Connect with us

Kerala

അമീബിക് മസ്തിഷ്‌ക ജ്വരം; ജര്‍മനിയില്‍ നിന്ന് കേരളത്തിലെത്തിച്ച മരുന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഏറ്റുവാങ്ങി

യുഎസ് സെന്റെര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) അമീബിക് മസ്തിഷ്‌കജ്വര കേസുകള്‍ ചികിത്സിക്കാന്‍ 2013 മുതല്‍ ശുപാര്‍ശ ചെയ്യുന്ന മരുന്നാണ് മില്‍റ്റിഫോസിന്‍

Published

|

Last Updated

തിരുവനന്തപുരം | അമീബിക് മസ്തിഷ്‌ക ജ്വരം ബാധിക്കുന്നവരുടെ ജീവന്‍ രക്ഷിക്കാനായുള്ള കേരള സര്‍ക്കാര്‍ ദൗത്യത്തിന് കരുത്തുപകര്‍ന്ന് ചികിത്സയ്ക്ക് ആവശ്യമായ നിര്‍ണായക മരുന്ന് ജര്‍മ്മനിയില്‍ നിന്ന് സംസ്ഥാനത്തെത്തിച്ചു. യുഎഇ ആസ്ഥാനമായ വിപിഎസ് ഹെല്‍ത്ത്‌കെയറിന്റെ സ്ഥാപകനും ആരോഗ്യ സംരംഭകനുമായ ഡോ. ഷംഷീര്‍ വയലിലാണ് അടിയന്തര പ്രാധാന്യത്തോടെ മില്‍റ്റിഫോസിന്‍ മരുന്ന് സൗജന്യമായി ലഭ്യമാക്കിയത്. 3.19 ലക്ഷം രൂപ വിലമതിക്കുന്ന 56 ക്യാപ്‌സൂളുകള്‍ അടങ്ങുന്ന ആദ്യ ബാച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് തിരുവനന്തപുരത്ത് ഏറ്റുവാങ്ങി.

നിലവിലെ സാഹചര്യം നേരിടുന്നതിനുള്ള കൂടുതല്‍ മരുന്നുകള്‍ വരും ദിവസങ്ങളില്‍ സംസ്ഥാനത്തെത്തിക്കും.കേരളത്തില്‍ ആറാമത്തെ അമീബിക് മസ്തിഷ്‌കജ്വര കേസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് മരുന്ന് ലഭ്യമാക്കാന്‍ ഡോ. ഷംഷീറിന്റെ സഹായം തേടുകയായിരുന്നു. മിഡില്‍ ഈസ്റ്റിലെ വിപുലമായ ആരോഗ്യ സംരക്ഷണ ശൃംഖല ഉപയോഗിച്ച് ഏതാനും ദിവസങ്ങള്‍ക്കകം മരുന്ന് ലഭ്യമാക്കാന്‍ ഡോ. ഷംഷീറിനായി. കഴിഞ്ഞ രണ്ട് മാസത്തിനിടെ മൂന്ന് കുട്ടികളാണ് അപൂര്‍വ രോഗം കാരണം കേരളത്തില്‍ മരണമടഞ്ഞത്. എന്നാല്‍ 14 വയസ്സുള്ള അഫ്നാന്‍ മരുന്നിന്റെ സഹായത്തോടെ 97% മരണനിരക്കുള്ള രോഗത്തെ അതിജീവിച്ചു.

മരുന്നെത്തിച്ച ഡോ ഷംഷീര്‍ വയലിലിന് മന്ത്രി നന്ദിയറിയിച്ചു. വളരെ അപൂര്‍വമായി ബാധിക്കുന്ന രോഗമാണ് അമീബിക് മസ്തിഷ്‌ക ജ്വരം. കേരളത്തിന്റെ സമീപ ആരോഗ്യ ചരിത്രത്തില്‍ എല്ലാ എന്‍സെഫലൈറ്റിസുകളും പരിശോധിച്ച് കണ്ടുപിടിക്കുന്ന രീതിയാണ് കേരളത്തിനുള്ളത്. സമീപകാലത്ത് അമീബിക് മസ്തിഷ്‌ക ജ്വരം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഈ രോഗത്തിന് ഫലപ്രദമെന്ന് കരുതുന്ന മരുന്നുകളുടെ സംയുക്തം ഉപയോഗിച്ചാണ് ചികിത്സിക്കുന്നത്. ഇത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരുമായി ആശയവിനിമയം നടത്തി. കേന്ദ്രത്തിന്റെ സപ്ലൈയിലുള്ള മരുന്നാണിത്. പക്ഷെ നമുക്കതിന്റെ വിതരണമില്ല. വളരെ അപൂര്‍വമായിട്ടുള്ള മരുന്നാണിത്. ഇവിടെ കേസ് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ കൂടിയാണ് വിപിഎസ് മരുന്ന് നല്‍കിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

മില്‍റ്റിഫോസിന്‍: മാരക രോഗത്തിനെതിരായ പോരാട്ടത്തിലെ ജീവന്‍രക്ഷാ മരുന്ന്. യുഎസ് സെന്റെര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) അമീബിക് മസ്തിഷ്‌കജ്വര കേസുകള്‍ ചികിത്സിക്കാന്‍ 2013 മുതല്‍ ശുപാര്‍ശ ചെയ്യുന്ന മരുന്നാണ് മില്‍റ്റിഫോസിന്‍. മസ്തിഷ്‌കത്തെ ഭക്ഷിക്കുന്ന അമീബ നെഗ്ലേരിയ ഫൗളറി മൂലമുണ്ടാകുന്ന അപൂര്‍വവും അത്യന്തം മാരകവുമായ അണുബാധയായ പ്രൈമറി അമീബിക് മെനിംഗോ എന്‍സെഫലൈറ്റിസ് (പിഎഎം) ചികിത്സിക്കാന്‍ മരുന്ന് ഫലപ്രദമാണെന്ന് പഠനങ്ങളുണ്ട്. ഇംപാവിഡോ എന്ന പേരിലാണ് മരുന്ന് വിപണനം ചെയ്യപ്പെടുന്നത്.

ആന്റിമൈക്രോബിയല്‍ മരുന്നായ ഇത് 1980-കളില്‍ കാന്‍സര്‍ ചികിത്സയ്ക്കായാണ് ആദ്യം വികസിപ്പിച്ചിരുന്നത്. പിന്നീട് ലീഷ്മാനിയാസിസിനുമുള്ള ചികിത്സാ ഉപാധിയായി. ഗ്രാനുലോമാറ്റോസ് അമീബിക് എന്‍സിഫിലൈറ്റിസ് അടക്കമുള്ള അമീബ അണുബാധയ്ക്കെതിരെയും മില്‍റ്റിഫോസിന്‍ പ്രത്യാശ നല്‍കുന്നു. നെഗ്ലേരിയ ഫൗളറി തലച്ചോറില്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങളെ നേരിടാന്‍ മില്‍റ്റിഫോസിന് കഴിയുമെന്ന് മനസ്സിലാക്കിയിട്ടുണ്ട്.ഇതിന്റെ പ്രവര്‍ത്തനത്തിന്റെ കൃത്യമായ രീതി പൂര്‍ണ്ണമായി മനസിലാക്കിയിട്ടില്ലെങ്കിലും, രക്ത-മസ്തിഷ്‌ക തടസ്സം നേരിടാനും മസ്തിഷ്‌ക കോശങ്ങളില്‍ കേന്ദ്രീകരിക്കാനും മില്‍റ്റിഫോസിന് കഴിയുമെന്ന് മനസ്സിലാക്കിയിട്ടുണ്ട്. ഇത് മില്‍റ്റിഫോസിനെ പിഎഎം പോലുള്ള മസ്തിഷ്‌ക അണുബാധകള്‍ക്കെതിരെ ഫലപ്രദമാക്കുന്നു.

മില്‍റ്റിഫോസിന്‍ ലഭ്യത ഉറപ്പാക്കുന്നത് കൂടുതല്‍ കേസുകള്‍ ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിനെ സഹായിക്കും. മരുന്ന് എത്തിയതിന്റെ ആശ്വാസത്തിലാണ് രോഗ ബാധിതരായി ചികിത്സയില്‍ കഴിയുന്ന കുട്ടികളുടെ ബന്ധുക്കളും.വിപിഎസ് ഹെല്‍ത്ത് കെയര്‍ ഇന്ത്യാ മേധാവി ഹാഫിസ് അലി ഉള്ളാട്ട്, ഗ്രൂപ്പ് കമ്മ്യൂണിക്കേഷന്‍സ് ഓഫീസര്‍ എം.ഉണ്ണിക്കൃഷ്ണന്‍ എന്നിവരാണ് ആദ്യ ബാച്ച് മരുന്ന് തിരുവനന്തപുരത്ത് ആരോഗ്യ മന്ത്രിക്ക് കൈമാറിയത്.

നിര്‍ണ്ണായക ഘട്ടത്തില്‍ സംസ്ഥാന സര്‍ക്കാരിനെയും രോഗ ബാധിതരെയും സഹായിക്കാന്‍ പ്രതിജ്ഞാബദ്ധരാണെന്നും, ഡോ. ഷംഷീര്‍ രൂപീകരിച്ച ടാസ്‌ക് ഫോഴ്സ് എത്രയും വേഗം കൂടുതല്‍ മരുന്നുകള്‍ ലഭ്യമാക്കാന്‍ സജീവമായി പ്രവര്‍ത്തിക്കുകയാണെന്നും ഹാഫിസ് അലി പറഞ്ഞു. 2018-ല്‍ കേരത്തിന്റെ നിപ വൈറസിനെതിരായ പോരാട്ടത്തിലും ഡോ ഷംഷീര്‍ ഗണ്യമായ സംഭാവനകള്‍ നല്‍കിയിരുന്നു. മാരകമായ അണുബാധയെ ചെറുക്കാനുള്ള സംസ്ഥാനത്തിന്റെ ശ്രമങ്ങള്‍ക്ക് സഹായമായി 1.75 കോടി രൂപയുടെ അടിയന്തര ആരോഗ്യ സംരക്ഷണ സാമഗ്രികളാണ് അന്ന് സംഭാവന ചെയ്തിരുന്നത്.

Latest