Connect with us

Ongoing News

എ ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് പണം കവര്‍ന്ന കേസ്; മുഖ്യപ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

കേരളത്തിലെ ആദ്യ എഐ തട്ടിപ്പായിരുന്നു കോഴിക്കോട് നടന്നത്

Published

|

Last Updated

കോഴിക്കോട് |  എ ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് പണം കവര്‍ന്ന കേസില്‍ മുഖ്യപ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. മറ്റൊരു കേസില്‍ തിഹാര്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ഗുജറാത്ത് സ്വദേശി കൗശല്‍ ഷായെണ് കോഴിക്കോട് സിജെഎം കോടതിയില്‍ ഹാജരാക്കുക. സുഹൃത്ത് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് കോഴിക്കോട് സ്വദേശിയില്‍ പ്രതി നാല്‍പതിനായിരം രൂപ തട്ടിയെടുത്ത്. പാലാഴി സ്വദേശിയായ റിട്ടയേഡ് കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കെ രാധാകൃഷ്ണനാണ് പരാതിക്കാരന്‍. നഷ്ടപ്പെട്ട 40,000 രൂപ ഒരാഴ്ച മുന്നേ രാധാകൃഷ്ണന് തിരികെ ലഭിച്ചിരുന്നു.

കേരളത്തിലെ ആദ്യ എഐ തട്ടിപ്പായിരുന്നു കോഴിക്കോട് നടന്നത്. കേസിലെ കൂട്ടുപ്രതികളായ മൂന്നു പേരെ സൈബര്‍ പോലീസ് നേരത്തെ പിടികൂടിയിരുന്നു. ഇവരില്‍ നിന്നാണ് പ്രധാന പ്രതിയായ കൗശല്‍ ഷായെ കുറിച്ചുള്ള വിവരം ലഭിച്ചത്. എന്നാല്‍ പ്രതി ജയിലിലായതിനാല്‍ കേരള പോലീസിന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. നേരത്തെ വിഡിയോ കോണ്‍ഫറന്‍സ് വഴി ഹാജരാക്കിയ പ്രതിയെ കോഴിക്കോട് സിജെഎം കോടതി റിമാന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ റിമാന്‍ഡ് കാലാവധി അവസാനിക്കുന്നതിനാല്‍ നേരിട്ട് ഹാജരാക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. ഇത് അനുസരിച്ചാണ് തിഹാര്‍ ജയില്‍ അധികൃതര്‍ പ്രതിയെ കോഴിക്കോട് എത്തിക്കുന്നത്.

നിലവില്‍ ഈ മാസം 25 മുതല്‍ 28 വരെ കേരള പോലീസിന് തീഹാര്‍ ജയിലില്‍ എത്തി ചോദ്യം ചെയ്യാന്‍ അനുമതി നല്‍കിട്ടുണ്ട്. നേരിട്ട് ഹാജരാക്കുന്നതിനാല്‍ സൈബര്‍ പോലീസിന് കസ്റ്റഡി അനുവദിക്കണമോ എന്നതിലും കോടതി ഇന്ന് തീരുമാനം എടുക്കും.