Connect with us

Kerala

വിഴിഞ്ഞം ഭൂഗര്‍ഭ റെയില്‍പ്പാതയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം; 1482.92 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി

42 മാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് പദ്ധതി.

Published

|

Last Updated

തിരുവനന്തപുരം| വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് തുറമുഖത്തെ ബാലരാമപുരം റെയില്‍വേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന ഭൂഗര്‍ഭ റെയില്‍പാതയുടെ വിശദമായ പദ്ധതി റിപ്പോര്‍ട്ടിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. കൊങ്കണ്‍ റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ് തയ്യാറാക്കിയ ഡിപിആറാണ് യോഗം അംഗീകരിച്ചത്. 1482.92 കോടി രൂപയുടെ പദ്ധതിക്കാണ് ഭരണാനുമതി നല്‍കിയത്.

2028 ഡിസംബറിന് മുന്‍പ് റെയില്‍ പാത ഗതാഗത യോഗ്യമാക്കാനാണ് ലക്ഷ്യം. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട പദ്ധതികള്‍ക്കൊന്നും പണം തടസമാകില്ലെന്ന് സംസ്ഥാന ബജറ്റില്‍ തന്നെ സര്‍ക്കാര്‍ വ്യക്തമാക്കിയതാണ്.

വിഴിഞ്ഞം തുറമുഖത്തെ ബാലരാമപുരം റെയില്‍വേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന 10.76 കിലോമീറ്റര്‍ ദൂരം വരുന്ന റെയില്‍പാതയില്‍ 9.5 കിലോമീറ്റര്‍ ആണ് ഭൂമിക്കടിയിലൂടെ നിര്‍മിക്കുന്നത്. കൊങ്കണ്‍ റെയില്‍ കോര്‍പ്പറേഷനാണ് നിര്‍മാണച്ചുമതല. ന്യു ഓസ്ട്രിയന്‍ ടണലിങ് മെതേഡ് (എന്‍എടിഎം) എന്ന സാങ്കേതികവിദ്യയാവും ഭൂഗര്‍ഭപാതയുടെ നിര്‍മാണത്തിനായി ഉപയോഗിക്കുക. 42 മാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് പദ്ധതി.

 

Latest