്‍ നല്‍കിയിട്ടുണ്ട്. കേസ് നിഷ്പക്ഷമായാണ് അന്വേഷിക്കുന്നതെന്നും കൃത്യത്തില്‍ ഉള്‍പ്പെട്ട ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്നും ഹരിദ്വാര്‍ സീനിയര്‍ പോലീസ് സൂപ്രണ്ട് പ്രമേന്ദ്ര ദോഭാല്‍ പറഞ്ഞു. കേസിന്റെ വിശദാംശങ്ങള്‍ പോലീസ് ഇത് വരെയും പുറത്തുവിട്ടിട്ടില്ല.

 

Latest