Connect with us

Kerala

അറസ്റ്റ് ഭയന്ന് ബി ജെ പി നേതാവ് പി സി ജോര്‍ജ് ഒളിവില്‍ പോയി

നോട്ടീസ് നല്‍കാന്‍ പോലീസ് വീട്ടിലെത്തിയെങ്കിലും കണ്ടില്ല

Published

|

Last Updated

കോട്ടയം | വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതോടെ അറസ്റ്റ് ഭയന്ന് ബി ജെ പി നേതാവ് പി സി ജോര്‍ജ് ഒളിവില്‍ പോയെന്ന് സൂചന. ജോര്‍ജിന് നോട്ടീസ് നല്‍കാന്‍ പോലീസ് വീട്ടിലെത്തിയെങ്കിലും നേരിട്ട് നല്‍കാനായില്ല. പോലീസ് രണ്ട് തവണ ഈരാറ്റുപേട്ടയിലെ വീട്ടിലെത്തിയെങ്കിലും ജോര്‍ജിനെ കാണാനായില്ല.

ജോര്‍ജ് വീട്ടിലില്ലെന്നാണ് കുടുംബത്തിന്റെ പ്രതികരണം. അറസ്റ്റ് ഒഴിവാക്കാന്‍ രഹസ്യ കേന്ദ്രത്തിലേക്ക് മാറിയെന്നാണ് വിവരം. വിദ്വേഷ പരാമര്‍ശത്തില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ജോര്‍ജിനെ നിയമാനുസൃതം അറസ്റ്റ് ചെയ്യാന്‍ ഡി ജി പി നിര്‍ദേശം നല്‍കിയിരുന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലായിരുന്നു തീരുമാനം.

യൂത്ത് ലീഗ് നല്‍കിയ പരാതിയിലാണ് ഈരാറ്റുപേട്ട പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം ജോര്‍ജിനെതിരെ കേസെടുത്തത്. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയും ഹൈക്കോടതിയും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളുകയായിരുന്നു. കടുത്ത നിരീക്ഷണങ്ങളോടെയാണ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയത്. പ്രഥമ ദൃഷ്ട്യാ മതവിദ്വേഷത്തിനെതിരായ കുറ്റം നിലനില്‍ക്കുമെന്നും മാപ്പുപറഞ്ഞ് കുറ്റകൃത്യത്തെ ലഘൂകരിക്കാന്‍ ആവില്ലെന്നും പ്രകോപനത്താലാണ് പരാമര്‍ശമെങ്കില്‍ ജോര്‍ജിന് രാഷ്ട്രീയ നേതാവായി തുടരാന്‍ അര്‍ഹതയില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

Latest