Connect with us

Kerala

പ്രിയങ്കയുടെ സ്വത്തു വിവരങ്ങള്‍ ബി ജെ പി ആയുധമാക്കുന്നു

പ്രിയങ്ക ഗാന്ധിയുടെ വരുമാന സ്രോതസ്സ് എന്താണ് എന്നാണ് ചോദ്യം

Published

|

Last Updated

ന്യൂഡല്‍ഹി | പ്രിയങ്ക ഗാന്ധിയുടെ സ്വത്തു വിവരങ്ങള്‍ ആയുധമാക്കി ബി ജെ പി. വയനാട് മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ഥി പ്രിയങ്ക വധ്രയുടെ വരുമാന സ്രോതസ്സ് എന്താണ് എന്ന ചോദ്യം ഉന്നയിക്കുമെന്ന് ബിജെ പി വക്താവ് പ്രദീപ് ഭണ്ഡാരി പറഞ്ഞു.

ഇന്ത്യന്‍ ഓഹരി വിപണിയെ ദുരുപയോഗം ചെയ്യുന്ന പാര്‍ട്ടിയാണ് പ്രിയങ്ക വാധ്രയുടെ പാര്‍ട്ടി. വന്‍കിട വ്യവസായ സ്ഥാപനങ്ങളുടെ ഓഹരികളില്‍ നിക്ഷേപിക്കുകയും മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുകയും ചെയ്യുന്നതും ഇതേ വാധ്രയുടെ കുടുംബമാണെന്ന് ബി ജെ പി നേതാവ് പറഞ്ഞു. എന്തുകൊണ്ടാണ് പ്രിയങ്കയ്ക്കും വധ്ര കുടുംബത്തിനും ഈ കാപട്യമെന്നതാണ് ചോദ്യം. 2013-ല്‍ ഭൂമി വാങ്ങിയെന്നാണ് സത്യവാങ്മൂലത്തില്‍ പ്രിയങ്ക പറയുന്നത്. ആ ഭൂമിയുടെ മൂല്യം അഞ്ചു മടങ്ങ് വര്‍ധിച്ചു. ആ ഭൂമി വാങ്ങാനുള്ള വരുമാനം എന്തായിരുന്നു എന്നാണ് പ്രിയങ്കയോട് ചോദിക്കുന്നത്. പ്രിയങ്കയും തന്റെ ഭര്‍ത്താവിനെപ്പോലെ സമാനമായ ഭൂമി ഇടപാടുകളില്‍ ഏര്‍പ്പെട്ടിട്ടുണ്ടോയെന്നും ബി ജെ പി വക്താവ് ചോദിച്ചു.

രാജ്യതലസ്ഥാന പ്രദേശത്ത് റോബര്‍ട്ട് വധ്ര സംശയകരമായ ഭൂമി ഇടപാടുകളില്‍ ഏര്‍പ്പെട്ടപ്പോള്‍ പ്രിയങ്കയും സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്നോ?. ഇക്കാര്യം വാധ്ര കുടുംബത്തില്‍ നിന്ന് അറിയാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നു. പ്രിയങ്ക ഗാന്ധിയുടെ വരുമാന സ്രോതസ്സ് എന്താണ്. ഡിമാന്‍ഡ് നോട്ടീസുകളുടെ മൂല്യം പ്രഖ്യാപിച്ച ആസ്തികളേക്കാള്‍ എത്രയോ കൂടുതലായത് എങ്ങനെ? അതിനര്‍ത്ഥം വധ്ര-ഗാന്ധി കുടുംബം തങ്ങളുടെ അഴിമതികള്‍ മറച്ചുവെക്കുന്നു എന്നാണ്. ബി ജെ പി വക്താവ് പ്രദീപ് ഭണ്ഡാരി ആരോപിച്ചു.

 

Latest