Kerala
ബാര്‍ കോഴ: പണം ആവശ്യപ്പെട്ടുകൊണ്ടുള്ള ശബ്ദരേഖ പുറത്ത്; പണപ്പിരിവിന് നിര്‍ദേശിച്ചിട്ടില്ലെന്ന് ബാറുടമകളുടെ സംഘടന പ്രസിഡന്റ്
ഓഫീസ് കെട്ടിടം വാങ്ങാന്‍ അംഗങ്ങളോട് പണം ലോണായി ആവശ്യപ്പെട്ടിരുന്നതായും ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ്

തിരുവന്തപുരം | പുതിയ മദ്യനയത്തില്‍ സര്‍ക്കാര്‍ കൊണ്ടു വരുന്ന ഇളവുകള്‍ക്കായി കോടികള്‍ പിരിച്ചു നല്‍കണമെന്ന് നിര്‍ദേശിച്ച് ബാറുടമകളുടെ സംഘടനയുടെ ഇടുക്കി ജില്ലാ പ്രസിഡന്റ് അനിമോന്‍ ജില്ലയിലെ സംഘടനയിലെ അംഗങ്ങള്‍ക്ക് അയച്ച ശബ്ദ സന്ദേശം പുറത്ത്. ഡ്രൈഡേ ഒഴിവാക്കാനും പ്രവര്‍ത്തന സമയം കൂട്ടാനുമായി പണം നല്‍കാന്‍ നിര്‍ദേശിച്ചാണ് അനിമോന്‍ വാട്‌സ്ആപ് ഗ്രൂപ്പില്‍ ഓഡിയോ അയച്ചത്. ഇത് വിവാദമായതോടെ, അനിമോനെ സംഘടനയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. സംസ്ഥാന പ്രസിഡന്റിന്റെ നിര്‍ദേശം അനുസരിച്ചാണ് പണപ്പിരിവെന്ന് ഓഡിയോയില്‍ പറയുന്നു.
തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഉടന്‍ പുതിയ പോളിസി വരുന്നതാണ്. അതിനകത്ത് ഒന്നാം തീയതി ഡ്രൈഡേ എടുത്തു കളയും. സമയത്തിന്റെ കാര്യങ്ങളൊക്കെ ജനറല്‍ ബോഡി മീറ്റിങ്ങില്‍ പറഞ്ഞതാണ്. ഇതൊക്കെ ചെയ്തുതരണമെങ്കില്‍ നമ്മള്‍ കൊടുക്കേണ്ട കാര്യങ്ങള്‍ കൊടുക്കണമെന്നും അനിമോന്റെ വോയിസിലുണ്ട്.
രണ്ടര ലക്ഷം രൂപ വീതം കൊടുക്കാന്‍ പറ്റുന്നവര്‍ രണ്ടു ദിവസത്തിനകം ഈ ഗ്രൂപ്പില്‍ അറിയിക്കാനും അനിമോന്‍ ഓഡിയോ ക്ലിപ്പില്‍ ആവശ്യപ്പെട്ടു.ബാർ ഉടമകളുടെ സംഘടനയുടെ എക്സ്ക്യൂട്ടിവ് യോഗം ഇന്നലെ കൊച്ചിയിൽ ചേർന്നിരുന്നു. യോഗസ്ഥലത്ത് നിന്നാണ് ശബ്ദസന്ദേശമയക്കുന്നതെന്നും അനിമോൻ പറയുന്നുണ്ട്. ഇടുക്കിയിൽ നിന്നും സംഘടനയിൽ അംഗമായവരുടെ വാട്സാപ്പ് ഗ്രൂപ്പിലേക്കാണ് ശബ്ദസന്ദേശമെത്തിയത്. പിന്നീട് സന്ദേശം ഡിലീറ്റ് ചെയ്തു.വിവാദമായതോടെ ശബ്ദരേഖ പരിശോധിക്കണമെന്ന് അനിമോന്‍ പ്രതികരിച്ചു.
കൊച്ചിയിൽ ബാർ ഉടമകളുടെ യോഗം നടന്നുവെന്ന് സംസ്ഥാന പ്രസിഡന്റ് വി സുനിൽ കുമാർ സമ്മതിച്ചു. എന്നാല്‍ പണപ്പിരിവിന് നിര്‍ദേശം നല്‍കിയിട്ടില്ലെന്നും ബാറുടമ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് ആയ വി സുനില്‍കുമാര്‍ പ്രതികരിച്ചു. ഏഴു വര്‍ഷത്തിനിടെ കേരളത്തില്‍ 820 ഹോട്ടലുകള്‍ക്ക് ലൈസന്‍സ് ലഭിച്ചു. ലൈസന്‍സ് നേടാനായിട്ട് ഒരു രൂപയെങ്കിലും ആരെങ്കിലും വാങ്ങിയതായിട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്ത് ഒരു കെട്ടിടം വാങ്ങാന്‍ സംഘടന തീരുമാനിച്ചിരുന്നു. കൊച്ചിയില്‍ ഓഫീസ് ഉള്ളതുകൊണ്ട് തിരുവനന്തപുരത്ത് ഓഫീസ് വേണ്ട എന്ന് സംഘടനയില്‍ ചിലര്‍ ഉന്നയിച്ചു. തിരുവനന്തപുരത്ത് ഓഫീസ് കെട്ടിടം വാങ്ങാന്‍ അംഗങ്ങള്‍ രണ്ടരലക്ഷം രൂപ വീതം സംഘടനയ്ക്ക് ലോണ്‍ തരണമെന്ന് യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ അനിമോന്‍ അടക്കമുള്ളവര്‍ ഈ നിര്‍ദേശത്തോട് എതിര്‍പ്പു പ്രകടിപ്പിച്ചു.
തിരുവനന്തപുരത്ത് ഓഫീസ് ആരംഭിക്കാനുള്ള നീക്കത്തിനെതിരെ അനിമോന്റെ നേതൃത്വത്തില്‍ വേറൊരു അസോസിയേഷന്‍ രൂപീകരിക്കാന്‍ ശ്രമിച്ചിരുന്നു. ഇതേത്തുടര്‍ന്ന് അനിമോനെ സംഘടനയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. രണ്ടരലക്ഷം രൂപ വായ്പയായിട്ടാണ് അംഗങ്ങളില്‍ നിന്നും വാങ്ങുന്നത്. കിട്ടാനുള്ള ജില്ലകളില്‍ നിന്നും പണം ലഭിക്കുമ്പോള്‍ ഈ പണം തിരികെ നല്‍കുമെന്നും സുനില്‍കുമാര്‍ പറഞ്ഞു.
ബാര്‍ തുറക്കാതിരുന്ന വേളയിലാണ് ഏറ്റവും ബുദ്ധിമുട്ട് അനുഭവിച്ചത്. അന്ന് പോലും ആര്‍ക്കും പണം നല്‍കിയിട്ടില്ല. മാത്രമല്ല തിരഞ്ഞടുപ്പ് കഴിഞ്ഞ് ഇനി ആര്‍ക്കാണ് ഫണ്ട് കൊടുക്കുന്നത്. സംഘടനയോട് ആരും ഫണ്ട് ചോദിച്ചിട്ടില്ല. സസ്പെന്‍ഡ് ചെയ്യപ്പെട്ട ആള്‍ക്ക് എന്തും പറയാമെന്നും വി സുനില്‍കുമാര്‍ പറഞ്ഞു. ഇതെല്ലാം മുന്‍കൂട്ടി പ്ലാന്‍ ചെയ്ത ഗൂഢാലോചനയുടെ ഭാഗമാണെന്നും സുനില്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു.