Connect with us

Kerala

ആറാം ക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിച്ചു; ചിത്രകല അധ്യാപകന് 12 വർഷം കഠിന തടവും 20,000/- രൂപ പിഴയും ശിക്ഷ

കുട്ടിയെ ചിത്രകല പഠിപ്പിക്കാൻ വീട്ടിലെത്തിയ പ്രതി നിരവധി തവണ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചുവെന്നാണ് പരാതി.

Published

|

Last Updated

തിരുവന്തപുരം | ആറാം ക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിൽ ചിത്രകല അധ്യാപകന് 12 വർഷം കഠിന തടവും 20,000/- രൂപ പിഴയ്ക്കും ശിക്ഷ വിധിച്ച് കോടതി. പാങ്ങപ്പാറ്റ സ്വദേശിയായ രാജേദ്രൻ (65)നെയാണ് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആർ രേഖ ശിക്ഷിച്ചത്. പിഴ തുക കുട്ടിക്ക് നൽകണമെന്നും അടച്ചില്ലെങ്കിൽ നാല് മാസം കൂടുതൽ തടവ് അനുഭവിക്കണം എന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി.

2023 മെയ് – ജൂൺ കാലയളവിലാണ് കേസിനാസ്പദമായ സംഭവം. കുട്ടിയെ ചിത്രകല പഠിപ്പിക്കാൻ വീട്ടിലെത്തിയ പ്രതി നിരവധി തവണ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചുവെന്നാണ് പരാതി. പല തവണ പീഡനം നടത്തിയെങ്കിലും കുട്ടി പേടിച്ചു പുറത്ത് പറഞ്ഞിരുന്നില്ല. ഒടുവിൽ സഹികെട്ട് അമ്മയോട് എല്ലാം വെളിപ്പെടുത്തുകയായിരുന്നു. തുടർന്നാണ് വീട്ടുകാർ ശ്രീകാര്യം പോലീസിൽ പരാതി നൽകിയത്.

പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർഎസ്. വിജയ് മോഹൻ, അഡ്വ. അതിയന്നൂർ അർ. വൈ. അഖിലേഷ് എന്നിവർ ഹാജരായി. പ്രോസിക്യൂഷൻ 13 സാക്ഷികളെ വിസ്തരിക്കുകയും 18 രേഖകൾ ഹാജരാക്കുകയും ചെയ്തു.

Latest