Connect with us

amebic meningitis

മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയായ കുട്ടി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍

Published

|

Last Updated

കോഴിക്കോട് | കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയായ മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിക്ക് പുതുച്ചേരിയിലെ ലാബില്‍ നടത്തിയ പി സി ആര്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയവേ നടത്തിയ പരിശോധനയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം കണ്ടെത്തിയതിനെത്തുടര്‍ന്ന് കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കുട്ടി ഇപ്പോള്‍ വെന്റിലേറ്ററില്‍ ചികിത്സയില്‍ തുടരുകയാണ്. കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നാണ് ഡോക്ടര്‍മാര്‍ അറിയിക്കുന്നത്.

കുളത്തിലോ പുഴയിലോ കുളിക്കുമ്പോള്‍ മൂക്കിലെ നേര്‍ത്ത തൊലിയിലൂടെയാണ് അമീബ മനുഷ്യശരീരത്തില്‍ കടക്കുന്നത്. രോഗം തലച്ചോറിനെയാണ് ഗുരുതരമായി ബാധിക്കുന്നത് എന്നതിനാല്‍ മരണനിരക്ക് വളരെ കൂടുതലാണ്. രോഗാണു ശരീരത്തില്‍ എത്തിയാല്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാന്‍ ഒരാഴ്ചവരെ എടുക്കും എന്നതും വെല്ലുവിളിയാണ്.

തലവേദന, പനി, ഛര്‍ദ്ദി എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. അതേസമയം, രോഗം ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരില്ല എന്ന് വിദഗ്ധര്‍ പറയുന്നു. വൃത്തിഹീനമായ വെള്ളക്കെട്ടുകളില്‍ കുളിക്കാതിരിക്കുക, ചെറിയ കുളങ്ങള്‍, കിണറുകള്‍, സ്വിമ്മിങ് പൂളുകള്‍ എന്നിവിടങ്ങളില്‍ ക്ലോറിനേഷന്‍ നടത്തുക, ജലാശയങ്ങളില്‍ കുളിക്കുമ്പോള്‍ മൂക്കില്‍ വെള്ളം കയറാതിരിക്കാന്‍ ശ്രദ്ധിക്കുക എന്നീ മുന്‍കരുതല്‍ സ്വീകരിക്കണമെന്നാണ് നിര്‍ദ്ദേശം.

Latest