Connect with us

National

ബ്രിജ് ഭൂഷണെതിരായ ആരോപണം: മേരികോമിന്റെ നേതൃത്വത്തില്‍ അന്വേഷണ സമിതി രൂപീകരിച്ചു

മേല്‍നോട്ട സമിതി നാലാഴ്ചയ്ക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണം.

Published

|

Last Updated

ന്യൂഡല്‍ഹി| ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണെതിരായ ലൈംഗിക ആരോപണം അന്വേഷിക്കാന്‍ കായിക മന്ത്രാലയം മേല്‍നോട്ട സമിതി രൂപീകരിച്ചു. മേരികോമിന്റെ നേതൃത്വത്തിലാണ് അന്വേഷണ സമിതി. മേല്‍നോട്ട സമിതി നാലാഴ്ചയ്ക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണം. ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങിനെതിരായ ഗുസ്തി താരങ്ങളുടെ പ്രതിഷേധം രണ്ട് ദിവസം മുമ്പ് അവസാനിപ്പിച്ചിരുന്നു. ഗുസ്തി താരങ്ങളുമായി കായിക മന്ത്രി അനുരാഗ് താക്കൂര്‍ നടത്തിയ ചര്‍ച്ചക്ക് ശേഷമായിരുന്നു തീരുമാനം.

അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ബ്രിജ് ഭൂഷണ്‍ ശരണിനെ മാറ്റി നിര്‍ത്തുമെന്ന് അനുരാഗ് താക്കൂര്‍ ഉറപ്പ് നല്‍കിയിരുന്നു. ഉചിതമായ അന്വേഷണം നടത്തുമെന്ന ഉറപ്പ് ലഭിച്ചതിനാലാണ് പ്രതിഷേധം അവസാനിപ്പിക്കുന്നതെന്ന് ഗുസ്തി താരങ്ങള്‍ പ്രതികരിച്ചു. റെസ്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ത്തിയാണ് വിനേഷ് ഫോഗട്ട് ഉള്‍പ്പെടെയുള്ള താരങ്ങള്‍ ജന്തര്‍മന്ദറില്‍ പ്രതിഷേധിച്ചത്. ഫെഡറേഷന്‍ മാനസികമായി പീഡിപ്പിക്കുന്നുവെന്നും, ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണും പരിശീലകരും വനിതാ താരങ്ങളെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നുമായിരുന്നു ആരോപണം.

 

Latest