Connect with us

National

പുലിയുടെ ആക്രമണത്തില്‍ കുട്ടി മരിച്ച സംഭവം; പന്തല്ലൂരില്‍ ഇന്ന് ഹര്‍ത്താല്‍

പുലിയെ വെടിവച്ച് കൊല്ലണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Published

|

Last Updated

ഗൂഡല്ലൂര്‍| നീലഗിരിയിലെ പന്തല്ലൂരില്‍ മൂന്ന് വയസുകാരി പുലിയുടെ ആക്രമണത്തില്‍ മരിച്ച സംഭവത്തില്‍ വ്യാപക പ്രതിഷേധം. ഇന്ന് പന്തലൂര്‍, ഗൂഡല്ലൂര്‍ താലൂക്കുകളില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് വ്യാപാരി വ്യവസായികള്‍. ഇന്നലെ രാത്രി ഗൂഡല്ലൂര്‍, പന്തല്ലൂര്‍ താലൂക്കുകളിലെ വിവിധ സ്ഥലങ്ങളില്‍ നാട്ടുകാര്‍ റോഡ് ഉപരോധിച്ചിരുന്നു. പുലിയെ വെടിവച്ച് കൊല്ലണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. സംഘര്‍ഷ സാധ്യതയുള്ള പ്രദേശങ്ങളില്‍ പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.

ഇന്നലെ വൈകിട്ട് അമ്മക്കൊപ്പം പോകവെയാണ് കുട്ടിയെ പുലി ആക്രമിച്ചു കൊലപ്പെടുത്തിയത്. ഝാര്‍ഖണ്ഡ് സ്വദേശികളായ ശിവശങ്കര്‍-ദേവി ദമ്പതികളുടെ മകള്‍ നാന്‍സിയാണ് കൊല്ലപ്പെട്ടത്. പുലി പിടിച്ചുകൊണ്ടുപോയ കുട്ടിക്കായി നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ കുട്ടിയെ ഗുരുതര പരുക്കുകളോടെ, തേയില തോട്ടത്തില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിയ്ക്കാനായില്ല.

മേഖലയില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പുലിയുടെ ശല്യമുണ്ട്. പത്ത് ദിവസത്തിനിടെ ആറ് പേരെയാണ് പുലി ആക്രമിച്ചത്. ആക്രമണത്തില്‍ പരുക്കേറ്റ ഗോത്രവിഭാഗത്തില്‍പ്പെട്ട സരിത കഴിഞ്ഞ ദിവസം മരിച്ചു. രണ്ടു ദിവസം മുന്‍പ് കളിച്ചുകൊണ്ടിരുന്ന നാലുവയസുകാരനെയും പുലി ആക്രമിച്ചു. കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.