Saudi Arabia
യുഎസ് - റഷ്യ ചർച്ചകൾക്ക് സഊദി അറേബ്യ ആതിഥേയത്വം വഹിച്ചതിനെ അറബ് ലോകം സ്വാഗതം ചെയ്തു
സമാധാനം, സുരക്ഷ, സ്ഥിരത എന്നിവ വളര്‍ത്തുന്ന രാഷ്ട്രീയ പരിഹാരങ്ങള്‍ പിന്തുടരുന്നതിനുള്ള സംഭാഷണവും നയതന്ത്രവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള സംരംഭങ്ങള്‍ക്ക് ഒമാന്‍ വിദേശകാര്യ മന്ത്രാലയം പിന്തുണ അറിയിച്ചു.

റിയാദ്| ഉക്രൈനും റഷ്യയും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷം പരിഹരിച്ച് സമാധാനം പുനസ്ഥാപിക്കാനുള്ള യുഎസ് – റഷ്യ ചർച്ചകൾക്ക് സഊദി അറേബ്യ ആതിഥേയത്വം വഹിച്ചതിനെ അറബ് ലോകം സ്വാഗതം ചെയ്തു.
ഉക്രെയ്‌നിലെ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനും നയതന്ത്രപരവും സാമ്പത്തികവുമായ ബന്ധം മെച്ചപ്പെടുത്തുന്നതിനുമായി പ്രവര്‍ത്തിക്കാന്‍ റഷ്യയും യുഎസും സമ്മതിച്ചതായി ഇരു രാജ്യങ്ങളിലെയും ഉന്നത നയതന്ത്രജ്ഞര്‍ ചര്‍ച്ചകള്‍ക്ക് ശേഷം പറഞ്ഞു.
റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ്, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, ഇരു രാജ്യങ്ങളിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സഊദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ബിന്‍ അബ്ദുള്ള രാജകുമാരന്‍ , കാബിനറ്റ് അംഗവും-ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ഡോ. മുസേദ് ബിന്‍ മുഹമ്മദ് അല്‍-ഐബാന്‍ എന്നിവരാണ് ചര്‍ച്ചകളില്‍ പങ്കെടുത്തത്.
ഉക്രെയ്ന്‍ യുദ്ധം പരിഹരിക്കുന്നത് ഉള്‍പ്പെടെ ‘സമാധാനം സ്ഥാപിക്കുന്നതിനുള്ള ആഗോള ശ്രമങ്ങള്‍ക്ക് സഊദി അറേബ്യ നല്‍കുന്ന പിന്തുണ അറബ് സംഭാവനയെ പ്രതിനിധീകരിക്കുന്നുവെന്ന് അറബ് ലീഗ് സെക്രട്ടറി ജനറല്‍ ജമാല്‍ റുഷ്ദി പ്രസ്താവനയില്‍ പറഞ്ഞു.
സമാധാനം, സുരക്ഷ, സ്ഥിരത എന്നിവ വളര്‍ത്തുന്ന രാഷ്ട്രീയ പരിഹാരങ്ങള്‍ പിന്തുടരുന്നതിനുള്ള സംഭാഷണവും നയതന്ത്രവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള സംരംഭങ്ങള്‍ക്ക് ഒമാന്‍ വിദേശകാര്യ മന്ത്രാലയം പിന്തുണ അറിയിച്ചു.
ഇരു രാജ്യങ്ങള്‍ തമ്മിലുള്ള വിഷയങ്ങള്‍ പരിഹരിക്കുന്നതിനും ആശയവിനിമയം വളര്‍ത്തുന്നതിനും മൂന്ന് വര്‍ഷമായി നീണ്ടുനില്‍ക്കുന്ന സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പായി ചര്‍ച്ചകള്‍ വര്‍ത്തിക്കുമെന്നും യു.എ.ഇ പ്രത്യാശ പ്രകടിപ്പിച്ചു.
അന്താരാഷ്ട്ര സമാധാന ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനും ആഗോള സ്ഥിരതയും സമൃദ്ധിയും കൈവരിക്കുന്നതിനുമുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്ന ചര്‍ച്ചകള്‍ക്ക് ആതിഥേയത്വം വഹിക്കുന്നതില്‍ സഊദി അറേബ്യ നടത്തിയ ശ്രമങ്ങളെ വിദേശകാര്യ മന്ത്രാലയം അഭിനന്ദിച്ചു.
ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കാനുള്ള സഊദിയുടെ ശ്രമങ്ങളെ ഖത്തര്‍ സ്വാഗതം ചെയ്തു.വളരെക്കാലമായി തുടരുന്ന പോരാട്ടത്തില്‍ സമാധാനം കൈവരിക്കുമെന്ന് പ്രതീക്ഷിക്കമെന്നും യുദ്ധത്തിന് സമാധാനപരമായ ഒരു പരിഹാരത്തില്‍ ഏര്‍പ്പെടാന്‍ ഞങ്ങള്‍ ആദ്യ ദിവസം മുതല്‍ ഇരു കക്ഷികളോടും ആഹ്വാനം ചെയ്തിരുവെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മജീദ് അല്‍-അന്‍സാരി പറഞ്ഞു
ലോകത്തില്‍ സുരക്ഷയും സ്ഥിരതയും വര്‍ദ്ധിപ്പിക്കുന്നതില്‍ അവര്‍ ആഗ്രഹിക്കുന്ന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിലേക്ക് നയിക്കുമെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയവും ചര്‍ച്ചകളെ സ്വാഗതം ചെയ്തുകൊണ്ട് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു
ചര്‍ച്ചകള്‍ക്ക് ആതിഥേയത്വം വഹിക്കുന്നതില്‍ സഊദി അറേബ്യയുടെ നിര്‍ണായക പങ്കിനെ ജോര്‍ദാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് സുഫ്യാന്‍ ഖുദ പ്രശംസിച്ചു.പ്രാദേശികവും അന്തര്‍ദേശീയവുമായ സ്ഥിരത വളര്‍ത്തിയെടുക്കുകയും സമാധാനവും സുരക്ഷയും കൈവരിക്കുന്നതില്‍ റിയാദിന്റെ ഫലപ്രദമായ പങ്കിനോടുള്ള പ്രതിബദ്ധത സ്ഥിരീകരിക്കുകയും ചെയ്യുന്ന ഒരു നയമാണ് സഊദിയുടേതെന്നും നേതൃത്വം പിന്തുടരുന്ന വിവേകപൂര്‍ണ്ണമായ നയത്തിന്റെ പരിസമാപ്തിയാണ് ചര്‍ച്ചയെന്ന് പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പറഞ്ഞു,
സഊദി അറേബ്യ ചര്‍ച്ചകള്‍ക്ക് ആതിഥേയത്വം വഹിക്കുന്നത് രാജ്യത്തിന്റെ അന്താരാഷ്ട്ര നിലപാടിനെയും സംഭാഷണത്തിലൂടെയും നയതന്ത്രത്തിലൂടെയും അന്താരാഷ്ട്ര സ്ഥിരതയെ പിന്തുണയ്ക്കുന്ന നയങ്ങളെയും പ്രതിഫലിപ്പിക്കുന്നുവെന്ന് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) സെക്രട്ടറി ജനറല്‍ ജാസിം അല്‍ബുദൈവി വ്യക്തമാക്കി.