Connect with us

bye election

ഉപതിരഞ്ഞെടുപ്പില്‍ 'ഇന്ത്യ' മുന്നേറ്റം; ബി ജെ പിക്കു കനത്ത തിരച്ചടി

13 സീറ്റുകളില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഒരിടത്ത് മാത്രമാണ് ബി ജെ പി വിജയിച്ചത്

Published

|

Last Updated

ന്യൂഡല്‍ഹി | വിവിധ സംസ്ഥാനങ്ങളിലായി നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് കനത്ത തിരിച്ചടി. ഏഴു സംസ്ഥാനങ്ങളില്‍ 13 സീറ്റുകളില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഒരിടത്ത് മാത്രമാണ് ബി ജെ പി വിജയിച്ചത്. 11 സീറ്റുകളിലും ഇന്ത്യ സഖ്യത്തിലെ പാര്‍ട്ടികള്‍ ലീഡ് ചെയ്യുകയാണ്.

ഹിമാചല്‍ പ്രദേശില്‍ രണ്ട് സീറ്റുകളില്‍ വിജയം ഉറപ്പിച്ചതോടെ സര്‍ക്കാറിനുള്ള ഭീഷണി മറികടക്കാന്‍ കോണ്‍ഗ്രസിനായി. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം നടക്കുന്ന ആദ്യ ഉപതെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ മുന്നേറ്റം വ്യക്തമാക്കുന്നതാണ് ഫല സൂചനകള്‍.
പശ്ചിമ ബംഗാളില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന നാല് സീറ്റുകളിലും ടി എം സി സ്ഥാനാര്‍ഥികള്‍ വന്‍ വ്യത്യാസത്തില്‍ ലീഡ് ചെയ്യുകയാണ്. മണിക്തലയില്‍ ദേശീയ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് കല്യാണ്‍ ചൗബേ കാല്‍ ലക്ഷത്തിലധികം വോട്ടിന് പിന്നിലാണ്. മൂന്നിടത്ത് ബി ജെ പി എം എല്‍ എമാര്‍ രാജിവെച്ച് ടി എം സിയില്‍ ചേര്‍ന്നതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

ഹിമാചല്‍ പ്രദേശില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്നില്‍ രണ്ടിടത്തും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളാണ് മുന്നില്‍. ദെഹ്രയില്‍ മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിംഗ് സുഖുവിന്റെ ഭാര്യ കമലേഷ് താക്കൂര്‍ 9,300 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ഹാമിര്‍പൂര്‍ മണ്ഡലത്തില്‍ ബി ജെ പി സ്ഥാനാര്‍ഥി ആശിഷ് ശര്‍മ്മ ജയിച്ചു. മൂന്നിടത്തും കോണ്‍ഗ്രസ് എം എല്‍ എമാര്‍ ബി ജെ പിയില്‍ ചേര്‍ന്നതാണ് ഉപതെരഞ്ഞെടുപ്പിന് വഴിയൊരുക്കിയത്.

മധ്യപ്രദേശിലെ ഒരു സീറ്റിലും ഉത്തരാഖണ്ഡില്‍ രണ്ട് സീറ്റുകളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ മുന്നിലാണ്. തമിഴ്‌നാട്ടിലെ വിക്രവാണ്ടി മണ്ഡലത്തില്‍ ഡി എം കെ സ്ഥാനാര്‍ത്ഥി അണ്ണിയൂര്‍ ശിവ വന്‍ ഭൂരിപക്ഷത്തില്‍ വിജയം ഉറപ്പിച്ചു.

പഞ്ചാബിലെ ജലന്ധര്‍ വെസ്റ്റില്‍ മുപ്പത്തിയേഴായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എ എ പി സ്ഥാനാര്‍ഥി മോഹീന്ദര്‍ ഭഗത് വിജയിച്ചത്. എം എല്‍ എയായിരിക്കേ ബി ജെ പിയില്‍ ചേര്‍ന്ന ശീതള്‍ അംഗുര്‍ലാല്‍ കനത്ത പരാജയം ഏറ്റുവാങ്ങി. ബിഹാറിലെ രുപൗലിയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാണ് മുന്നില്‍. ജെ ഡി യു എം എല്‍ എ ആര്‍ ജെ ഡിയില്‍ ചേര്‍ന്നതിനെ തുടര്‍ന്നാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബി ജെ പിയെ തുണച്ച സംസ്ഥാനങ്ങളില്‍ പോലും കോണ്‍ഗ്രസിന് വിജയിക്കാനായി എന്നത് ദേശീയ രാഷ്ട്രീയത്തില്‍ തുടര്‍ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ കരുത്തു പകരുന്നതാണെന്നു വിലയിരുത്തപ്പെടുന്നു.

 

 

Latest