Connect with us

arjun

അര്‍ജുന്റെ ഭൗതിക ദേഹം ചിത ഏറ്റുവാങ്ങി; വിടചൊല്ലി ജനാവലി

വീട്ടു വളപ്പില്‍ നിത്യ നിദ്ര

Published

|

Last Updated


കണ്ണൂര്‍ |
കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ ലോറിയോടൊപ്പം ഗംഗാവലി പുഴയില്‍ മരിച്ച അര്‍ജുന്റെ മൃതദേഹം വീട്ടു വളപ്പില്‍ ഒരുക്കിയ ചിത ഏറ്റുവാങ്ങി. വിവിധ ദേശങ്ങളില്‍ നിന്നുള്ള വന്‍ ജനാവലിയാണ് അര്‍ജുന് അന്ത്യയാത്ര നല്‍കാന്‍ എത്തിയത്. ആംബുലന്‍സ് വീട്ടിലേക്ക് എത്തിക്കൊണ്ടിരിക്കെ പുഴപോലെ ജനങ്ങള്‍ വീട്ടിലേക്ക് ഒഴുകുകയാണ്. 75 ാം നാള്‍ ചേതനയറ്റ ദേഹം ആ വീട്ടു മുറ്റത്തെത്തി.

തലപ്പാടി ചെക്ക്‌പോസ്റ്റിലും കാസര്‍കോടും കണ്ണൂരും നിരവധി പേരാണ് അര്‍ജുന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ കാത്തു നിന്നത്. പുലര്‍ച്ചെ അഞ്ചരയോടെ മൃതദേഹം വഹിച്ചുള്ള വാഹന വ്യൂഹം കണ്ണൂര്‍ നഗരം പിന്നിട്ടു. പിന്നീട് ആറ് മണിയോടെ അഴിയൂര്‍ പിന്നിട്ട് കോഴിക്കോട് ജില്ലയില്‍ പ്രവേശിച്ചു. ഇവിടെ വച്ച് മന്ത്രി എകെ ശശീന്ദ്രനും കോഴിക്കോട് ജില്ലാ കലക്ടറും അടക്കമുള്ളവര്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി മൃതദേഹം ഏറ്റുവാങ്ങി. കേരള, കര്‍ണാടക പോലീസും വിലാപയാത്രയെ അനുഗമിക്കുന്നുണ്ട്.

പൂളാടിക്കുന്നില്‍ വച്ച് ലോറി ഉടമകളും ജീവനക്കാരും ചേര്‍ന്ന് ആംബുലന്‍സിനെ സ്വീകരിച്ചു. രാവിലെ എട്ടു മണിയോടെ മൃതദേഹം കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടിലെത്തിക്കും. വീടും പരിസരത്തുമായി വന്‍ ജനാവലിയാണ് അര്‍ജുന്റെ അന്ത്യയാത്രക്കായി കാത്തിരിക്കുന്നത്.

ഉച്ചയ്ക്ക് വീട്ടുവളപ്പിലായിരിക്കും സംസ്‌കാര ചടങ്ങുകള്‍. കാര്‍വാര്‍ എം എല്‍ എ സതീഷ് കൃഷ്ണ സെയ്ലും മഞ്ചേശ്വരം എം എല്‍ എ എ കെ എം അഷ്റഫും ഷിരൂരിലെ മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പേയും വിലാപയാത്രയ്ക്ക് ഒപ്പമുണ്ട്. മണ്ണിടിച്ചിലില്‍ അര്‍ജുന്‍ അപ്രത്യക്ഷമായിട്ട് രണ്ടര മാസം കഴിഞ്ഞു. കുടുംൂത്തിന്റെയും കേരളീയ സമൂഹത്തിന്റെ ആകെയും കാത്തിരിപ്പിനു വിരാമമിട്ടുകൊണ്ടാണ് കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടിലേക്ക് അര്‍ജുന്‍ തിരിച്ചു വരുന്നത്. കൂലിപ്പണിക്കാരനായ അച്ഛന്‍, അമ്മ രണ്ടു സഹോദരിമാര്‍ ഒരു അനിയന്‍ ഇവരുടെയെല്ലാം ആശ്രയമായിരുന്നു അര്‍ജുന്‍. കണ്ണാടിക്കല്‍ പ്രേമന്റെയും ഷീലയുടെയും മകന്‍ അര്‍ജുന് അവന്‍ സ്വപ്‌നം കണ്ടു പണിത വീടിനു ചാരെയാണ് ചിതയൊരുങ്ങുന്നത്.

പ്ലസ് ടു വിന് ശേഷം പല പണികള്‍ ചെയ്‌തെങ്കിലും പതിനാറാം വയസില്‍ വളയം പിടിച്ച അര്‍ജുന്‍ ഇരുപതാം വയസില്‍ വലിയ വാഹനം ഓടിച്ചു തുടങ്ങി. മൂത്ത ചേച്ചിയുടെ വിവാഹം, അനുജത്തിയുടെയും അനുജന്റെയും പഠനം, പുതിയ വീട് തുടങ്ങി കുടുംബത്തിന്റെ സാക്ഷാത്കരിക്കപ്പെട്ട എല്ലാ സ്വപ്‌നങ്ങളിലും അര്‍ജുന്റെ വിയര്‍പ്പായിരുന്നു. ഇതിനിടയില്‍ ഭാര്യയായി കൃഷ്ണപ്രിയയും മകനും കൂടെയെത്തി. ഒടുവില്‍ കാത്തിരിപ്പിനു വിരാമമിട്ട് അര്‍ജുന്‍ ഇനിയില്ലെന്ന യാഥാര്‍ഥ്യം ഇന്ന് വീട്ടുമുറ്റത്ത് എത്തുകയാണ്.

 

Latest