Connect with us

Kerala

പോലീസ് ഉദ്യോഗസ്ഥരെന്ന് തെറ്റിദ്ധരിപ്പിച്ച് 61.40 ലക്ഷം തട്ടിയ കേസ്; പ്രതികളെ നാളെ കോഴിക്കോട്ടെത്തിച്ച് തെളിവെടുക്കും

ഇവരില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മുഖ്യപ്രതികളെ തേടി പോലീസ് സംസ്ഥാനത്തിനു പുറത്തേക്ക് പോകുമെന്നാണ് വിവരം.

Published

|

Last Updated

ചേര്‍ത്തല |  മുംബൈ അന്ധേരിയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥരെന്ന് തെറ്റിദ്ധരിപ്പിച്ച് ചേര്‍ത്തലയിലെ വ്യാപാരിയില്‍ നിന്ന് 61.40 ലക്ഷം രൂപ തട്ടിയ കേസില്‍ പിടിയിലായ പ്രതികളുമായുള്ള തെളിവെടുപ്പ് തുടങ്ങി. ചേര്‍ത്തല നഗരസഭ 30ാം വാര്‍ഡ് പുല്ലൂരുത്തിക്കരി റോയി പി ആന്റണിയില്‍ നിന്നാണ് പണം തട്ടിയെടുത്തത്. റിമാന്‍ഡിലായിരുന്ന നാല് പ്രതികളെയും നാല് ദിവസത്തേക്കാണ് ചേര്‍ത്തല ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഒന്ന് പോലീസിന്റെ കസ്റ്റഡിയില്‍ വിട്ടത്.

ചൊവ്വാഴ്ച തന്നെ പ്രധാനികളിലൊരാളായ എബിന്‍ പി ജോസിന്റെ പെരുമ്പാവൂര്‍ ഐക്കരാട്ടെ വീട്ടിലും ബേങ്കിലും ഇവരെയെത്തിച്ച് തെളിവെടുത്തു. നാളെ ഇവരെ കോഴിക്കോട്ടെത്തിച്ചു തെളിവെടുക്കും. പ്രധാനമായും ആദില്‍ മിഥിലാജിന്റെ ഇടപാടുകളും വീട്ടിലും വിശദമായ പരിശോധനകള്‍ ആവശ്യമാണെന്നാണ് പോലീസിന്റെ നിലപാട്. ഇതിനിടയില്‍ തന്നെ ഇവരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച് മുഖ്യ സൂത്രധാരരിലേക്കെത്താനാണ് പോലീസിന്റെ ശ്രമം.

ഇവരില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മുഖ്യപ്രതികളെ തേടി പോലീസ് സംസ്ഥാനത്തിനു പുറത്തേക്ക് പോകുമെന്നാണ് വിവരം. ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. സംസ്ഥാനത്തുനിന്നുള്ള പിന്തുണയില്‍ വടക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള സംഘമാണ് തട്ടിപ്പു നടത്തിയതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

കോഴിക്കോട് താമരശ്ശേരി സ്വദേശി ആദില്‍ മിഥിലാജ് (25), വയനാട് മാനന്തവാടി കൊല്ലൂര്‍ സ്വദേശി നിബിന്‍ നിയാസ് (22), വയനാട് മാനന്തവാടി സ്വദേശി മുഹമ്മദ് റിസ്വാന്‍ (21), എറണാകുളം ഐക്കരനാട് സ്വദേശി എബിന്‍ പി ജോസ് (28) എന്നിവരെയാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്. പിടികൂടിയ പ്രതികളില്‍ നിന്നും 14.69 ലക്ഷം രൂപയും വിവിധ ബേങ്കുകളുടെ 55 എ ടി എം കാര്‍ഡുകളും കണ്ടെടുത്തിരുന്നു. കല്‍ക്കട്ട, രാജസ്ഥാന്‍, ആന്ധ്ര, തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലെ ബേങ്കുകളില്‍ നിന്നും പിടിയിലായവര്‍ ഇടപാടുകള്‍ നടത്തിയിട്ടുണ്ടെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ലക്ഷങ്ങളാണ് ഇവര്‍ക്ക് മറ്റു സംസ്ഥാനങ്ങളിലെ ബേങ്കുകളില്‍ നിന്നും വന്നിരിക്കുന്നത്. ആദില്‍ മിഥിലാജിന്റെ പേരില്‍ രണ്ടു അക്കൗണ്ടുകളിലായി വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 15 ലക്ഷത്തോളം രൂപ വന്നതായി കണ്ടെത്തിയിട്ടുണ്ട്.

 

Latest