Connect with us

Kerala

കോന്നി ആനക്കൂട്ടിലെ നാല് വയസ്സുകാരന്റെ അപകട മരണം: ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മന്ത്രി; റിപോര്‍ട്ട് തേടി

കോന്നി ആനത്താവള കേന്ദ്രം അടച്ചു

Published

|

Last Updated

തിരുവനന്തപുരം | കോന്നി ആനക്കൂട്ടില്‍ കോണ്‍ക്രീറ്റ് തൂണ്‍ ദേഹത്ത് വീണ് നാല് വയസ്സുകാരന്‍ മരിച്ച സംഭവത്തില്‍ ഉത്തരവാദിയായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍. അപകട സാധ്യത ഉണ്ടായിട്ടും വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നതില്‍ വീഴ്ച സംഭവിച്ചതായാണ് മനസ്സിലാകുന്നത്. ദക്ഷിണ മേഖലാ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററില്‍ നിന്ന് അടിയന്തര റിപോര്‍ട്ട് തേടിയതായും മന്ത്രി പറഞ്ഞു.

ഇന്ന് രാവിലെയായിരുന്നു കോന്നി ആനക്കൂട്ടില്‍ അടൂര്‍ കടമ്പനാട് സ്വദേശി അഭിറാം അപകടത്തില്‍ മരിച്ചത്. ഇളകി നില്‍ക്കുകയായിരുന്ന കോണ്‍ക്രീറ്റ് തൂണ് കുട്ടിയുടെ തലയിലേക്ക് വീഴുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഇക്കോ ടൂറിസത്തിന്റെ ഭാഗമായ കോന്നി ആനത്താവള കേന്ദ്രം അടച്ചു.

കുടുംബത്തോടൊപ്പം ആനകളെ കാണുന്നതിന് ആനക്കൂട്ടില്‍ എത്തിയതായിരുന്നു അഭിറാം. അമ്മയുടെ കണ്‍മുന്നില്‍ വെച്ചായിരുന്നു ദുരന്തം. ഗുരുതരമായി പരുക്കേറ്റ അഭിറാമിനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.