ATM robbery kerala
എ ടി എം കൊള്ള; രണ്ടുപേര്‍ കേരളത്തില്‍ എത്തിയത് വിമാനത്തില്‍
ഹരിയാനയിലെ പല്‍വാല്‍ ജില്ലക്കാരായ ഇര്‍ഫാന്‍, സഫീര്‍ഖാന്‍, സഖ്വീന്‍, മുബാറക് എന്നിവരും നൂഹ് ജില്ലയില്‍ നിന്നുള്ള മുഹമ്മദ് അക്രം, അസീര്‍ അലി, സുമാനുദ്ദീന്‍ എന്നിവരുമാണ് സംഘാംഗങ്ങള്‍. ഇതില്‍ സുമാനുദ്ദീന്‍ കൊല്ലപ്പെട്ടു
സേലം | കേരളത്തെ നടുക്കിയ എ ടി എം കവര്‍ച്ച ആസൂത്രം ചെയ്ത പ്രതികളില്‍ രണ്ട് പേര്‍ കേരളത്തിലെത്തിയത് വിമാന മാര്‍ഗം. മൂന്ന് പേര്‍ കാറിലും മറ്റുള്ളവര്‍ ട്രക്കിലും കേരളത്തിലെത്തി. സബീര്‍ കാന്തും സൗകിനുമാണ് വിമാന മാര്‍ഗ്ഗം കേരളത്തിലെത്തിയത്. ഹരിയാനയിലെ പല്‍വാല്‍ ജില്ലക്കാരായ ഇര്‍ഫാന്‍, സഫീര്‍ഖാന്‍, സഖ്വീന്‍, മുബാറക് എന്നിവരും നൂഹ് ജില്ലയില്‍ നിന്നുള്ള മുഹമ്മദ് അക്രം, അസീര്‍ അലി, സുമാനുദ്ദീന്‍ എന്നിവരുമാണ് സംഘാംഗങ്ങള്‍. ഇതില്‍ സുമാനുദ്ദീന്‍ കൊല്ലപ്പെട്ടു.
സംഭവത്തില്‍ ഏഴ് പേരാണ് പിടിയിലായിരിക്കുന്നത്. പോലീസുമായി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് ട്രക്ക് ഉടമ സുമാനുദ്ദീന്‍ ആണെന്ന് തമിഴ്നാട് പോലീസ് സ്ഥിരീകരിച്ചു. എ ടി എം കവര്‍ച്ചയുടെ മുഖ്യ സൂത്രധാരന്‍ പിടിയിലായ മുഹമ്മദ് ഇക്രം ആണ്. എവിടെയൊക്കെ വര്‍ച്ച ചെയ്യണം എന്ന് തീരുമാനിച്ചത് ഇക്രമായിരുന്നു. സംഘം ഇന്നലെയാണ് തൃശ്ശൂരിലെത്തിയത്. സംഘത്തിലൊരാളായ മുബാറകിന് ഒന്നിനെ കുറിച്ചും ഒരു അറിവുമില്ലെന്നും ഇയാളുടെ പേരില്‍ മറ്റ് കേസുകള്‍ ഇല്ലെന്നും പോലീസ് കണ്ടെത്തി.
അസീര്‍ അലി പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയാണ്. മറ്റുള്ളവരെ പോലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. കേരളം കണ്ട ഏറ്റവും വലിയ ആസൂത്രിത എ ടി എം കൊള്ളയാണ് തൃശ്ശൂരില്‍ നടന്നത്. 20 കിലോമീറ്റര്‍ പരിധിയില്‍ മൂന്ന് എ ടി എം കൗണ്ടറുകളിലാണ് രാത്രി മോഷണം നടന്നത്. 68 ലക്ഷം രൂപ കൊള്ളയടിക്കപ്പെട്ടു. തമിഴ്‌നാട്ടിലെ നാമക്കലില്‍ വെച്ചാണ് ഏഴ് പ്രതികളെയും സിനിമാ സ്‌റ്റൈലില്‍ പിടികൂടിയത്. ഏറ്റുമുട്ടലിനിടെ പ്രതികളില്‍ ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തു.
പുലര്‍ച്ചെ 2.10 നാണ് ആദ്യ മോഷണം. ഇരിങ്ങാലക്കുടയ്ക്കടുത്ത് മാപ്രാണത്തെ എസ് ബി ഐ എ ടി എമ്മിലേക്ക് കാറിലെത്തിയ മുഖം മൂടി സംഘം കയറി ഗ്യാസ് കട്ടറുപയോഗിച്ച് എടിഎം തകര്‍ത്തു. അവിടെനിന്ന് തട്ടിയെടുത്തത് 33 ലക്ഷം രൂപ. എ ടി എം തകര്‍ന്ന സന്ദേശം ബാങ്ക് സര്‍വ്വറില്‍ നിന്ന് പോലീസിന് കിട്ടി. 2.45 ഓടെ പോലീസ് മാപ്രാണത്ത് എത്തി. കവര്‍ച്ചാസംഘം അപ്പോഴേക്കും 20 കിലോമീറ്റര്‍ കടന്നിരുന്നു. പുലര്‍ച്ചെ 3.02 ന് കൊള്ളസംഘം നേരെ തൃശൂര്‍ നഗരത്തിലെ നായ്ക്കനാല്‍ ഷൊര്‍ണൂര്‍ റോഡിലുള്ള രണ്ടാമത്തെ എസ് ബി ഐ എ ടി എമ്മിലെത്തി. ഇവിടെ നിന്ന് 10 ലക്ഷം രൂപ കവര്‍ന്നു. അതേ കാറില്‍ കോലഴിയിലേക്ക് പോയി.
എ ടി എം കൗണ്ടറിലുള്ള സി സി ടി വി സ്‌പ്രേ ചെയ്ത് മറച്ച ശേഷം കോലഴിയില്‍ നിന്ന് 25.8 ലക്ഷം രൂപ കവര്‍ന്നു. അലര്‍ട്ട് കിട്ടിയതനുസരിച്ച് പോലീസ് രണ്ടാമത്തെ പോയിന്റില്‍ പരിശോധന നടത്തുമ്പോഴായിരുന്നു ഇത്. വെള്ള കാറിനെ തേടി തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ പോലീസുകാര്‍ കൂട്ടത്തോടെ പരിശോധന നടത്തിയെങ്കിലും പാലക്കാട് അതിര്‍ത്തിയില്‍ കാത്തുനിന്ന കണ്ടെയ്‌നര്‍ ലോറിക്കുള്ളിലേക്ക് വെള്ളക്കാര്‍ കയറ്റി മോഷണ സംഘം കേരളം വിട്ടിരുന്നു. അയല്‍ സംസ്ഥാനങ്ങളിലെ പോലീസിന് കേരളാ പോലീസ് വിവരം കൈമാറിയിരുന്നു.
കേരളത്തിന്റെ അതിര്‍ത്തി ജില്ലകളില്‍ പരിശോധന ഊര്‍ജിതമായി. കണ്ടെയ്‌നര്‍ ലോറിയിലാണ് പ്രതികള്‍ എന്ന വിവരം രാവിലെ 8.45ന് തമിഴ്‌നാട് പോലീസിനു ലഭിച്ചു. നാമക്കലിലെ കുമാരപാളയം ജംഗ്ഷന്‍ ബൈപാസില്‍ വച്ച് പോലീസ് സംഘം കണ്ടെയ്‌നറിന് കൈ കാണിച്ചെങ്കിലും നിര്‍ത്താതെ പോയി. ദുരൂഹത സംശയിച്ച പോലീസ് പിന്നാലെ പാഞ്ഞു. തൊട്ടടുത്തുള്ള ടോള്‍ ഗേറ്റിന് അടുത്ത് വച്ച് ലോറി വെട്ടിത്തിരിച്ച് അടുത്ത വഴിയിലേക്ക് പോകാന്‍ ശ്രമിച്ചു. അതിനിടെ നിരവധി വാഹനങ്ങള്‍ ഇടിച്ചു തെറിപ്പിച്ചു. പോലീസ് പിന്നാലെ തന്നെ പാഞ്ഞു.
സന്യാസിപ്പെട്ടിയില്‍ വച്ച് വാഹനം നിര്‍ത്തി ഡ്രൈവറെ കസ്റ്റഡിയില്‍ എടുത്തു. മുന്നില്‍ നാലു പേര്‍ ഇരിക്കുന്നുണ്ടായിരുന്നു. അവരെയും കസ്റ്റഡിയില്‍ എടുത്ത് പോലീസ് സ്റ്റേഷനിലേക്ക് പുറപ്പെട്ടു. അപ്പോഴൊന്നും എ ടി എം മോഷണ സംഘമാണെന്ന പോലീസ് അത്രകണ്ട് സംശയിച്ചിരുന്നില്ല. വഴിയില്‍ വച്ച് ലോറിയുടെ ഉള്ളില്‍ എന്തോ ഉണ്ടെന്ന് പോലീസിന് സംശയം തോന്നി. ലോറി നിര്‍ത്തി തുറന്നു പരിശോധിക്കാന്‍ ശ്രമിച്ചു. അപ്പോഴാണ് അകത്തു കാറും രണ്ടു പേരും ഉണ്ടെന്ന് കണ്ടത്. കണ്ടെയ്‌നറിന് ഉള്ളില്‍ ഉള്ളവര്‍ പുറത്തേക് ഓടാന്‍ ശ്രമിച്ചു. അവരെ കീഴ്‌പ്പെടുത്തി. ഇതിനിടയില്‍ ഡ്രൈവര്‍, പോലീസ് ഇന്‍സ്പെക്ടറെ ആക്രമിച്ച് രക്ഷപെടാന്‍ ശ്രമിച്ചു. അതിനിടെ ഇയാള്‍ പോലീസിന്റെ വെടിയേറ്റ് മരിച്ചു