Connect with us

installing hidden camera

കുളിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി; അയല്‍വാസിയായ യുവാവ് അറസ്റ്റില്‍

ഏതാനും മാസങ്ങളായി ഒളിക്യാമറ ഉപയോഗിച്ച് പ്രതി ദൃശ്യങ്ങള്‍ പകര്‍ത്തി

Published

|

Last Updated

തിരുവല്ല | കുളിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന അയല്‍വാസിയുടെ പരാതിയില്‍ യുവാവിനെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല മുത്തൂര്‍ ലക്ഷ്മി സദനത്തില്‍ പ്രിനു ( 30) ആണ് അറസ്റ്റിലായത്.

രണ്ട് പെണ്‍കുട്ടികളും മാതാവും അടക്കം മൂന്നു സ്ത്രീകള്‍ താമസിക്കുന്ന വീടുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന പ്രതി സ്ത്രീകള്‍ കുളിമുറിയില്‍ കയറുന്ന തക്കം നോക്കിയാണ് ക്യാമറ സ്ഥാപിച്ചിരുന്നത്. ഏതാനും മാസങ്ങളായി ഒളിക്യാമറ ഉപയോഗിച്ച് പ്രതി ദൃശ്യങ്ങള്‍ പകര്‍ത്തി വരികയായിരുന്നു എന്ന് പോലീസ് പറഞ്ഞു. കുളിമുറിയില്‍ കയറിയ ആള്‍ പുറത്തിറങ്ങുന്ന തക്കം നോക്കി ക്യാമറ തിരികെ എടുത്തു കൊണ്ടുപോയി ദൃശ്യങ്ങള്‍ കമ്പ്യൂട്ടറിലേക്ക് മാറ്റും.

ഇക്കഴിഞ്ഞ ഡിസംബര്‍ 16ന് വീട്ടിലെ ഇളയ പെണ്‍കുട്ടി കുളിമുറിയില്‍ കയറിയ സമയത്ത് ഒളിക്യാമറ അടങ്ങുന്ന പേന വെന്റിലേറ്ററില്‍ വെക്കാന്‍ ശ്രമിച്ചു. ഇതിനിടെ പെന്‍ ക്യാമറ കുളിമുറിക്ക് ഉള്ളിലേക്ക് വീണു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പേനയ്ക്കുള്ളില്‍ നിന്നും ഒളിക്യാമറയും മെമ്മറി കാര്‍ഡും ലഭിച്ചു. തുടര്‍ന്ന് മെമ്മറി കാര്‍ഡ് പരിശോധിച്ചപ്പോഴാണ് പ്രിനുവിന്റെ ചിത്രവും ഏതാനും ദിവസങ്ങളായി പകര്‍ത്തിയ ദൃശ്യങ്ങളും ലഭിച്ചത്. ഇതേ തുടര്‍ന്ന് ഗൃഹനാഥന്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

പരാതി നല്‍കിയതറിഞ്ഞ് പ്രതി ഒളിവില്‍ പോയി. സിം കാര്‍ഡുകള്‍ മാറിമാറി ഉപയോഗിച്ച് തമിഴ്‌നാട്ടില്‍ അടക്കം ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ എറണാകുളം വിജിലന്‍സ് ഉദ്യോഗസ്ഥനായ സഹോദരി ഭര്‍ത്താവിന്റെ ചങ്ങനാശ്ശേരിയിലെ ക്വാര്‍ട്ടേഴ്‌സില്‍ നിന്നു വ്യാഴാഴ്ച രാത്രിയോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. ദൃശ്യങ്ങള്‍ സൂക്ഷിക്കാന്‍ ഉപയോഗിച്ച കമ്പ്യൂട്ടര്‍ കണ്ടെത്തുന്നതിനായുള്ള അന്വേഷണം പോലീസ് ആരംഭിച്ചിട്ടുണ്ട്.

പ്രതിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച കുറ്റത്തിന് സഹോദരിക്കും സഹോദരി ഭര്‍ത്താവിനും എതിരെ കേസെടുക്കുമെന്ന് എസ് എച്ച് ഒ ബി കെ സുനില്‍ കൃഷ്ണന്‍ പറഞ്ഞു. ഡിവൈ എസ് പി എസ് ആഷാദിന്റെ നിര്‍ദ്ദേശപ്രകാരം എസ് എച്ച് ഒ ബി കെ സുനില്‍ കൃഷ്ണന്‍, എസ് ഐ സി അലക്‌സ്, സീനിയര്‍ സി പി ഒ കെ ആര്‍ ജയകുമാര്‍, പ്രത്യേക അന്വേഷണ സംഘാംഗങ്ങള്‍ ആയ മനോജ്, അഖിലേഷ് , അവിനാശ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ പിന്നീട് കോടതിയില്‍ ഹാജരാക്കും.

 

Latest