Connect with us

Kerala

ജോലി സ്ഥാപനത്തില്‍ നിന്ന് 20 കോടിയോളം തട്ടിപ്പ് നടത്തി; പ്രതി ധന്യ ഓണ്‍ലൈന്‍ റമ്മിക്ക് അടിമയെന്ന് പോലീസ്

പ്രതി വിദേശത്ത് കടക്കാതിരിക്കാന്‍ പോലീസ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുണ്ട്.

Published

|

Last Updated

തൃശൂര്‍| തൃശൂരില്‍ ജോലി ചെയ്ത സ്ഥാപനത്തില്‍ നിന്ന് 20 കോടിയോളം രൂപയുമായി മുങ്ങിയ പ്രതി ധന്യ മോഹന്‍ തട്ടിപ്പ് പണം ഉപയോഗിച്ചത് ധൂര്‍ത്തിനും ആഡംബരത്തിനുമെന്ന് പോലീസ്. ധന്യ ഓണ്‍ലൈന്‍ റമ്മിക്ക് അടിമയാണെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. വലപ്പാട് മണപ്പുറം കോംപ്‌ടെക് ആന്റ് കണ്‍സള്‍ട്ടന്‍സി ലിമിറ്റഡിലെ അസിസ്റ്റന്റ് ജനറല്‍ മാനേജറാണ് ധന്യ.

വ്യാജ ലോണുകള്‍ ഉണ്ടാക്കിയാണ് ധന്യ പണം തട്ടിയത്. ഡിജിറ്റല്‍ പേഴ്സണല്‍ ലോണുകള്‍ വ്യാജമായുണ്ടാക്കി പണം പിതാവിന്റെയും സഹോദരന്റെയും വിവിധ അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുകയായിരുന്നു. പിടിയിലാവുമെന്ന ഘട്ടമെത്തിയപ്പോള്‍ യുവതി ശാരീരിക ബുദ്ധിമുട്ടെന്ന് പറഞ്ഞാണ് ഓഫീസില്‍ നിന്നും പോയത്.

രണ്ട് കോടിയുടെ ഓണ്‍ലൈന്‍ റമ്മി ഇടപാട് വിവരങ്ങള്‍ ധന്യയോട് ഇന്‍കം ടാക്‌സ് തേടിയിട്ടുണ്ടെങ്കിലും വിവരങ്ങള്‍ ധന്യ കൈമാറിയിട്ടില്ല. തട്ടിപ്പ് തുടങ്ങിയതിന് പിന്നാലെ വിദേശത്തായിരുന്ന ധന്യയുടെ ഭര്‍ത്താവ് നാട്ടിലെത്തിയിരുന്നുവെന്നും പോലീസ് പറയുന്നു.

2019 മുതലാണ് ഇത്തരത്തില്‍ വ്യാജ ലോണുകളുണ്ടാക്കി തട്ടിപ്പ് തുടങ്ങിയതെന്നാണ് വിവരം. പതിനെട്ട് വര്‍ഷമായി ധന്യ സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയായിരുന്നു. പ്രതിയും ബന്ധുക്കളും ഒളിവിലാണ്. ധന്യ താമസിച്ചിരുന്ന തൃശൂരിലെ വീടും കൊല്ലം തിരുമുല്ലാവാരത്തെ വീടും പൂട്ടിയിട്ട നിലയിലാണ്.

സംഭവത്തില്‍ വലപ്പാട് പോലീസ് അന്വേഷണം ആരംഭിച്ചു. വലപ്പാട് സി ഐയുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. പ്രതി വിദേശത്ത് കടക്കാതിരിക്കാന്‍ പോലീസ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുണ്ട്. തട്ടിപ്പ് പണം ഉപയോഗിച്ച് വാങ്ങിയ വലപ്പാട്ടെ വീട് കണ്ടുകെട്ടാനുള്ള നടപടികളും ആരംഭിച്ചു. ജൂലൈ 23ന് സ്ഥാപനം ധന്യയ്‌ക്കെതിരെ പരാതി നല്‍കിയതിന് പിന്നാലെയാണ് ധന്യയെ കാണാതായത്. വീടിന്റെ പൂട്ട് തകര്‍ത്ത് അകത്തു കയറി പോലീസ് പരിശോധന നടത്തി.

 

 

Latest