Kerala
ദുരന്ത വേളകളിലെ എയർലിഫ്റ്റിംഗ്; 132.62 കോടി രൂപ അടിയന്തരമായി തിരിച്ചടയ്ക്കാൻ കേരളത്തിന് കേന്ദ്രത്തിന്റെ കത്ത്
2019ലെ പ്രളയം മുതൽ വയനാട് മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം വരെയുള്ള ദുരന്ത വേളകളിൽ നൽകിയ സേവനത്തിനാണ് കേന്ദ്രം തുക ആവശ്യപ്പെട്ടത്.
തിരുവനന്തപുരം | സംസ്ഥാനത്ത് ദുരന്ത വേളകളിൽ നൽകിയ എയർലിഫ്റ്റിംഗ് സേവനത്തിന് 132.62 കോടി രൂപ ചാർജ് നിശ്ചയിച്ച് കേന്ദ്രം. 2019ലെ പ്രളയം മുതൽ വയനാട് മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം വരെയുള്ള ദുരന്ത വേളകളിൽ നൽകിയ സേവനത്തിനാണ് കേന്ദ്രം തുക ആവശ്യപ്പെട്ടത്. ഇതുസംബന്ധിച്ച് ചീഫ് സെക്രട്ടറിക്ക് എയര്‍ വൈസ് മാര്‍ഷൽ നൽകിയ കത്ത് ടെലിവിഷൻ ചാനലുകൾ പുറത്തുവിട്ടു. ഒക്ടോബർ 22നാണ് ഈ കത്ത് കേരളത്തിന് ലഭിക്കുന്നത്.
ചൂരൽമല – മുണ്ടക്കൈ രക്ഷാദൗത്യത്തിന് മാത്രം 69,65,46,417 രൂപയാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന് പുറമെ 2019ലെ പ്രളയത്തിനും അതിന് ശേഷവുമായി നൽകിയ വിവിധ എയർലിഫ്റ്റിംഗ് സേവനങ്ങൾക്കാണ് ബാക്കി തുക. തുക അടയന്തരമായി തിരിച്ചടക്കണമെന്നാണ് കത്തിലെ ആവശ്യം.
വയനാട് ദുരന്തത്തിൽ അർഹമായ സാമ്പത്തിക സഹായം നൽകാത്തതിനെ ചൊല്ലി സംസ്ഥാന സർക്കാറും കേന്ദ്രവും തമ്മിൽ വാദപ്രതിവാദങ്ങൾ നടക്കുന്നതിനിടയിലാണ് കത്ത് പുറത്തുവരുന്നത്.