Connect with us

From the print

49 തദ്ദേശവാര്‍ഡുകളില്‍ നാളെ ഉപതിരഞ്ഞെടുപ്പ്

ഇന്ന് ഉച്ചയോടെ പോളിംഗ് സാധനങ്ങള്‍ സ്‌റ്റേഷനുകളിലെത്തിക്കും

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്തെ 49 തദ്ദേശവാര്‍ഡുകളില്‍ നാളെ ഉപതിരഞ്ഞെടുപ്പ് നടക്കും. രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ആറ് വരെയാണ് വോട്ടെടുപ്പ്. വോട്ട് ചെയ്യുന്നവരുടെ ഇടത് കൈയിലെ ചൂണ്ടുവിരലിന് പകരം നടുവിരലിലാണ് ഇപ്രാവശ്യം മായാത്ത മഷി പുരട്ടുന്നത്. ഏപ്രിലില്‍ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തിട്ടുള്ള വോട്ടര്‍മാരുടെ ചൂണ്ടുവിരലില്‍ പുരട്ടിയ മഷിയടയാളം പൂര്‍ണമായും മാഞ്ഞുപോയിട്ടില്ലാത്തതു കൊണ്ടാണീ മാറ്റം.
ഉപതിരഞ്ഞെടുപ്പിന് മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ അറിയിച്ചു. സമ്മതിദായകര്‍ക്ക് വോട്ട് ചെയ്യുന്നതിന് തിരിച്ചറിയല്‍ രേഖകളായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ്, പാസ്സ്്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍കാര്‍ഡ്, ആധാര്‍കാര്‍ഡ്, ഫോട്ടോ പതിച്ചുള്ള എസ് എസ് എല്‍ സി ബുക്ക്, ഏതെങ്കിലും ദേശസാത്്കൃത ബേങ്കില്‍ നിന്ന് തിരഞ്ഞെടുപ്പ് തീയതിക്ക് ആറ് മാസക്കാലയളവിന് മുമ്പുവരെ നല്‍കിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്സ്ബുക്ക്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ രേഖ എന്നിവ ഉപയോഗിക്കാം.

വയനാട് ഒഴികെയുള്ള 13 ജില്ലകളിലെ ഒരു ജില്ലാ പഞ്ചായത്ത്, നാല് ബ്ലോക്ക് പഞ്ചായത്ത്, ആറ് മുനിസിപ്പാലിറ്റി, 38 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ 169 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. 76 പേര്‍ സ്ത്രീകളാണ്. വോട്ടെടുപ്പിന് 211 പോളിംഗ് ബൂത്തുകള്‍ സജ്ജമാക്കിയിട്ടുണ്ട്. പോളിംഗ്
ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം പൂര്‍ത്തിയായി. ബാലറ്റ് പേപ്പറുകള്‍ അച്ചടിച്ച് വരണാധികാരികള്‍ക്ക് കൈമാറി. വോട്ടിംഗ് മെഷീനുകളും സജ്ജമാക്കിക്കഴിഞ്ഞു. സംക്ഷിപ്ത പുതുക്കലിനെ തുടര്‍ന്ന് ഈ മാസം ഒന്നിന് പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടിക അടിസ്ഥാനമാക്കിയാണ് ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്. 49 വാര്‍ഡുകളിലെ അന്തിമ വോട്ടര്‍ പട്ടികയില്‍ 1,63,639 വോട്ടര്‍മാരാണുള്ളത്. 77,409 പുരുഷന്‍മാരും 86,228 സ്ത്രീകളും രണ്ട് ട്രാന്‍സ്ജന്‍ഡര്‍മാരും.
പോളിംഗ് സാധനങ്ങള്‍ ഇന്ന് ഉച്ചക്ക് 12 മണിക്ക് മുമ്പ് സെക്ടറല്‍ ഓഫീസര്‍മാര്‍ അതാത് പോളിംഗ് സ്റ്റേഷനുകളില്‍ എത്തിക്കും. പോളിംഗ് ഉദ്യോഗസ്ഥര്‍ പോളിംഗ് ബൂത്തില്‍ ഹാജരായി അവ കൈപ്പറ്റണം. വോട്ടെടുപ്പ് ദിവസം രാവിലെ ആറ് മണിക്ക് മോക്ക് പോള്‍ നടത്തും.
ക്രമസമാധാനപാലനത്തിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പ്രശ്നബാധിത ബൂത്തുകളില്‍ പ്രത്യേക പോലീസ് സുരക്ഷ ഏര്‍പ്പെടുത്തും. വോട്ടെണ്ണല്‍
31 ന് രാവിലെ 10ന് വിവിധ കേന്ദ്രങ്ങളില്‍ നടത്തും. വോട്ടെണ്ണല്‍ ഫലം സൈറ്റില്‍ ലഭ്യമാകും. സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് ചെലവ് കണക്ക് അതത് തദ്ദേശസ്ഥാപന സെക്രട്ടറിക്കാണ് നല്‍കേണ്ടത്. ഫലപ്രഖ്യാപന തീയതി മുതല്‍ 30 ദിവസത്തിനകമാണ് ചെലവ് കണക്ക് സമര്‍പ്പിക്കേണ്ടത്.

Latest