Connect with us

Kerala

മലപ്പുറത്ത് മണ്ണിടിഞ്ഞ് കിണറില്‍ കുടുങ്ങിയ ആളെ രക്ഷപ്പടുത്തി

വീട്ടുവളപ്പിലെ കിണറില്‍ ഇടിഞ്ഞുവീണ മണ്ണ് നീക്കം ചെയ്യാന്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടം

Published

|

Last Updated

മലപ്പുറം |  കാടാമ്പുഴയില്‍ ഇടിഞ്ഞു വീണ മണ്ണ് നീക്കം ചെയ്യാന്‍ കിണറ്റിലിറങ്ങി വീണ്ടും മണ്ണിടിഞ്ഞു ശരീരത്തില്‍ വീണ് കിണറ്റില്‍ കുടുങ്ങിയ ആളെ മലപ്പുറത്ത് നിന്നെത്തിയ അഗ്‌നി രക്ഷാസേന രക്ഷപ്പെടുത്തി. തമിഴ്‌നാട് സ്വദേശി കാടാമ്പുഴ കണിയാട്ടു പറമ്പില്‍ താമസിക്കുന്ന പട്ടായം പള്ളി മണിയെ (70) ആണ് രക്ഷപ്പെടുത്തിയത്.തിങ്കളാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം.

കാടാമ്പുഴ അങ്ങാടിക്കടുത്ത് വെട്ടിച്ചിറ റോഡില്‍ തള്ളാശ്ശേരിയില്‍ ബാലകൃഷ്ണന്റെ വീട്ടുവളപ്പിലെ കിണറില്‍ ഇടിഞ്ഞുവീണ മണ്ണ് നീക്കം ചെയ്യാന്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടം. കിണര്‍ പണിയില്‍ വര്‍ഷങ്ങളായി പരിചയമുളള മണി ഒറ്റക്ക് കിണറ്റില്‍ ഇറങ്ങി മറ്റ് രണ്ട് തൊഴിലാളികളുടെ സഹായത്തോടെ മണ്ണ് നീക്കുന്നതിനിടയില്‍ മണിയുടെ ദേഹത്തേക്ക് ഒരു വശത്തു നിന്ന് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. ഒപ്പം വെള്ളം പമ്പുചെയ്യാന്‍ ഉപയോഗിച്ച മോട്ടോറില്‍ നിന്ന് ഷോക്കല്‍ക്കുന്ന സാഹചര്യമുണ്ടായതോടെ സ്ഥിതി കൂടുതല്‍ ഗുരുതരമായി.
ഒപ്പമുണ്ടായിരുന്ന തമിഴ്‌നാട് സ്വദേശി പാണ്ഡ്യനും മരവട്ടം സ്വദേശി അനൂപും കിണറ്റില്‍ ഇറങ്ങി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. മലപ്പുറത്ത് നിന്ന് സ്റ്റേഷന്‍ ഓഫീസര്‍ ഇ.കെ. അബ്ദുള്‍ സലീമിന്റെ നേതൃത്യത്തില്‍ എത്തിയ അഗ്‌നിരക്ഷാ സേന സ്ഥലത്തെത്തി , ഫയര്‍ റസ്‌ക്യൂ ഓഫീസര്‍ ടി.കെ. നിഷാന്ത് റസ്‌ക്യു നെറ്റിന്റെ സഹായത്തില്‍ കിണറ്റില്‍ ഇറങ്ങി മണിയെ സുരക്ഷിതമായി പുറത്തെടുത്ത് അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. മണിയുടെ പരുക്ക് ഗുരുതരമല്ല.

സീനിയര്‍ ഫയര്‍ ആന്‍ഡ് റസ്‌ക്യു ഓഫീസര്‍ ഇ.എം. അബ്ദു റഫീഖ്, ഫയര്‍ റസ്‌ക്യൂ ഓഫീസര്‍മാരായ പി.കെ. അഭിലാഷ്, എന്‍. ജംഷാദ്, എ.വിപിന്‍ , ഹോംഗാര്‍ഡ് മാരായ കെ. കെ.ബാലചന്ദ്രന്‍ നായര്‍ , സി.വേണുഗോപാല്‍, എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.