Connect with us

Kerala

സി ബി ഐയുടെ പേര് പറഞ്ഞ് 37.61 ലക്ഷം രൂപ തട്ടിയെടുത്ത കേസ്; രണ്ടാം പ്രതി പിടിയില്‍

പാലക്കാട് ഒറ്റപ്പാലം വരോട് മുളക്കല്‍ വീട്ടില്‍ മൊയ്തു സാഹിബ് (20) ആണ് കോയിപ്രം പോലീസിന്റെ പിടിയിലായത്.

Published

|

Last Updated

പത്തനംതിട്ട | സാമ്പത്തിക തട്ടിപ്പ് കേസില്‍ രണ്ടാം പ്രതിയായ യുവാവ് അറസ്റ്റില്‍. പാലക്കാട് ഒറ്റപ്പാലം വരോട് മുളക്കല്‍ വീട്ടില്‍ മൊയ്തു സാഹിബ് (20) ആണ് കോയിപ്രം പോലീസിന്റെ പിടിയിലായത്. വീഡിയോ കോളിലൂടെ അന്തേരി പോലീസെന്നും, സി ബി ഐ എന്നും തെറ്റിദ്ധരിപ്പിച്ച് 37, 61,269 രൂപ തട്ടിയ കേസിലാണ് അറസ്റ്റ്. ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാറിന്റെ നിര്‍ദേശപ്രകാരം സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

തടിയൂര്‍ സ്വദേശിയുടെ പണമാണ് ഓണ്‍ലൈന്‍ തട്ടിപ്പില്‍ നഷ്ടമായത്. ഇദ്ദേഹത്തിന്റെ ആധാര്‍ ലിങ്ക് ചെയ്ത ഫോണ്‍ നമ്പറില്‍ നിന്നും പരസ്യങ്ങളും ഭീഷണിയും അയയ്ക്കപ്പെട്ടിട്ടുണ്ടെന്നും, നരേഷ് ഗോയല്‍ എന്നയാള്‍ ഈ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് ആറുകോടി വായ്പ എടുത്തിട്ടുണ്ടെന്നും പറഞ്ഞ് വീഡിയോ കോളിലൂടെ ഭീഷണിപ്പെടുത്തുകയായിരുന്നു. പണം ആവശ്യപ്പെട്ടുള്ള ഭീഷണിയില്‍ ഭയന്നുപോയ തടിയൂര്‍ സ്വദേശി പെരിങ്ങനാടുള്ള സര്‍വീസ് സഹകരണ ബേങ്കിലെ അക്കൗണ്ടില്‍ നിന്ന് പ്രതികളുടെ കൊല്‍ക്കത്ത ഹാറ്റിഭാഗന്‍ ഐ സി ഐ സി ഐ ബാങ്ക് അക്കൗണ്ടിലേക്ക് 2024 ഒക്ടോബര്‍ 10 ന് 7,50,111 രൂപ അയച്ചുകൊടുത്തു. തുടര്‍ന്ന് 15ന്, കൊടുമണ്‍ എസ് ബി ഐ ബേങ്ക് അക്കൗണ്ടില്‍ നിന്നും പ്രതികളുടെ ഗുജറാത്ത് വഡോദര ഐ സി ഐ സി ഐ ബേങ്കിലേക്ക് 30,11,158 രൂപയും തട്ടിപ്പുകാര്‍ മാറ്റിയെടുക്കുകയായിരുന്നു.

ആകെ 37,61,269 രൂപയാണ് പ്രതികള്‍ വീഡിയോ കാള്‍ വഴി തട്ടിച്ചെടുത്തത്. ഈ തുകയില്‍ 6,500,00 രൂപ രണ്ടാം പ്രതിയുടെ പാലക്കാട് ചെര്‍പ്പുളശ്ശേരിയിലെ കാനറാ ബേങ്ക് ശാഖയിലെ അക്കൗണ്ടിലേക്ക് 15ന് വഡോദര ഐ സി ഐ സി ഐ ബേങ്ക് അക്കൗണ്ടില്‍ നിന്നും മാറ്റിയെടുത്തു. പിന്നീട് ഇയാളുടെ പേരിലുള്ള ചെക്ക് ഉപയോഗിച്ച് പിന്‍വലിച്ച് ഒന്നാം പ്രതിക്ക് കൈമാറി. ഇയാള്‍ക്കു വേണ്ടിയുള്ള അന്വേഷണം കോയിപ്രം പോലീസ് ഊര്‍ജിതമാക്കി. തിരുവല്ല ഡി വൈ എസ് പി. എസ് അഷാദിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. പോലീസ് ഇന്‍സ്‌പെക്ടര്‍ ജി സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ ഗ്രേഡ് എസ് ഐ. ഷിബുരാജ്, എസ് സി പി ഒ. ജോബിന്‍ ജോണ്‍, സി പി ഒ. അരുണ്‍കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.