Connect with us

Kerala

സമരം കടുപ്പിച്ച് ആശമാര്‍; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡ് ഉപരോധിച്ചു

സെക്രട്ടറിയേറ്റിന്റെ പ്രധാന ഗേറ്റില്‍ പോലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

Published

|

Last Updated

തിരുവനന്തപുരം|സര്‍ക്കാരിന്റെ അവഗണനക്കെതിരെ സമരം കടുപ്പിച്ച് ആശാവര്‍ക്കര്‍മാര്‍. സെക്രട്ടറിയേറ്റിന് മുന്നില്‍ ആശമാരുടെ ഉപരോധം ആരംഭിച്ചു. പ്രകടനമായി ആശാവര്‍ക്കര്‍മാര്‍ എത്തിയതിനു പിന്നാലെ സെക്രട്ടറിയേറ്റ് പരിസരം പോലീസ് അടച്ചുപൂട്ടി. വിവിധ ജില്ലകളില്‍ നിന്നുള്ള ആശ പ്രവര്‍ത്തകര്‍ ഉപരോധത്തില്‍ പങ്കെടുക്കാനെത്തിയിട്ടുണ്ട്. സെക്രട്ടറിയേറ്റിന്റെ പ്രധാന ഗേറ്റില്‍ പോലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. പ്രദേശത്ത് നൂറ് കണക്കിന് പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.

വിവിധ സന്നദ്ധ സംഘടനകളും ഉപരോധ സമരത്തിന്റെ ഭാഗമായേക്കും. വേതന വര്‍ധന അടക്കം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ആശമാര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തുന്ന രാപ്പകല്‍ സമരം 35 ദിവസം പിന്നിട്ടിരിക്കുകയാണ്. അതേസമയം ഇന്ന് ഉപരോധ ദിവസം നടക്കാനിരിക്കെ നാഷണല്‍ ഹെല്‍ത്ത് മിഷന്റെ ഏകദിന പരിശീലന പരിപാടിയും സര്‍ക്കാര്‍ സംഘടിപ്പിച്ചിട്ടുണ്ട്.

പാലിയേറ്റീവ് കെയര്‍ ആക്ഷന്‍ പ്ലാന്‍, പാലിയേറ്റീവ് കെയര്‍ ഗ്രിഡ് എന്നിവ സംബന്ധിച്ചുള്ള പരിശീലനമാണ് നടക്കുക. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ കോട്ടയം ,തൃശൂര്‍ ജില്ലകളിലാണ് പരിശീലനം നടക്കുന്നത്. പങ്കെടുക്കുന്നവരുടെ ഹാജര്‍ നില മെഡിക്കല്‍ ഓഫീസര്‍ പരിശോധിച്ച് വൈകിട്ടു തന്നെ ജില്ല ഓഫീസ് മുഖേന വകുപ്പിന് കൈമാറണമെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

സമരം പൊളിക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നാണ് ആശ പ്രവര്‍ത്തകരുടെ ആരോപണം. നാഷണല്‍ ഹെല്‍ത്ത് മിഷന്‍ സര്‍ക്കാരിന്റെ ചട്ടുകമാകരുതെന്നും പാലിയേറ്റീവ് പരിശീലന പരിപാടി മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു.