Connect with us

Kerala

വെല്ലൂര്‍ മെഡിക്കല്‍ കോളജില്‍ സീറ്റ് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസ്; നാലാം പ്രതിയെ അടൂര്‍ പോലീസ് കസ്റ്റഡിയില്‍ വാങ്ങി

കോളജിന്റെ ചുമതലവുള്ള ആംഗ്ലിക്കല്‍ ബിഷപ്പാണ് താനെന്ന് പരിചയപ്പെടുത്തിയായിരുന്നു തട്ടിപ്പ്

Published

|

Last Updated

അടൂര്‍  | ബിഷപ്പെന്ന് തെറ്റിദ്ധരിപ്പിച്ച് വെല്ലൂര്‍ മെഡിക്കല്‍ കോളജില്‍ സീറ്റ് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസിലെ നാലാം പ്രതിയെ അടൂര്‍ പോലീസ് കസ്റ്റഡിയില്‍ വാങ്ങി. ചെന്നൈ അണ്ണാ നഗര്‍ സ്വദേശി പോള്‍ ഗ്ലാഡ്‌സണ്‍(53) നെയാണ് അടൂര്‍ കോടതിയില്‍ നിന്നും പോലീസ് കസ്റ്റഡിയില്‍ വാങ്ങിയത്.

2022ല്‍ അടൂര്‍ പറക്കോട് സ്വദേശിനി ശ്രീലക്ഷ്മി പ്രിയ എസ് പിള്ളയില്‍ നിന്നും 59 ലക്ഷം രൂപ വെല്ലൂര്‍ മെഡിക്കല്‍ കോളജില്‍ സീറ്റ് തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞ് കബളിപ്പിച്ച കേസിലാണ് കസ്റ്റഡിയില്‍ വാങ്ങിയത്. സമാന കേസില്‍ തൃശ്ശൂര്‍ വെസ്റ്റ് പോലീസ് ജൂണ്‍ ഏഴിന് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. ഒന്നും രണ്ടും പ്രതികള്‍ ഒളിവിലാണ്. മൂന്നും അഞ്ചും പ്രതികളെ മുന്‍പ് അറസ്റ്റ് ചെയ്തിരുന്നു. കോളജിന്റെ ചുമതലവുള്ള ആംഗ്ലിക്കല്‍ ബിഷപ്പാണ് താനെന്ന് പരിചയപ്പെടുത്തിയായിരുന്നു തട്ടിപ്പ്. കോളജ് തന്റെ ചുമതലയാണെന്നും സീറ്റ് തന്റെ ക്വോട്ടയില്‍ ഉണ്ടെന്നും ഇയാള്‍ പറഞ്ഞ് വിശ്വസിപ്പിക്കുന്നതാണ് പതിവ്.

സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നായി പത്തു കോടിയിലേറെ രൂപയാണ് മെഡിക്കല്‍ സീറ്റിന്റെ പേരില്‍ ഇയാള്‍ തട്ടിയെടുത്തതായി പോലീസ് പറയുന്നത്. അടൂര്‍ സ്റ്റേഷനെ കൂടാതെ കൊരട്ടി, അങ്കമാലി, പന്തളം, പാല തുടങ്ങിയ സ്റ്റേഷനുകളിലും പോള്‍ ഗ്ലാഡ്‌സന്റെ പേരില്‍ കേസുകളുണ്ട്. അടൂര്‍ എസ് എച്ച് ഒ ആര്‍.രാജീവ്, എസ് ഐമാരായ പ്രശാന്ത്, സി കെ രഘുനാഥ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.

 

Latest