Connect with us

Kerala

പോലീസില്‍ പരാതി നല്‍കിയതിന്റെ വൈരാഗ്യം; കൊല്ലത്ത് യുവതിയെയും പിതാവിനെയും വീട്ടില്‍ക്കയറി വെട്ടിപ്പരുക്കേല്‍പ്പിച്ചു

ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ട മണലില്‍ സ്വദേശി ചങ്കു സുനിലും സുഹൃത്ത് അനീഷും പ്രായപൂര്‍ത്തിയാകാത്ത വ്യക്തിയും ചേര്‍ന്നാണ് ആക്രമണം നടത്തിയത്.

Published

|

Last Updated

കൊല്ലം| കൊല്ലം ഏരൂരില്‍ ഗുണ്ടാ ലിസ്റ്റില്‍പ്പെട്ടയാള്‍ക്കെതിരെ പരാതി നല്‍കിയതിന്റെ വൈരാഗ്യത്തില്‍ യുവതിയെയും പിതാവിനെയും വീട്ടില്‍ക്കയറി വെട്ടിപ്പരുക്കേല്‍പ്പിച്ചു. ഏരൂര്‍ സ്വദേശി വേണുഗോപാലന്‍ നായരുടെ വീട്ടില്‍ അതിക്രമിച്ചു കയറി വെട്ടി പരുക്കേല്‍പ്പിക്കുയായിരുന്നു. വേണുഗോപാലന്‍ നായര്‍ക്കും മകള്‍ ആശയ്ക്കുമാണ് വെട്ടേറ്റത്. ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ട മണലില്‍ സ്വദേശി ചങ്കു സുനിലും സുഹൃത്ത് അനീഷും പ്രായപൂര്‍ത്തിയാകാത്ത വ്യക്തിയും ചേര്‍ന്നാണ് ആക്രമണം നടത്തിയത്.

സുനിലിനെതിരെ ആശ പോലീസില്‍ പരാതി നല്‍കിയ വൈരാഗ്യത്തിലായിരുന്നു ആക്രമണം. പോലീസില്‍ പരാതി നല്‍കി 13 ദിവസം കഴിഞ്ഞിട്ടും നടപടിയെടുത്തിരുന്നില്ല. പോലീസിന്റെ അനാസ്ഥയെ തുടര്‍ന്നാണ് ആക്രമണം ഉണ്ടായതെന്നാണ് ആക്ഷേപം. ജനുവരി മുപ്പതിനാണ് സുനിലിനെതിരെ പരാതി നല്‍കിയത്. അശ്ലീലപ്രദര്‍ശനം നടത്തിയെന്നും അസഭ്യവര്‍ഷം നടത്തിയെന്നുമായിരുന്നു പരാതി. ആക്രമണത്തിനുശേഷമാണ് പോലീസ് സുനിലിനേയും അനീഷിനേയും പിടികൂടിയത്.

അതേസമയം ആശയുടെ പരാതിയില്‍ കൃത്യമായി അന്വേഷണം നടത്തിയിട്ടുണ്ടെന്നാണ് പോലീസിന്റെ വിശദീകരണം. പരാതി അന്വേഷിക്കുന്നതില്‍ പോലീസിന് വീഴ്ച പറ്റിയിട്ടുണ്ടോ എന്ന കാര്യത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കും.