Connect with us

Kerala

കൊച്ചിയില്‍ നാലംഗ കുടുംബം വെന്തുമരിച്ച സംഭവം: ആത്മഹത്യയെന്ന് സൂചന

അങ്കമാലിയില്‍ വ്യാപാരിയായിരുന്ന ബിനീഷിനു കടുത്ത സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായും പോലീസ് കണ്ടെത്തി.

Published

|

Last Updated

കൊച്ചി | അങ്കമാലിയില്‍ നാലംഗ കുടുംബം വെന്തുമരിച്ച സംഭവത്തില്‍ വഴിത്തിരിവ്. തീപ്പിടിത്തമുണ്ടായ മുറിയില്‍ പെട്രോള്‍ കാന്‍ സൂക്ഷിച്ചിരുന്നതായി പോലീസ് സ്ഥിരീകരിച്ചു. ബിനീഷ് പെട്രോള്‍ വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതോടെ കുടുംബം ആത്മഹത്യ ചെയ്തതാകാമെന്ന നിഗമനത്തിലെത്തിയിരിക്കുകായണ് പോലീസ്. അങ്കമാലിയില്‍ വ്യാപാരിയായിരുന്ന ബിനീഷിനു കടുത്ത സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായും പോലീസ് കണ്ടെത്തി.

ജൂണ്‍ 8ന് പുലര്‍ച്ചെയാണ് അങ്കമാലി അങ്ങാടിക്കടവില്‍ താമസിച്ചിരുന്ന ബിനീഷ് കുര്യനും കുടുംബവും മരിച്ചത്. ബിനീഷിന്(45) പുറമെ ഭാര്യ അനുമോള്‍ മാത്യു(40), മക്കളായ ജൊവാന(8), ജസ്വിന്‍(5) എന്നിവരാണ് വെന്തുമരിച്ചത്.

വീടിന്റെ താഴത്തെ നിലയില്‍ ഉറങ്ങുകയായിരുന്ന ബിനീഷിന്റെ അമ്മ ചിന്നമ്മയാണ് മുകളിലത്തെ മുറിയില്‍ തീ പടരുന്നത് ആദ്യം കണ്ടത്. ചിന്നമ്മ ബഹളം വെച്ചതോടെ പ്രദേശവാസികള്‍ എത്തി തീ അണയ്ക്കുകയായിരുന്നു.

മുകളിലത്തെ മുറിയില്‍ മാത്രം തീപിടിച്ചതെങ്ങനെയെന്നു പൊലീസിനു സംശയമുണ്ടായിരുന്നു. ഇതിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണു കുടുംബം ആത്മഹത്യ ചെയ്തതാകാമെന്ന നിഗമനത്തിലേക്കു നയിക്കാവുന്ന നിര്‍ണായകമായ വിവരങ്ങള്‍ പോലീസിനു ലഭിച്ചത്.

 

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ടോള്‍ ഫ്രീ നമ്പര്‍: 1056, 04712552056)

Latest