Connect with us

Kerala

'1.57 കോടിയുടെ സൈബര്‍ തട്ടിപ്പ് കേസ്'; കോഴിക്കോട് സ്വദേശി ബെംഗളൂരുവില്‍ അറസ്റ്റില്‍

കോഴിക്കോട് ഫറോക്ക് ചുങ്കം പുത്തന്‍ വീട്ടില്‍ സഫര്‍ ഇഖ്ബാല്‍ ആണ് (29) അറസ്റ്റിലായത്.

Published

|

Last Updated

പത്തനംതിട്ട | സൈബര്‍ തട്ടിപ്പ് കേസില്‍ ഒരാളെ ബെംഗളൂരുവില്‍ നിന്നും പോലീസ് പിടികൂടി. തിരുവല്ല സ്വദേശിയായ ഉദ്യോഗസ്ഥനെ ഇന്ത്യന്‍ സ്റ്റോക്ക് മാര്‍ക്കറ്റില്‍ പണം നിക്ഷേപിച്ചാല്‍ അമിത ലാഭം വാഗ്ദാനം ചെയത് 1.57 കോടി തട്ടിയ കേസിലാണ് അറസ്റ്റ്. തിരുവല്ല പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജില്ലാ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി. കെ എ വിദ്യാധരന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തില്‍ കോഴിക്കോട് ഫറോക്ക് ചുങ്കം പുത്തന്‍ വീട്ടില്‍ സഫര്‍ ഇഖ്ബാല്‍ ആണ് (29) കുടുങ്ങിയത്.

അവിവാഹിതരായ ഒരു സംഘം യുവാക്കള്‍ താമസിക്കുന്ന വീട്ടില്‍ നിന്നാണ് ഇയാളെ കണ്ടെത്തി കസ്റ്റഡിയിലെടുത്തത്. കേസിലെ ഒരു പ്രതിയെ നേരത്തെ കോഴിക്കോട് നിന്നും പിടികൂടിയിരുന്നു. മറ്റ് പ്രതികള്‍ രാജ്യത്തെ വിവിധ ഇടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞുവരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വിവിധ സ്ഥലങ്ങളിലെ ബേങ്കുകളില്‍ അവര്‍ക്കെല്ലാം പല അക്കൗണ്ടുകളും ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

എസ് ഐമാരായ കെ ആര്‍ അരുണ്‍ കുമാര്‍, വി ഡി രാജേഷ്, എ എസ് ഐ. സി ആര്‍ ശ്രീകുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് സഫര്‍ ഇഖ്ബാലിനെ കുടുക്കിയത്. തുടര്‍ന്ന് ഇയാളെ പത്തനംതിട്ടയിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയയ്തു.

പത്തനംതിട്ട ജില്ലയില്‍ സൈബര്‍ കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ തട്ടിപ്പ് സംഘങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാര്‍ അറിയിച്ചു. വിവിധ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ പരസ്യങ്ങള്‍ പ്രസിദ്ധപ്പെടുത്തി ആളുകളെ വശീകരിച്ച് അവരുടെ മനോനിലയും താത്പര്യങ്ങളും സാമ്പത്തിക ഭദ്രതയും മനസ്സിലാക്കി കൂടുതല്‍ പണം നിക്ഷേപിപ്പിച്ചാണ് ഇത്തരം തട്ടിപ്പുകള്‍ നടത്തുന്നത്.

 

Latest