Gunda Leader
ഗുണ്ടാത്തലവനെ പിടിക്കാനെത്തിയ പോലീസിന് നേരെ ആക്രമണം
ആറ് പേർക്ക് ഗുരുതര പരുക്ക്
കോഴിക്കോട് | കുപ്രസിദ്ധ ഗുണ്ടാത്തലവനെ പിടികൂടാനെത്തിയ പോലീസിന് നേരെ ആക്രമണം. ഒടുവിൽ കീഴ്പ്പെടുത്തി മെഡിക്കൽ കോളജ് പോലീസ് സ്റ്റേഷനിലെത്തിച്ച പ്രതി ഇറങ്ങിയോടി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. റോഡിൽ നിർത്തിയിട്ട വാഹനത്തിന്റെ ചില്ല് ഇയാൾ തല കൊണ്ട് കുത്തിപ്പൊട്ടിച്ചു. പിടികിട്ടാപ്പുള്ളി കുന്ദമംഗലം പെരിങ്ങളം സ്വദേശി ടിങ്കു എന്ന ഷിജു (33) ആണ് ആക്രമണം അഴിച്ചുവിട്ടത്. സംഭവത്തിൽ ആറ് പോലീസുകാർക്ക് പരുക്കേറ്റു. ഇവരെയും തലക്ക് പരുക്കേറ്റ ടിങ്കുവിനെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആർ ഇ സി കെട്ടാങ്ങലിനടുത്ത് ഏരിമലയിലെ കല്യാണ വീട്ടിൽ ഷിജു വരാൻ സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയ പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. വരുന്ന വഴി ഇയാൾ പോലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. പിന്നാലെയെത്തിയ പോലീസ് ഇയാളെ പിടികൂടുകയും ചെയ്തു.
ഈ സമയം ഇയാളുടെ സഹോദരനും കൂട്ടാളികളും ചേർന്ന് പോലീസിനെ ആക്രമിക്കുകയായിരുന്നു. ഒടുവിൽ കീഴ്പ്പെടുത്തി പോലീസ് സ്റ്റേഷനിലെത്തിച്ചെങ്കിലും ടിങ്കു അവിടെ നിന്ന് ഇറങ്ങിയോടി. പിന്നീടാണ് റോഡിൽ നിർത്തിയിട്ട വാഹനത്തിന്റെ ചില്ല് തകർത്തത്. മെഡിക്കൽ കോളജ് എസ് ഐമാരായ രമേഷ് കുമാറിന്റെയും വി വി ദീപ്തിയുടെയും നേതൃത്വത്തിലുള്ള പോലീസും നാട്ടുകാരും ചേർന്നാണ് ഇയാളെ വീണ്ടും പിടികൂടിയത്. കഞ്ചാവ്, മോഷണ കേസുകളിൽ പ്രതിയായ ഇയാൾ നേരത്തേ രണ്ട് തവണ പോലീസിന്റെ പിടിയിൽ നിന്ന് രക്ഷപ്പെട്ടിരുന്നു.