Connect with us

Swathi Maliwal

മര്‍ദ്ദനം: സ്വാതി മാലിവാള്‍ എം പിയുടെ പരാതിയില്‍ കെജ്രിവാളിന്റെ പി എ ബിഭവ് കുമാര്‍ അറസ്റ്റില്‍

സ്വാതി മാലിവാളിന്റെ ശരീരത്തില്‍ പരിക്കുകളുണ്ടെന്ന വ്യക്തമാക്കുന്ന വൈദ്യ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി

Published

|

Last Updated

ന്യൂഡല്‍ഹി | മര്‍ദ്ദിച്ചുവെന്ന ആംആത്മി പാര്‍ട്ടി എം പി സ്വാതി മാലിവാളിന്റെ പരാതിയില്‍ കെജ്രിവാളിന്റെ പിഎ ബിഭവ് കുമാറിനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. അരവിന്ദ് കെജ്രിവാളിന്റെ വസതിയില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

സ്വാതി മാലിവാളിന്റെ ശരീരത്തില്‍ പരിക്കുകളുണ്ടെന്ന വ്യക്തമാക്കുന്ന വൈദ്യ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇടതു കാലിനും കണ്ണിന് താഴെയും കവിളിലും പരിക്കുകളുണ്ടെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവന്നു. ഡല്‍ഹി എയിംസിലാണ് സ്വാതി മാലിവാള്‍ വൈദ്യ പരിശോധനക്ക് വിധേയയായത്.

അരവിന്ദ് കെജ്രിവാളിന്റെ വസതിയില്‍ വെച്ച് പി എ വിഭവ് കുമാര്‍ കൈയ്യേറ്റം ചെയ്‌തെന്ന പരാതിയിലാണ് നടപടി. ബിഭവ് കുമാര്‍ തന്റെ തലമുടി ചുരുട്ടിപിടിച്ച് ഇടിച്ചെന്നും മുറിയിലൂടെ വലിച്ചിഴച്ചെന്നുമായിരുന്നു സ്വാതി മലിവാള്‍ എം പിയുടെ പരാതി. സ്വാതിയെ കെജ്രിവാളിന്റെ വസതിയിലെത്തിച്ച് പോലീസ് കഴിഞ്ഞ ദിവസം തെളിവെടുത്തിരുന്നു. പിന്നാലെയാണ് വൈദ്യ പരിശോധനാ ഫലവും പുറത്തുവന്നത്.

ആം ആദ്മി പാര്‍ട്ടി ബിഭവിന്റെ ഭീഷണിയിലാണെന്ന് സ്വാതി ആരോപിച്ചു. ബിഭവ് അറസ്റ്റിലായാല്‍ കെജ്രിവാളിന്റെ എല്ലാ വിവരങ്ങളും പുറത്ത് വിടുമെന്ന് ഭീഷണിയുണ്ടെന്നും സ്വാതി പറയുന്നു. അതിനിടെ കെജ്രിവാളിന്റെ ഓഫീസില്‍ ഒരു മണിക്കൂര്‍ സ്വാതി മാലിവാള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്ന് ആരോപിച്ച് ബിഭവ് കുമാര്‍ രംഗത്ത് വന്നിരുന്നു. കെജ്രിവാളുമായി കൂടിക്കാഴ്ചയ്ക്ക് സ്വാതി മാലിവാളിന് അനുമതി ഇല്ലായിരുന്നു. മുഖ്യമന്ത്രി താമസിക്കുന്ന പ്രധാന കെട്ടിടത്തിന് പുറത്തുള്ള സ്വീകരണ മുറിയിലേക്ക് സ്വാതി അതിക്രമിച്ച് കയറി.

സുരക്ഷാ ജീവനക്കാരോട് കയര്‍ത്തു. അകത്തേക്ക് കയറുന്നത് തടഞ്ഞ ഇവരെ തള്ളിമാറ്റി പ്രധാന കെട്ടിടത്തിലേക്ക് കയറിയെന്നും വിഭവ് കുമാര്‍ ആരോപിച്ചിരുന്നു. സംഭവത്തില്‍ സ്വാതി മാലിവാളിനെതിരെ ബിഭവ് കുമാറും പരാതി നല്‍കിയിരുന്നു. വിഭവ്കുമാര്‍ പഞ്ചാബില്‍ ഒളിവില്‍ കഴിയുകയാണെന്ന വാര്‍ത്തകള്‍ക്കു പിന്നാലെയാണ് ഇയാളെ മുഖ്യമന്ത്രിയുടെ വസതയില്‍ വച്ച് അറസ്റ്റ് ചെയ്തത്.

 

Latest