Connect with us

Kerala

എ ഡി എമ്മിന്റെ ആത്മഹത്യ; പി ശശിക്ക് പങ്കുണ്ടെന്ന് പി വി അന്‍വര്‍

പി പി ദിവ്യയുടെ ഭര്‍ത്താവ് പി ശശിയുടെ ബെനാമിയാണെന്നും ശശിക്ക് വേണ്ടി നിരവധി പെട്രോള്‍ പമ്പുകള്‍ തുടങ്ങിയിട്ടുണ്ടെന്നും അന്‍വര്‍

Published

|

Last Updated

പാലക്കാട് | കണ്ണൂരില്‍ എ ഡി എം ആത്മഹത്യ ചെയ്ത സംഭവത്തില്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്ക് പങ്കുണ്ടെന്ന് പി വി അന്‍വര്‍ എം എല്‍ എ ആരോപിച്ചു. പി പി ദിവ്യയുടെ ഭര്‍ത്താവ് പി ശശിയുടെ ബെനാമിയാണെന്നും ശശിക്ക് വേണ്ടി നിരവധി പെട്രോള്‍ പമ്പുകള്‍ തുടങ്ങിയിട്ടുണ്ടെന്നും അന്‍വര്‍ പറഞ്ഞു.

കണ്ണൂരില്‍ പി ശശിയുടെ നേതൃത്വത്തിലുള്ള പല അനധികൃത കാര്യങ്ങള്‍ക്കും അനുമതി കൊടുക്കാന്‍ എ ഡിഎം തയ്യാറായിരുന്നില്ല. ഇതിന്റെ പേരില്‍ എ ഡി എമ്മിന് പണി കൊടുക്കാന്‍ പി പി ദിവ്യയെ അയച്ചത് പി ശശിയാണ്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ഗുണ്ടാ സംഘത്തിന്റെ തലവനാണെന്നും അന്‍വര്‍ പാലക്കാട് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
എ ഡി എമ്മിനെതിരായ കള്ളപ്പരാതിക്ക് രേഖയുണ്ടാക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ശ്രമിക്കുന്നുവെന്നും ഇതിന് പിന്നില്‍ പി ശശിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എഡിഎമ്മിന്റെ മരണത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം കേള്‍ക്കാന്‍ കേരളത്തിലെ ജനങ്ങള്‍ക് ആഗ്രഹം ഉണ്ട്.

പാലക്കാട് ഡിഎംകെ മത്സരിച്ചാല്‍ ബിജെപിക്ക് വഴി തുറക്കുമെന്ന് യു ഡി എഫും എല്‍ഡി എഫും തനിക്കെതിരെ ഒരുപോലെ പ്രചാരണം നടത്തുന്നുണ്ട്. ന്യൂനപക്ഷവും മതേതര വിശ്വാസികളും ഡി എം കെയ്ക്ക് ഒപ്പം നില്‍ക്കുമെന്ന് ഉറപ്പാണ്. പാലക്കാട് മത്സരത്തില്‍ നിന്ന് അന്‍വര്‍ പിന്മാറണം എന്ന് ആര്‍ക്കും പറയാനാവില്ല. എവിടുന്നോ വന്ന കോണ്‍ഗ്രസുകാരന്‍ എന്നാണ് മുഖ്യമന്ത്രി തന്നെക്കുറിച്ച് പറഞ്ഞത്. ഇപ്പോള്‍ അതുപോലെ കോണ്‍ഗ്രസുകാരനായ സരിനെ മത്സരിപ്പിക്കാന്‍ നോക്കുന്നു. മിന്‍ഹാജ് പാലക്കാട്ട് ഡി എം കെയുടെ മികച്ച സ്ഥാനാര്‍ഥിയാണ്. മിന്‍ഹാജ് പാവപ്പെട്ടവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ആളാണ്. സാധാരണ കോണ്‍ഗ്രസ്-സി പി എം പ്രവര്‍ത്തകര്‍ മിന്‍ഹാജിനൊപ്പം നില്‍ക്കും. വിശാല ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാര്‍ഥി വന്നാല്‍ താന്‍ പിന്തുണയ്ക്കുമെന്നും അന്‍വര്‍ വ്യക്തമാക്കി.

 

Latest