ukraine russia tensions
യുക്രൈനില്‍ വിമാനത്താവളങ്ങള്‍ അടച്ചു; വ്യോമപാത ഭാഗികമായി അടച്ച് റഷ്യയും
യൂറോപ്പിൽ നേരം വെളുക്കുന്നതിന് മുമ്പായി റഷ്യ യുക്രൈനിനെ ആക്രമിക്കുമെന്ന് യു എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു.

കീവ്/ മോസ്‌കോ | യുദ്ധ ഭീതിയിലുള്ള യുക്രൈന്‍ മൂന്ന് വിമാനത്താവളങ്ങള്‍ അടച്ചു. ദ്‌നിപ്രോ, ഖര്‍കീവ്, സപോറിഴ്യാ എന്നീ വിമാനത്താവളങ്ങളാണ് പ്രാദേശിക സമയം വ്യാഴാഴ്ച രാവിലെ വരെ അടച്ചത്. അതേസമയം, യുക്രൈനിന്റെ ഒരു ഭാഗത്തുകൂടെയും വിമാനങ്ങള്‍ പറത്തരുതെന്നും അതീവ അപകടരമാണെന്നും വ്യോമഗതാഗത നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നല്‍കി.
അതിനിടെ, യുക്രൈന്‍ അതിര്‍ത്തിക്ക് സമീപം വ്യോമപാത റഷ്യ ഭാഗികമായി അടച്ചു. കിഴക്കന്‍ അതിര്‍ത്തിയിലെ റോസ്‌റ്റോവ് ഫ്‌ളൈറ്റ് ഇന്‍ഫര്‍മേഷന്‍ മേഖലയിലെ വ്യോമപാതയാണ് അടച്ചത്. യാത്രാ വിമാനങ്ങള്‍ക്ക് സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് റഷ്യ വിശദീകരിച്ചു.
അതേസമയം, യൂറോപ്പിൽ നേരം വെളുക്കുന്നതിന് മുമ്പായി റഷ്യ യുക്രൈനിനെ ആക്രമിക്കുമെന്ന് യു എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു. ഇന്ന് ജി7 നേതാക്കളും യു എന്‍ രക്ഷാ സമിതിയും യോഗം ചേരുന്നുണ്ട്. മൂന്ന് ദിവസത്തിനിടെ രണ്ടാം തവണയാണ് രക്ഷാസമിതി യോഗം ചേരുന്നത്.