National
ഡല്‍ഹിയിൽ പ്രതിപക്ഷത്തെ അതിഷി മര്‍ലേന നയിക്കും
തന്നില്‍ വിശ്വാസം അര്‍പ്പിച്ചതിന് എ എ പി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാളിനും പാര്‍ട്ടിക്കും അതിഷി മര്‍ലേന നന്ദി അറിയിച്ചു.

ഡല്‍ഹി| ഡല്‍ഹി നിയമസഭയിലെ പ്രതിപക്ഷ നേതാവായി മുന്‍മുഖ്യ മന്ത്രിയും എ എ പി നേതാവുമായ അതിഷി മര്‍ലേനയെ തിരഞ്ഞെടുത്തു. ചരിത്രത്തിലാദ്യമായാണ് ഡല്‍ഹി സര്‍ക്കാറിന്റെ പ്രതിപക്ഷസ്ഥാനത്തേക്ക് ഒരു വനിതാ നേതാവ് തിരഞ്ഞെടുക്കപ്പെടുന്നത്. ബി ജെ പി വനിതാ മുഖ്യമന്ത്രി രേഖാ ഗുപ്തക്കെതിരെ പ്രതിപക്ഷത്തെ ഇനി അതിഷി മര്‍ലേന നയിക്കും.ഇന്ന് നടന്ന എഎപി എംഎൽഎമാരുടെ യോഗത്തിലാണ് തീരുമാനം.
തന്നില്‍ വിശ്വാസം അര്‍പ്പിച്ചതിന് എ എ പി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാളിനും പാര്‍ട്ടിക്കും അതിഷി മര്‍ലേന നന്ദി അറിയിച്ചു. ജനങ്ങളുടെ ശബ്ദമാവാന്‍ ശക്തമായ പ്രതിപക്ഷമാവുമെന്നും അതിഷി പ്രതികരിച്ചു.
2015 – 2020 നിയമസഭ തിരഞ്ഞെടുപ്പില്‍ 62, 67 സീറ്റുകള്‍ നേടിയ എ എ പിയെ വെറും 22 സീറ്റുകളിലേക്ക് ഒതുക്കിയാണ് ഫെബ്രുവരി 5നു നടന്ന ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പില്‍ ബി ജെ പി അധികാരത്തിലെത്തുന്നത്. 27 വര്‍ഷത്തിനു ശേഷം 48 സീറ്റുകളോടെ ഗംഭീര വിജയം നേടിയാണ് ബി ജെ പി ഡല്‍ഹിയെ തിരിച്ചുപിടിച്ചത്.
അരവിന്ദ് കെജരിവാളടക്കം നിരവധി എ എ പി നേതാക്കളുടെ പരാജയം എ എ പിയെ ക്ഷീണത്തിലാക്കിയെങ്കിലും ഡല്‍ഹി മുഖ്യമന്ത്രി ആയിരുന്ന അതിഷി തന്റെ സീറ്റ് നില നിര്‍ത്തിയതായിരുന്നു പാര്‍ട്ടിയുടെ ഏക ആശ്വാസം. ഷീലാ ദീക്ഷിത്തിനും സുഷമ സ്വരാജിനും ശേഷം ദില്ലിയുടെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രിയായി ചരിത്രം സൃഷ്ടിച്ച നേതാവാണ് അതിഷി. രേഖാ ഗുപ്ത ഡല്‍ഹിയിലെ നാലാമത്തെ വനിത മുഖ്യമന്ത്രിയാണ്.