Connect with us

National

കോണ്‍ഗ്രസ് പ്രവര്‍ത്തകയായ യുവതിയുടെ മൃതദേഹം സൂട്‌കേസില്‍

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍ നിറ സാന്നിധ്യമായിരുന്ന ഹിമാനി നര്‍വാ(22)ളിന്റെ മൃതദേഹം ഹരിയാനയിലെ റോഹ്ത്തക് സാമ്പ്ല ബസ് സ്റ്റാന്‍ഡിനു സമീപമാണ് കണ്ടെത്തിയത്

Published

|

Last Updated

ചണ്ഡീഗഡ് | കോണ്‍ഗ്രസ് പ്രവര്‍ത്തകയായ യുവതിയെ കൊലപ്പെടുത്തി മൃതദേഹം സൂട്ട്കേസില്‍ അടച്ച് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഹിമാനി നര്‍വാ(22)ളിന്റെ മൃതദേഹം ഹരിയാനയിലെ റോഹ്ത്തക് സാമ്പ്ല ബസ് സ്റ്റാന്‍ഡിനു സമീപമാണ് കണ്ടെത്തിയത്. പ്രദേശത്തെ എം എല്‍ എയാണ് മൃതദേഹം ഹിമാനിയുടേതെന്ന് സ്ഥിരീകരിച്ചത്. ദുപട്ട കൊണ്ട് കഴുത്ത് ഞെരിച്ചാണ് കൊല നടത്തിയതെന്നാണ് പ്രാഥമിക നിഗമനം.

2023ല്‍ രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍ നിറ സാന്നിധ്യമായിരുന്നു അവര്‍. സോനെപത്തിലെ കതുര ഗ്രാമത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകയായ ഹിമാനി ഭുപീന്ദര്‍ ഹൂഡയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലും സജീവ സാന്നിധ്യമായിരുന്നു.

ഇന്നലെ വൈകിട്ടാണ് ഹിമാനിയുടെ മൃതദേഹം കണ്ടെത്തിയത്. സംശയാസ്പദമായ നിലയില്‍ ഒരു നീല സ്യൂട്ട്കേസ് കണ്ടെന്ന് വഴിയാത്രക്കാര്‍ പോലീസിനെ അറിയിക്കുകയായിരുന്നു. കഴുത്തില്‍ ദുപട്ട ചുറ്റിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംസ്ഥാനത്തിന്റെ ക്രമസമാധാനത്തിന്മേലുള്ള കളങ്കമാണ് ഹിമാനിയുടെ മരണമെന്ന് ഭൂപീന്ദര്‍ ഹൂഡ പ്രതികരിച്ചു. കൊലപാതകത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധം രേഖപ്പെടുത്തുകയും സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.