Connect with us

Kerala

അഞ്ചാംക്ലാസ്സുകാരിക്ക് നേരെ ലൈംഗികപീഡനം; രണ്ടുപേർ അറസ്റ്റിൽ 

പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Published

|

Last Updated

പത്തനംതിട്ട | പത്തുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ബന്ധുവും സുഹൃത്തും കോയിപ്രം പോലീസിന്റെ പിടിയിലായി. തിരുവനന്തപുരം നെയ്യാർ മൈലക്കര പുലിക്കുഴി കിഴക്കൻകര പുത്തൻവീട്ടിൽ നിന്നും തോട്ടപ്പുഴശ്ശേരി നെടും പ്രയാർ പ്രമാടത്തുപാറ താമസം ബി ജയൻ(45), ഇയാളുടെ സുഹൃത്ത് പന്തളം കുളനട മാന്തുക ആഞ്ഞിലി മൂട്ടിൽ വടക്കേതിൽ പി വി സുരേഷ്(38) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

2024 ജൂൺ 5 നാണ് മീൻ വാങ്ങിക്കാൻ കൂട്ടിക്കൊണ്ടുപോയശേഷം ആറന്മുളയിലെ ഒരു പൊളിഞ്ഞവീട്ടിൽ വച്ചാണ് ഇരുവരും ആദ്യം കുട്ടിയെ പീഡിപ്പിച്ചത്. കുട്ടിയുടെ നഗ്നഫോട്ടോകൾ മൊബൈലിൽ പകർത്തുകയും, അശ്ലീലവീഡിയോകൾ കാണിക്കുകയും ചെയ്തു. പിന്നീട് കഴിഞ്ഞദിവസം വരെയുള്ള കാലയളവിൽ പലതവണ കുട്ടിയുടെ വീട്ടിൽ വച്ചും പ്രതികൾ ബലാൽസംഗത്തിന് വിധേയയാക്കി. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. വിവരം പോലീസ് ഹെൽപ്‌ലൈൻ മുഖേന അറിഞ്ഞ കോയിപ്രം പോലീസ്, വീട്ടിലെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷം ഇന്നലെ കേസെടുക്കുകയായിരുന്നു.

ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാറിന്റെ നിർദേശപ്രകാരം ഊർജ്ജിതമാക്കിയ അന്വേഷണത്തെ തുടർന്ന് പ്രതികളെ ഉടനടി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഒന്നാം പ്രതിയെ ഇന്നലെ വൈകുന്നേരവും, രണ്ടാം പ്രതിയെ ഇന്ന് രാവിലെയുമാണ് പിടികൂടിയത്. ജയന്റെ ഫോൺ ശാസ്ത്രീയ പരിശോധനക്കായി പിടിച്ചെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.