Connect with us

save arjun

അര്‍ജുനെ കണ്ടെത്താന്‍ ഇന്ന് സൈന്യം ഇറങ്ങും; മുഖ്യമന്ത്രി സിദ്ധരാമയ്യ എത്തും

തെരച്ചലിന് ഐ എസ് ആര്‍ ഒയുടെ സഹായവും തേടിയിട്ടുണ്ട്

Published

|

Last Updated

ബെംഗളൂരു | കര്‍ണാടകയിലെ ഷിരൂരില്‍ ദേശീയപാതയില്‍ മണ്ണിനടിയില്‍ കുടുങ്ങിയ ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താന്‍ ഇന്ന് സൈന്യം എത്തും. കര്‍ണാടക സര്‍ക്കാര്‍ ഔദ്യോഗികമായി സൈനിക സഹായം തേടി. തെരച്ചലിന് ഐ എസ് ആര്‍ ഒയുടെ സാങ്കേതിക സഹായവും തേടിയിട്ടുണ്ട്.

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്ന് അപകടസ്ഥലം സന്ദര്‍ശിക്കും. ബെലഗാവി ക്യാമ്പില്‍ നിന്നുളള 40 പേരടങ്ങുന്ന സൈനിക സംഘം ഷിരൂരിലെത്തി രക്ഷാപ്രവര്‍ത്തനം ഏറ്റെടുക്കും. സൈന്യം നിലവില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്ന എന്‍ ഡി ആര്‍ എഫ് സംഘവുമായി ചര്‍ച്ച നടത്തി തീരുമാനത്തിലെത്തും.
സാറ്റലൈറ്റ് സഹായത്തോടെ ലോറിയുള്ള സ്ഥലം കണ്ടെത്താനാണ് ഐ എസ് ആര്‍ ഒയുടെ ശ്രമം. മണ്ണിടിഞ്ഞ സ്ഥലത്ത് ആറു മീറ്റര്‍ താഴെ ലോഹഭാഗത്തിന്റെ സാന്നിധ്യം റഡാറില്‍ പതിഞ്ഞ സ്ഥലം കേന്ദ്രീകരിച്ചുള്ള തെരച്ചില്‍ ഇന്ന് പുനരാരംഭിച്ചു. ലോറി നില്‍ക്കുന്ന സ്ഥലം തിരിച്ചറിഞ്ഞാല്‍ അടുത്തേക്ക് എത്താന്‍ ബുദ്ധിമുട്ടുണ്ടാകില്ലെന്നാണ് വിദഗ്ധാഭിപ്രായം.

അര്‍ജുന്റെ കുടുംബത്തിന്റെ ആവശ്യപ്രകാരം എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് സൈന്യത്തെ വിളിക്കാന്‍ തീരുമാനം. ഇന്ന് ഉച്ചയോടെ മുഖ്യമന്ത്രി സിദ്ധരാമയ്യ ഷിരൂരിലെത്തും.

മണ്ണിന്റെ ഘടന, കാലാവസ്ഥ, കൂടുതല്‍ മണ്ണിടിച്ചിലിന് ഉള്ള സാധ്യത, റഡാറില്‍ കണ്ട വസ്തു ട്രക്ക് തന്നെ എന്ന് ഉറപ്പിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ പരിശോധിച്ച് ആകും സൈന്യം മുന്നോട്ട് പോകുക. കേരള – കര്‍ണാടക ഏരിയ കമാന്ററുടെ നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഏകോപനം നിര്‍വഹിക്കും. എന്‍ ഡി ആര്‍ എഫുമായി ചര്‍ച്ച ചെയ്ത് ആര്‍മി ടീം പ്രാഥമിക റിപ്പോര്‍ട്ട് ബംഗളുരു സൈനിക ആസ്ഥാനത്തേക്ക് നല്‍കും. തുടര്‍ന്ന് അതനുസരിച്ചായിരിക്കും രക്ഷാ പ്രവര്‍ത്തനം എങ്ങനെ തുടങ്ങണം എന്ന് തീരുമാനിക്കുക.

അര്‍ജുന് വേണ്ടിയുളള തെരച്ചില്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് ഇന്നലെ വൈകിട്ടോടെ നിര്‍ത്തിവെക്കുകയായിരുന്നു. ഇന്ന് രാവിലെ 6.30 ന് പുനഃരാരംഭിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും കനത്ത മഴയെ തുടര്‍ന്ന് ഇന്ന് രാവിലെയുള്ള രക്ഷാപ്രവര്‍ത്തനം വൈകി. ഇന്നലെ രാത്രി മുതല്‍ ഷിരൂരില്‍ കനത്ത മഴ പെയ്തതോടെയാണ് രക്ഷാപ്രവര്‍ത്തനം വൈകുന്നത്. ഇന്നലെ യന്ത്രഭാഗത്തിന്റേത് എന്നു സംശയിക്കുന്ന സിഗ്‌നല്‍ ലഭിച്ച ഭാഗം മാര്‍ക്ക് ചെയ്ത് കൂടുതല്‍ മണ്ണ് എടുത്ത് പരിശോധന നടത്തുന്നതിനിടെയാണ് മഴ ശക്തമായത്. ഇതോടെ മണ്ണ് വീണ്ടും ഇടിഞ്ഞേക്കുമെന്ന സംശയത്തില്‍ രക്ഷാപ്രവര്‍ത്തനം നിര്‍ത്തിയതായിരുന്നു.