National
എയിംസ്: കേന്ദ്രവുമായി ചർച്ച നടത്തി കെ വി തോമസ്
അനുകൂല നിലപാട് നേടിയെടുത്തെന്നും മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്താന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം താത്പര്യം പ്രകടിപ്പിച്ചെന്നും കെ വി തോമസ്

ന്യൂഡല്‍ഹി | കേരളത്തിന് എയിംസ് വേണമെന്ന ആവശ്യത്തില്‍ കേന്ദ്രവുമായി ചര്‍ച്ച നടത്തി അനുകൂല നിലപാട് നേടിയെടുത്ത് ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ വി തോമസ്. എയിംസുകളുടെ ചുമതലയുള്ള കേന്ദ്ര ആരോഗ്യ മന്ത്രാലയം സീനിയര്‍ സെക്രട്ടറി അങ്കിത മിശ്രയുമായാണ് തോമസ് ചര്‍ച്ച നടത്തിയത്. കേന്ദ്രം ആവശ്യപ്പെട്ടത് പ്രകാരം നടത്തിയ ചര്‍ച്ചയില്‍ കേരള ഹൗസ് അഡീഷണല്‍ റസിഡന്റ് കമ്മീഷണര്‍ ചേതന്‍ കുമാര്‍ മീണയും ഉണ്ടായിരുന്നു.
കേന്ദ്രം പുതിയതായി അനുവദിക്കുന്ന നാല് എയിംസുകളിലൊന്ന് കേരളത്തിന് ലഭിക്കുമെന്നാണ്് ഉറപ്പായത്. സംസ്ഥാന സര്‍ക്കാര്‍ എയിംസിനായി നിര്‍ദേശിക്കുന്ന സ്ഥലം കോഴിക്കോട് ആണ്. എയിംസ് അനുവദിക്കുന്നതിന് മുമ്പായി നിര്‍ദേശിക്കുന്ന സ്ഥലത്ത് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തില്‍ നിന്നുള്ള സംഘം എത്തി അടിസ്ഥാനസൗകര്യങ്ങളുടെ ലഭ്യത, റോഡ്- റെയില്‍- വിമാന ഗതാഗത സൗകര്യം, ദേശീയപാതകളുമായുള്ള സാമീപ്യം തുടങ്ങിയ കാര്യങ്ങളുടെ കാര്യക്ഷമത വിലയിരുത്തും. ഇപ്പോള്‍ നടക്കുന്ന പാര്‍ലിമെന്റ് സമ്മേളനത്തിന് തൊട്ടുപിന്നാലെ പരിശോധനാ സംഘമെത്തുമെന്നാണ് സീനിയര്‍ സെക്രട്ടറി നല്‍കിയ ഉറപ്പെന്ന് കെ വി തോമസ് പറഞ്ഞു.
എയിംസ് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്താന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം താത്പര്യം പ്രകടിപ്പിച്ചുണ്ടെന്ന് കെ വി തോമസ് പറഞ്ഞു. ഇതുകൂടാതെ ശ്രീചിത്തിര ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്റ് ടെക്‌നോളജിയുടെയും മൂന്ന് മെഡിക്കല്‍ കോളജുകളുടെയും നവീകരണത്തിനുള്ള കേന്ദ്ര ഫണ്ടും നേടിയെടുക്കാന്‍ കഴിഞ്ഞു. തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട് എന്നീ മെഡിക്കല്‍ കോളജുകള്‍ക്കാണ് കേന്ദ്ര സഹായം ലഭിക്കുകയെന്ന് കെ വി തോമസ് അറിയിച്ചു.