Connect with us

oommen chandi

പകരക്കാരനില്ലാത്ത ജന നേതാവ്; ഉമ്മന്‍ചാണ്ടി ഓര്‍മ്മയായിട്ട് ഇന്നേക്ക് ഒരു വര്‍ഷം

വേദനക്കുന്നവരും നിരാശ്രയരുമായ മനുഷ്യരുടെ വേദനകള്‍ അന്വേഷിച്ച് ഒരു മുഖ്യമന്ത്രി ആള്‍ക്കൂട്ടത്തിലേക്ക് ഇറങ്ങിവരികയായിരുന്നു.

Published

|

Last Updated

കോട്ടയം | മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന ഉമ്മന്‍ചാണ്ടി ഓര്‍മ്മയായിട്ട് ഇന്നേക്ക് ഒരു വര്‍ഷം. പ്രിയ നേതാവ് വിട്ടകന്നിട്ട് ഒരുവര്‍ഷമായോ എന്നു വിശ്വസിക്കാനാകാതെ ജനം. പുതുപള്ളി പള്ളിയില്‍ പ്രാര്‍ഥനാ ചടങ്ങുകള്‍ ആരംഭിച്ചു.

ഹൃദയം നുറുങ്ങുന്ന വേദനയോടെ ജനസഞ്ചയം ആ നേതാവിന് വിടനല്‍കിയിട്ട് ഒരാണ്ടാവുന്നു. പകരക്കാരനില്ലാത്ത വലിയ ശൂന്യതയാണ് ആ വലിയ നേതാവിന്റെ അസാന്നിധ്യം സൃഷ്ടിച്ചത്. അണികളുമായി ആത്മബന്ധത്തിന്റെ നൂലുകൊണ്ടു ബന്ധിച്ചു നിര്‍ത്തിയ ജീവിതമായിരുന്നു ഓസി എന്ന രണ്ടക്ഷരം. ഉജ്ജ്വലമായ പ്രസംഗ ശേഷിയോ ആകര്‍ഷണീയമായ വാഗ്‌ധോരണിയോ ആജ്ഞാ ശക്തിയോ ഇല്ലാതിരുന്നിട്ടും അദ്ദേഹം ജനഹൃദയങ്ങളില്‍ ഇരിപ്പിടം നേടി.

ജനസമ്പര്‍ക്കമെന്ന ഒറ്റ ഇടപെടല്‍ കൊണ്ട് അദ്ദേഹം ജനങ്ങളുടെ ഹൃദയം കീഴടക്കുകയായിരുന്നു. വേദനക്കുന്നവരും നിരാശ്രയരുമായ മനുഷ്യരുടെ വേദനകള്‍ അന്വേഷിച്ച് ഒരു മുഖ്യമന്ത്രി ആള്‍ക്കൂട്ടത്തിലേക്ക് ഇറങ്ങിവരികയായിരുന്നു. ഉമ്മചാണ്ടി സൃഷ്ടിച്ച ശൂന്യതയുടെ വേദന അകന്നിട്ടില്ലെന്ന് ഉമ്മന്‍ചാണ്ടിയുടെ കുടുംബം പറഞ്ഞു. ഭാര്യ മറിയാമ്മയും മക്കളായ മറിയയും മകന്‍ ചാണ്ടി ഉമ്മനും ആള്‍ക്കൂആ വേര്‍പാടിന്റെ ആഴം തിരിച്ചറിയുന്നു. വലിയ വേദന അവശേഷിപ്പിച്ച് കൊണ്ട് ജൂലൈ 18 ന് അദ്ദേഹം യാത്രയായി. കേരളത്തിലെമ്പാടും അണികളുള്ള ജനപ്രിയ നേതാവായിരുന്നു അദ്ദേഹം. ‘ഈ മനുഷ്യന്‍ സത്യമായും നീതിമാനായിരുന്നു’ എന്നു പുതുപ്പള്ളിയിലെ കല്ലറയില്‍ ജനത കുറിച്ചുവച്ചു.

ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മ പുതുക്കാനായി നിരവധി അനുസ്മരണ പരിപാടികളാണ് കോണ്‍ഗ്രസ് സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ 10 മണി മുതല്‍ ഒരാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികളാണ് തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ചിരിക്കുന്നത്. ജൂലൈ 18 ന് ഉമ്മന്‍ ചാണ്ടി അനുസ്മരണ വാരാചരണം ആരംഭിക്കുമെന്ന് ഡി സി സി പ്രസിഡന്റ് പാലോട് രവി അറിയിച്ചു. ജില്ലയിലെ 1546 വാര്‍ഡുകളിലാണ് ഉമ്മന്‍ ചാണ്ടി സ്നേഹസ്പര്‍ശം ജീവകാരുണ്യപദ്ധതി നടപ്പിലാക്കുന്നത്. ഓരോ വാര്‍ഡിലെയും ഗുരുതര രോഗബാധിതരുള്ള 10 വീടുകള്‍ ഭവന സന്ദര്‍ശനത്തിലൂടെ കണ്ടെത്തി മതിയായ സഹായം ഒരാഴ്ചക്കാലം കൊണ്ട് എത്തിച്ചു നല്‍കും. കോണ്‍ഗ്രസ് വാര്‍ഡ് കമ്മിറ്റികള്‍ നേതൃത്വം നല്‍കും. രണ്ടാം ഘട്ടമായി ജില്ലയിലെ 182 കോണ്‍ഗ്രസ്സ് മണ്ഡലങ്ങളിലും മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും.

ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മ ദിവസമായ ജൂലൈ 18 രാവിലെ എട്ട് മണിക്ക് വാര്‍ഡു കോണ്‍ഗ്രസ്സ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഛായാചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തും. രാവിലെ 9.30ന് ഡിസിസി ഓഫീസില്‍ പുഷ്പാര്‍ച്ചന നടക്കും. തുടര്‍ന്ന് രാവിലെ 10 മണിക്ക് വെള്ളയമ്പലം പഞ്ചായത്ത് അസോസിയേഷന്‍ ഹാളില്‍ 21-ാം നൂറ്റാണ്ടിലെ പുതിയ കേരളം : സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കും. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ഡി.സി.സി പ്രസിഡന്റ് പാലോട് രവി അദ്ധ്യക്ഷത വഹിക്കുന്ന സെമിനാറില്‍ തോമസ് ഐസക്, മുന്‍ ചീഫ് സെക്രട്ടറി കെ.ജയകുമാര്‍, സി.പി.ജോണ്‍, പി.കെ.രാജശേഖരന്‍, ഡോ.മേരി ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുക്കും.

വൈകുന്നേരം 3.30ന് അതേ വേദിയില്‍ നടക്കുന്ന അനുസ്മരണ സമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി, എം എ ബേബി, എന്‍ കെ പ്രേമചന്ദ്രന്‍ എം പി, കെ മുരളീധരന്‍, പന്ന്യന്‍ രവീന്ദ്രന്‍, എം വിന്‍സന്റ് എം എല്‍ എ, ജോണ്‍ മുണ്ടക്കയം, എം എസ് ഫൈസല്‍ഖാന്‍ തുടങ്ങിയവര്‍ സംസാരിക്കും. ഉമ്മന്‍ ചാണ്ടി സ്നേഹസ്പര്‍ശം വാരാചരണ പരിപാടിയുടെ ഉദ്ഘാടനം എം എം ഹസ്സന്‍ നിര്‍വ്വഹിക്കും. ഉമ്മന്‍ ചാണ്ടി ജീവകാരുണ്യ പുരസ്‌കാര വിതരണം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗമായ ഡോ.ശശി തരൂര്‍ എം പി നിര്‍വ്വഹിക്കും.

Latest