Kerala
പീഡനക്കേസിൽ ജാമ്യം തരപ്പെടുത്താമെന്ന് പറഞ്ഞ് രണ്ടാം പ്രതിയുടെ മാതാവില്‍ നിന്ന് 8.65 ലക്ഷം രൂപ വാങ്ങി; ഒന്നാം പ്രതിയുടെ സഹോദരന്‍ അറസ്റ്റില്‍
അഭിഭാഷന്‍ തനിക്ക് കിട്ടിയ യഥാര്‍ഥ തുക പറഞ്ഞതോടെയാണ് തട്ടിപ്പ് വെളിവായത്

പത്തനംതിട്ട | പത്തനംതിട്ടയില്‍ ദളിത് കായിക താരം കൂട്ട പീഡനത്തിനിരയായ കേസില്‍ ഒന്നാം പ്രതിയുടെ സഹോദരന്‍ രണ്ടാം പ്രതിയുടെ മാതാവില്‍ നിന്ന് ജാമ്യം തരപ്പെടുത്തി കൊടുക്കുന്നതിനായി 8.65 ലക്ഷം രൂപ വാങ്ങിയ കേസില്‍ അറസ്റ്റില്‍. ചെന്നിര്‍ക്കര പ്രക്കാനം തോട്ടുപുറം കൈപ്പിലാലില്‍ പാറയില്‍ വീട്ടില്‍ അച്ചു എന്ന് വിളിക്കുന്ന ജോമോന്‍ മാത്യു(28) ആണ് പത്തനംതിട്ട പോലീസിന്റെ പിടിയിലായത്. ഇയാള്‍ ജോ ഓഡിയോ ലാബ് എന്ന സ്ഥാപനം തോട്ടുപുറത്ത് നടത്തുന്നുണ്ട്.
ഒന്നാം പ്രതി തോട്ടുപുറം കൈപ്പിലാല്‍ പാറ മേലതില്‍ ജോജി മാത്യു (24) വിന്റെ സഹോദരനാണ്. ജോമോന്‍ മാത്യു. കേസില്‍ രണ്ടാം പ്രതിയായ പ്രക്കാനം ഷൈനു ഭവനത്തില്‍ ഷൈനുവിന്റെ (22) മാതാവ് ലില്ലി ജോര്‍ജില്‍ നിന്ന് രണ്ട് മാസത്തിനിടെ പല തവണയായി ജാമ്യം എടുക്കാനെന്നും പത്തനംതിട്ട ഡിവൈ എസ് പിക്ക് കൊടുക്കാനെന്നും പറഞ്ഞ് 8.65 ലക്ഷം വാങ്ങികയായിരുന്നു. മകന് മരണശിക്ഷ വരെ കിട്ടാന്‍ സാധ്യതയുണ്ടെന്നും ജാമ്യം കിട്ടാന്‍ ബുദ്ധിമുട്ട് ആണെന്നും രണ്ടാം പ്രതിയുടെ മാതാവിനെ ഭയപ്പെടുത്തുകയും ചെയ്തിരുന്നു.
രണ്ട് പ്രതികള്‍ക്കും ഈയിടെ ജാമ്യം ലഭിച്ചിരുന്നു. ഇവര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷന്‍ തനിക്ക് കിട്ടിയ യഥാര്‍ഥ തുക പറഞ്ഞതോടെയാണ് തട്ടിപ്പ് വെളിയിലായത്. അഭിഭാഷകന്റെ ഉപദേശത്തെ തുടര്‍ന്ന് ഷൈനുവിന്റെ മാതാവ് പത്തനംതിട്ട ഡിവൈ എസ് പിക്ക് പരാതി നല്‍കുകയായിരുന്നു. തനിക്ക് പരാതി ലഭിച്ചപ്പോഴാണ് ഈ വിവരം അറിയുന്നതെന്ന് ഡിവൈ എസ് പി എസ് നന്ദകുമാര്‍ പറഞ്ഞു. ഡിവൈ എസ് പിയുടെ നിര്‍ദേശ പ്രകാരം നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്. ജോമോന്‍ മാത്യുവിനെ കസ്റ്റഡിയില്‍ എടുത്ത പോലീസ് രാത്രി തന്നെ അറസ്റ്റ് രേഖപ്പെടുത്തി.
വളരെ കുറഞ്ഞ തുകയാണ് ജാമ്യം എടുക്കുന്നതിന് അഭിഭാഷകന്‍ ഫീസ് ഇനത്തില്‍ വാങ്ങിയത്. ഒന്നും രണ്ടും പ്രതികള്‍ക്ക് ജാമ്യം ലഭിക്കുകയും ചെയ്തു. ഇതില്‍ ഒന്നാം പ്രതിയുടെ കാര്‍ പോലീസ് പിടിച്ചെടുത്തിരുന്നു. അത് പുറത്തിറക്കാന്‍ അഭിഭാഷകന് നല്‍കുന്നതിനെന്ന് പറഞ്ഞ് ഒരു ലക്ഷം രൂപയാണ് വീട്ടുകാരോട് ചോദിച്ചത്. അവര്‍ ഈ വിവരം അഭിഭാഷകനെ അറിയിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തന്റെയും ഡിവൈ എസ് പിയുടെയും പേര് പറഞ്ഞ് ജോമോന്‍ തട്ടിപ്പ് നടത്തിയെന്ന് അഭിഭാഷകന് ബോധ്യമായത്. ഇദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരമാണ് പരാതി കൊടുത്തത്.
സഹോദരന് ജാമ്യം എടുക്കാനെന്ന് പറഞ്ഞ് സ്വന്തം വീട്ടില്‍ നിന്ന് ജോമോന്‍ മൂന്നര ലക്ഷം രൂപ വാങ്ങിയെന്നും പറയുന്നു. ഇതുകൂടാതെ പെണ്‍കുട്ടിയുമായി പരിചയമുണ്ടായിരുന്ന യുവാക്കളെ കേസില്‍പ്പെടാതെ രക്ഷപ്പെടുത്താമെന്ന് പറഞ്ഞ് പണം വാങ്ങിയതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രതിയെ ചോദ്യം ചെയ്തപ്പോള്‍ ഇയാളുടെ ചുമതയിലുള്ള സൗണ്ട് സിസ്റ്റത്തിന് വേണ്ടി 4,80,000 രൂപയുടെ സാധനങ്ങള്‍ കുണ്ടറയിലുള്ള ഒരു സ്ഥാപനത്തില്‍ നിന്ന് വാങ്ങിയതായി സമ്മതിച്ചു. ആറന്മുള ഇലവുംതിട്ട പോലീസ് സ്റ്റേഷനുകളിലെ ദേഹോപദ്രവക്കേസുകളിലും പത്തനംതിട്ട പോലീസെടുത്ത കുറ്റകരമല്ലാത്ത നരഹത്യാശ്രമത്തിനെടുത്ത കേസിലും നേരത്തെ ഇയാള്‍ പ്രതിയായിട്ടുണ്ടെന്നും അന്വേഷണത്തില്‍ തെളിഞ്ഞു.
പ്രതിയെ കോടതിയില്‍ ഹാജരാക്കി. പീഡന കേസില്‍ 59 പേരെയാണ് പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്്. ഇതില്‍ രണ്ട് പേര്‍ വിദേശത്താണ്.