Connect with us

Kerala

തൊടുപുഴയില്‍ സ്വകാര്യ ബസ് ഇടിച്ച് കാല്‍നട യാത്രക്കാരനായ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

ഒപ്പമുണ്ടായിരുന്ന രണ്ടുപേര്‍ക്ക് പരുക്കേറ്റു.

Published

|

Last Updated

തൊടുപുഴ| തൊടുപുഴയില്‍ സ്വകാര്യ ബസ് ഇടിച്ച് കാല്‍നട യാത്രക്കാരായ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ഒഡീഷ സ്വദേശിയായ ബികറാം കഡ്രക (19)യാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേര്‍ക്ക് പരുക്കേറ്റു.

ഒഡീഷ സ്വദേശികളായ സുഭാകര്‍ കഡ്രക(20), റോമഷ്(20) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇതില്‍ സുഭാകറിന്റെ നില ഗുരുതരമാണ്. ഇരുവരെയും കോലഞ്ചേരിയിലെ സ്വകാര്യ മെഡിക്കല്‍ കോളജിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. അപകടത്തില്‍പ്പെട്ട മൂന്നുപേരും ഞറുകുറ്റിയിലെ സ്വകാര്യ തറയോട് നിര്‍മാണ സ്ഥാപനത്തിലെ തൊഴിലാളികളാണ്. ഒരു മാസം മുമ്പാണ് ഇവര്‍ ജോലിക്കായി ഞറുകുറ്റിയില്‍ എത്തിയത്.

ഞറുക്കുറ്റിയ്ക്കും കുന്നത്തിനും ഇടയിലെ വളവിലാണ് അപകടം നടന്നത്. തൊഴുപുഴ- വണ്ണപ്പുറം റൂട്ടില്‍ സര്‍വീസ് നടത്തുന്ന പാലാഴി എന്ന സ്വകാര്യ ബസ് ആണ് റോഡരികിലൂടെ നടന്നുപോവുകയായിരുന്ന തൊഴിലാളികളെ ഇടിച്ചത്. റോഡരികിലെ വെള്ളക്കെട്ട് ഒഴിവാക്കാനായി തൊഴിലാളികള്‍ റോഡിലേക്ക് കയറി നടന്നതായിരുന്നു.

ഈ സമയം വേഗത്തില്‍ വളവ് തിരിഞ്ഞെത്തിയ ബസ് മൂവരെയും പിന്നില്‍ നിന്ന് ഇടിക്കുകയായിന്നെന്നാണ് ലഭിക്കുന്ന വിവരം. നാട്ടുകാരാണ് തൊഴിലാളികളെ മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴേക്കും ബിക്കാറാം മരിച്ചിരുന്നു. തലയ്ക്കും വയറിനും ഗുരുതര പരുക്കേറ്റ സുഭാകറിനെ കോലഞ്ചേരിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. എന്നാല്‍ ബസ് അധികൃതര്‍ ഇതിനോട് സഹകരിക്കാതിരുന്നത് വാക്കേറ്റത്തിനും പ്രതിഷേധത്തിനും കാരണമായി.

പിന്നീട് നാട്ടുകാരുടെ നേതൃത്വത്തില്‍ ഇരുവരെയും കോലഞ്ചേരിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. സംഭവത്തില്‍ തൊടുപുഴ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അപകടമുണ്ടാക്കിയ ബസ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മരിച്ച തൊഴിലാളിയുടെ പോസ്റ്റ്മോര്‍ട്ടം ഇന്ന് ഇടുക്കി മെഡിക്കല്‍ കോളജില്‍ നടക്കും.

 

 

 

Latest